താങ്കളെ എം.പിയായി ചുമക്കുന്ന പാര്‍ട്ടിയോടാണോ ഈ ചതി?; ശശി തരൂരിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റര്‍ പ്രതിഷേധം

താങ്കളെ എം.പിയായി ചുമക്കുന്ന പാര്‍ട്ടിയോടാണോ ഈ ചതി?; ശശി തരൂരിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റര്‍ പ്രതിഷേധം

കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റര്‍ പ്രതിഷേധം. ഡി.സി.സി ഓഫീസിന് മുമ്പിലാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്.

കെ.പി.സി.സിയില്‍ പുനസംഘടനാ ചര്‍ച്ചകള്‍ വന്നതിന് പിന്നാലെയാണ് തരൂരിനെതിരെ പ്രതിഷേധം. തന്റെ സഹായിയായ ജി.എസ് ബാബുവിനെ ഡി.സി.സി പ്രസിഡന്റ് ആക്കാന്‍ തരൂര്‍ ശ്രമിക്കുന്നുവെന്നാണ് പ്രധാന ആരോപണം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഷ്ട്രീയം അവസാനിപ്പിച്ചയാളെ ഡി.സി.സി അധ്യക്ഷന്‍ ആക്കാനാണ് തരൂരിന്റെ നീക്കമെന്നാണ് പ്രധാന ആരോപണം. ഇയാളെ ഡി.സി.സി അധ്യക്ഷനാക്കി പാര്‍ട്ടിയെ കൈപ്പിടിയിലാക്കാമെന്നാണ് തരൂരിന്റെ നീക്കമെന്നും പോസ്റ്ററില്‍ പറയുന്നു.

'രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെടാതെ മണ്ഡലത്തില്‍ പോലും വരാതെ താങ്കളെ എം.പിയായി ചുമക്കുന്ന പാര്‍ട്ടിയോടാണോ ഈ ചതി ചെയ്യുന്നത്. സഹായിയെ ഡി.സി.സി അധ്യക്ഷനാക്കി പാര്‍ട്ടി പിടിക്കാനുള്ള ശശി തരൂരിനെതിരെ പ്രതികരിക്കുക,' എന്നാണ് പോസ്റ്ററില്‍ പറയുന്നത്.

തരൂരേ താങ്കള്‍ പി.സി ചാക്കോയുടെ പിന്‍ഗാമിയാണോ, അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേറെ മണ്ഡലം നോക്കി വെച്ചിട്ടുണ്ടോ?, വട്ടിയൂര്‍ക്കാവില്‍ ഇഷ്ടക്കാരിക്ക് സീറ്റ് വാങ്ങി നല്‍കി പാര്‍ട്ടിയെ മൂന്നാം സ്ഥാനത്താക്കിയ തരൂര്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തോ? പ്രവര്‍ത്തകര്‍ക്ക് മാത്രമാണോ ഉത്തരവാദിത്വം?,' തുടങ്ങിയ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരുടെ പട്ടികയില്‍ തിരുവനന്തപുരത്ത് ഇന്ന് അവസാനവട്ട കൂടിയാലോചന നടക്കാനിരിക്കെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനുമാണ് കൂടിയാലോചന നടത്തുന്നത്. ഇതിന് ശേഷം ഇന്ന് തന്നെ ഡല്‍ഹയിലേക്ക് പോവാനാണ് തീരുമാനം.

തിരുവനന്തപുരത്തെ പാനലില്‍ ശശി തരൂരിന്റെ നോമിനി ജി.എസ് ബാബു കെ.എസ് ശബരീനാഥന്‍, ആര്‍.വി രാജേഷ്, പാലോട് രവി, എന്നീ പേരുകളാണുള്ളത്. ഇതാണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in