പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി, 'അന്വേഷണം നടക്കുന്നതിനിടെ ഇടപെടാനാവില്ല'

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി, 'അന്വേഷണം നടക്കുന്നതിനിടെ ഇടപെടാനാവില്ല'

നടിയെ ആക്രമിച്ച കേസിലെ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അന്വേഷണം നടക്കുമ്പോള്‍ ഇടപെടുന്നത് ശരിയല്ലെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

കുറ്റകൃത്യത്തിന് പണം നല്‍കിയ ആള്‍ വരെ പുറത്തിറങ്ങി പള്‍സര്‍ സുനിയെന്ന സുനില്‍ കുമാര്‍ മാത്രമാണ് ജയിലിലുള്ളതെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു.

കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് പള്‍സര്‍ സുനി. കേസിലെ പ്രധാന വ്യക്തി ആയതിനാല്‍ തന്നെ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

ജാമ്യാപേക്ഷയില്‍ അതിജീവിതയുടെ പേര് നല്‍കിയത് കുറ്റകരമായ നടപടിയാണെന്ന് സര്‍ക്കാര്‍ വാദിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

എന്നാല്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയായില്ലെങ്കില്‍ സുനിക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in