സിബിഎസ്ഇ വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം, ചോദ്യപേപ്പറിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സോണിയ ഗാന്ധി

സിബിഎസ്ഇ വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം, ചോദ്യപേപ്പറിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സോണിയ ഗാന്ധി

പത്താംക്ലാസ് സി.ബി.എസ്.ഇ ചോദ്യപേപ്പറിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിചോദ്യപേപ്പറില്‍ സ്ത്രീവിരുദ്ധ പരാമര്‍ശമുണ്ടായതില്‍ അന്വേഷണം നടത്തണം. സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം എന്നും സോണിയ പറഞ്ഞു.

പാര്‍ലമെന്റിലെ ശൂന്യവേളയിലാണ് സോണിയ ഗാന്ധി ചോദ്യപേപ്പറില്‍ സ്ത്രീവിരുദ്ധ ചോദ്യഭാഗം നല്‍കിയതിനെതിരെ ആഞ്ഞടിച്ചത്.

ചോദ്യപേപ്പറിലെ പരാമര്‍ശത്തിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ കക്ഷികള്‍ ലോക്‌സഭയില്‍ നിന്ന് ഇറങ്ങി പോയി. കോണ്‍ഗ്രസ്, ഡി.എം.കെ, മുസ്ലിം ലീഗ്, എന്‍.സി.പി, നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ പ്രതിനിധികള്‍ ആണ് ലോക്‌സഭയില്‍ നിന്നും പ്രതിഷേധിച്ച് ഇറങ്ങി പോയത്.

ശനിയാഴ്ച നടന്ന സി.ബി.എസ്.ഇ പത്താം ക്ലാസ് ടേം വണ്‍ ഇംഗ്ലീഷ് പരീക്ഷയിലാണ് തികച്ചും സ്ത്രീവരുദ്ധമായതും പുരുഷാധിപത്യത്തിന് പരിക്ക് പറ്റുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചുമുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയത്.

''കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അധികാരത്തെ ഭാര്യാ വിമോചനം ഇല്ലാതാക്കി എന്ന് നിരീക്ഷിക്കാന്‍ ആളുകള്‍ വൈകി. അനുസരണ ശീലത്തില്‍ മാതൃകയാകാന്‍ അമ്മമാര്‍ക്കും ഭാര്യമാര്‍ക്കും സാധിച്ചില്ല. പുരുഷനെ താഴെയിറക്കാനുള്ള ശ്രമത്തില്‍ ഭാര്യയും അമ്മയും ഇല്ലാതായി,'' എന്നര്‍ത്ഥം വരുന്ന പാസേജ് നല്‍കി അതിന് അനുസൃതമായ തലക്കെട്ട് നല്‍കാനാണ് ചോദ്യം.

ഇരുപതാം നൂറ്റാണ്ടില്‍ കുട്ടികള്‍ കുറയാന്‍ കാരണം ഫെമിനിസ്റ്റ് പ്രക്ഷോഭമാണ്. അച്ചടക്കമില്ലായ്മ പ്രശ്നമല്ലാതായതോടെ കുടുംബങ്ങളിലെ പാറ്റേണ്‍ ഇല്ലാതായി, എന്നും ചോദ്യപേപ്പറില്‍ പറയുന്നു.

ഇതിന് പുറമെ നിരവധി വിവാദ പരാമര്‍ശങ്ങളാണ് ചോദ്യപേപ്പറില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ചില കൗമാരക്കാര്‍ തങ്ങളുടേതായ ലോകത്തില്‍ മാത്രമാണ് ജീവിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് പാസേജ് ആരംഭിക്കുന്നത്. തുടര്‍ന്ന് ഇതിന് പല ഘടകങ്ങള്‍ കാരണമായി വന്നുവെന്ന് പാസേജില്‍ പരാമര്‍ശിക്കുന്നു.

വീടുകളില്‍ രക്ഷാകര്‍തൃ അധികാരമില്ലായ്മയാണ് ഇതിന് പ്രധാന കാരണം. ഒരു നൂറ്റാണ്ടു മുമ്പു വരെ ഭര്‍ത്താവായിരുന്നു വീടുകളിലെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ഭാര്യ ഭര്‍ത്താവിനെ അനുസരിച്ച് വന്നു... എന്ന് ചോദ്യ പേപ്പറില്‍ പറയുന്നു. '' ഭര്‍ത്താവിന്റെ ആധിപത്യം അംഗീകരിച്ചാല്‍ മാത്രമേ ഭാര്യയെ കുട്ടികളും അനുസരിക്കുകയുള്ളു,'' തുടങ്ങി യുക്തിസഹമല്ലാത്തതും പുരുഷാധിപത്യത്തെ പിന്തുണക്കുന്നതുമായി നിരവധി വിവാദ പരാമര്‍ശങ്ങളാണ് ചോദ്യപേപ്പറില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ചോദ്യപേപ്പറിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. നമ്മള്‍ കുട്ടികളെ ഇതൊക്കെയാണോ പഠിപ്പിക്കുന്നത് എന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ചോദിച്ചു. ബി.ജെ.പി സര്‍ക്കാര്‍ സ്ത്രീകളെക്കുറിച്ചുള്ള പിന്തിരിപ്പന്‍ വീക്ഷണങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ്. അല്ലാതെ എന്തിനാണ് അവര്‍ ഇത്തരം കാര്യങ്ങള്‍ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയത്, പ്രിയങ്ക ചോദിച്ചു. വിഷയം സബ്ജക്ട് എക്സ്പേര്‍ട്ട്സിന് വിശദ പരിശോധയ്ക്ക് നല്‍കുമെന്ന് സി.ബി.എസ്.ഇ പി.ആര്‍.ഒ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in