'രാമരാജ്യം വാഗ്ദാനം ചെയ്തവര്‍ തരുന്നത് ഗുണ്ടാരാജ്യം'; യോഗി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

'രാമരാജ്യം വാഗ്ദാനം ചെയ്തവര്‍ തരുന്നത് ഗുണ്ടാരാജ്യം'; യോഗി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി
Published on

ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാമരാജ്യം വാഗ്ദാനം ചെയ്ത യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഗുണ്ടാരാജ്യമാണ് നല്‍കുന്നതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അക്രമി സംഘത്തിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷി ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മരിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനമറിച്ച് കൊണ്ട് ഇട്ട പോസ്റ്റിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

'അനന്തരവളെ ഉപദ്രവിച്ചവര്‍ക്കെതിരെ പ്രതികരിച്ച മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷി കൊല ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. രാമ രാജ്യം വാഗ്ദാനം ചെയ്തവര്‍ ഇപ്പോള്‍ ഗുണ്ടാ രാജ്യമാണ് തരുന്നത്', ട്വീറ്റില്‍ രാഹുല്‍ ഗാന്ധി പറയുന്നു.

തന്റെ ബന്ധുവായ പെണ്‍കുട്ടിലെ ഉപദ്രവിച്ചവര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍ വിജയനഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസമായിരുന്നു വിക്രം ജോഷിക്ക് വെടിയേറ്റത്. പെണ്‍മക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ, കാറിലെത്തിയ സംഘം ഇവരെ തടയുകയായിരുന്നു. വാഹനം മറിച്ചിടുകയും വിക്രമിനെ മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് കാറിനോട് ചേര്‍ത്ത് വെച്ച് തലയില്‍ വെടിവെക്കുകയായിരുന്നു. പരിക്കേറ്റ് കിടക്കുന്ന പിതാവിനെ ആശുപത്രിയിലെത്തിക്കാന്‍ പെണ്‍കുട്ടികള്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതിന്റെ അടക്കം വീഡിയോകള്‍ പുറത്തുവന്നിരുന്നു.

പരാതി നല്‍കിയിട്ടും സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ നടപടി സ്വീകരിക്കാത്തതിന് സ്റ്റേഷന്‍ ചുമതലയുള്ള പൊലീസിനെ സസ്‌പെന്‍ഡ് ചെയ്തു. ഒമ്പത് പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in