വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രഭാഷണം പാടില്ല, മയ്യിലില്‍ മുസ്ലിം പള്ളികള്‍ക്ക് നല്‍കിയ പൊലീസ് നോട്ടീസ് വിവാദത്തില്‍

വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രഭാഷണം പാടില്ല, മയ്യിലില്‍ മുസ്ലിം പള്ളികള്‍ക്ക് നല്‍കിയ പൊലീസ് നോട്ടീസ് വിവാദത്തില്‍

കണ്ണൂര്‍ മയ്യിലില്‍ മുസ്ലിം പള്ളികള്‍ക്ക് പൊലീസ് നല്‍കിയ നോട്ടീസ് വിവാദത്തില്‍. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലുള്ള മത പ്രഭാഷണം പാടില്ലെന്നാണ് പൊലീസ് നോട്ടീസ്. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് പൊലീസ് നോട്ടീസ്.

'പ്രവാചക നിന്ദ നടന്നാതായി പറയുന്ന സംഭവത്തോട് അനുബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ താങ്കളുടെ കമ്മിറ്റിയുടെ കീഴിലുള്ള പള്ളികളില്‍ വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിന് ശേഷം നടത്തിവരുന്നതായ മത പ്രഭാഷണം നിലവിലുള്ള സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങള്‍ നടത്താന്‍ പാടില്ലാത്തതാണ്. അങ്ങനെ സംഭവിച്ചതായി വിവരം കിട്ടുന്ന പക്ഷം ബന്ധപ്പെട്ട വ്യക്തികളുടെ പേരില്‍ ഉചിതമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഇതിനാല്‍ അറിയിക്കുന്നു,' എന്നാണ് നോട്ടീസില്‍ പറയുന്നത്.

അതേസമയം സര്‍ക്കുലര്‍ സംബന്ധിച്ച് എസ്.എച്ച്.ഒയോട് വിശദീകരണം ചോദിച്ചതായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ വ്യക്തമാക്കി. ഇതിന് പിന്നാലെ തനിക്ക് തെറ്റ് പറ്റിയെന്ന വിശദീകരണവുമായി നോട്ടീസ് നല്‍കിയ എസ്.എച്ച്.ഒ തന്നെ രംഗത്തെത്തി.

നബി വിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദം നടക്കുന്ന സമയത്ത് ജില്ലയില്‍ ഇമാം കൗണ്‍സിലിന്റെ പ്രതിഷേധം ഉണ്ടായിരുന്നു. മറ്റ് പ്രശ്‌നങ്ങളുണ്ടാകാതെ നോക്കണം എന്ന് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മഹല്ല് കമ്മറ്റിക്ക് വാക്കാല്‍ നിര്‍ദേശം നല്‍കാന്‍ ആയിരുന്നു നിര്‍ദേശം. എന്നാല്‍ നോട്ടീസ് നല്‍കിയത് ശരിയായില്ലെന്ന് എസ്.എച്ച്.ഒ വിശദീകരിച്ചു.

ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മയാണ് പ്രവാചകനെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്. ഇതിന് പിന്നാലെ വിവിധ രാജ്യങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ പ്രതിഷേധങ്ങളും നടന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in