
കാസര്‍ഗോഡ് സ്വദേശിയായ വിദ്യാര്‍ത്ഥി അഞ്ജന ഹരീഷിന്റേത് തൂങ്ങിമരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെന്ന് ഗോവ പൊലീസ്. കയര്‍ കഴുത്തില്‍ കുരുങ്ങി ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാക്കുന്നതെന്ന് നോര്‍ത്ത് ഗോവ എസ്പി ഉത്ക്രിഷ്ട് പ്രസൂണിനെ ഉദ്ധരിച്ച് ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് 13 നാണ് ഗോവയിലെ ഒരു റിസോര്‍ട്ടില്‍ അഞ്ജനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ ബ്രണ്ണന്‍ കോളജിലെ മൂന്നാം വര്‍ഷം മലയാളം ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. അഞ്ജന ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നോ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചിരുന്നുവെന്നോ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് എസ്പി പറയുന്നു. ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പൊലീസിന് വിവരമില്ല. ഇവിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ അത്തരമൊരു കാര്യം പങ്കുവെച്ചിട്ടില്ല. ആന്തരാവയവ പരിശോധനാ റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ്. അതുകൂടി വന്നാല്‍ കൂടുതല്‍ വ്യക്തത കൈവരും. ശരീരത്തില്‍ എന്തിന്റെയെങ്കിലും അംശമോ സാന്നിധ്യമോ ഉണ്ടോയിരുന്നോയെന്ന് രാസപരിശോധനയില്‍ വ്യക്തമാകുമെന്നും എസ് പി പറയുന്നു.
ബൈ സെക്ഷ്വല്‍ ആണെന്ന് പരസ്യമായി പ്രഖ്യാപിച്ച അഞ്ജനയെ കുടുംബം നിര്‍ബന്ധപൂര്‍വം അശാസ്ത്രീയ ചികിത്സയ്ക്ക് വിധേയമാക്കിയെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു. തന്നെ നിര്‍ബന്ധപൂര്‍വം ഡി അഡിക്ഷന്‍ സെന്ററിലെത്തിച്ചെന്നും അവിടെവെച്ച് ഡോക്ടര്‍ മുഖത്തടിച്ചെന്നും അഞ്ജന ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ മാര്‍ച്ചില്‍ വിശദീകരിച്ചിരുന്നു. ഡീ അഡിക്ഷന്‍ സെന്ററില്‍ നിന്ന് തിരിച്ചെത്തിയ അഞ്ജന വീടുവിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം പോയി. ഇതേ തുടര്‍ന്ന് അഞ്ജനയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതിയും നല്‍കി. ഇതോടെ പൊലീസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. എന്നാല്‍ സുഹൃത്തായ ഗാര്‍ഗിക്കൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്നാണ് അഞ്ജന കോടതിയില്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് കോഴിക്കോടേക്കും അവിടെ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്കും പോവുകയായിരുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
അഞ്ജന ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും അമ്മ മിനി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. അഞ്ജനയുടെ ശരീരത്തില്‍ മയക്കുമരുന്നിന്റെ അംശമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്നും അതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണമെന്നും മിനി പറയുന്നു. ഗോവ പൊലീസിന്റെ അന്വേഷണം ശരിയായ രീതിയിലല്ല പോകുന്നത്. ഈ സാഹചര്യത്തില്‍ അടുത്ത ദിവസം നാട്ടില്‍ പൊലീസിന് പരാതി നല്‍കും,ഒപ്പമുള്ളവര്‍ ബ്രെയിന്‍വാഷ് ചെയ്ത് കൂട്ടിക്കൊണ്ടുപോയി മകളെ കൊന്നതാണെന്നുമാണ് മിനി പറയുന്നത്. ചികിത്സയിലിരിക്കുന്ന മകളെ അവര്‍ കൂട്ടിക്കൊണ്ട് പേകേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല. ഗോവയിലെത്തിയ ശേഷം അഞ്ജന വിളിച്ചിരുന്നു. തന്നെ രക്ഷിക്കണം എന്നുപറഞ്ഞിരുന്നു.ഒപ്പമുള്ളവര്‍ നല്ല ആളുകളല്ലെന്നും തെറ്റുപറ്റിപ്പോയെന്നും അമ്മ പറയുന്നത് അനുസരിച്ച് അനിയന്റേം അനിയത്തിയുടേയും ഒപ്പം ജീവിച്ചോളാമെന്നും പറഞ്ഞിരുന്നുവെന്നുമാണ് മിനി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.