ഷാര്‍ജ ഷെയ്ഖിന് എന്തിനാണ് എന്റെ കൈക്കൂലി?; സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി പി. ശ്രീരാമകൃഷ്ണന്‍

ഷാര്‍ജ ഷെയ്ഖിന് എന്തിനാണ് എന്റെ കൈക്കൂലി?; സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി പി. ശ്രീരാമകൃഷ്ണന്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കോടിതിയില്‍ തനിക്കെതിരെ നല്‍കിയ മൊഴിയില്‍ പുതുതായൊന്നുമില്ലെന്ന് മുന്‍ സ്പീക്കറും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ പി. ശ്രീരാമകൃഷ്ണന്‍. ഷാര്‍ജ ഷെയ്ഖിന് കൈക്കൂലി കൊടുക്കാന്‍ മാത്രം താന്‍ വളര്‍ന്നോ എന്നും ശ്രീരാമകൃഷ്ണന്‍ ചോദിച്ചു.

സ്വപ്‌ന ഇപ്പോള്‍ പറയുന്ന കാര്യങ്ങളൊന്നും പുതിയ കാര്യങ്ങളല്ല. നേരത്തെ തന്നെ അന്വേഷണ ഏജന്‍സികള്‍ ഈ വിവരങ്ങളെല്ലാം അന്വേഷിച്ചതാണ്. സ്വപ്‌ന പറയുന്നപോലെ ഒരു കോളേജ് ഷാര്‍ജയില്‍ ഇല്ല. ഇതിനായി ഭൂമി അവിടെ തനിക്ക് അനുവദിച്ചിട്ടുമില്ല. ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളെല്ലാം തീര്‍ത്തും അസംബന്ധമാണെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ഷാര്‍ജ ഷെയ്ഖുമായോ കോണ്‍സുലേറ്റ് ജനറലുമായോ തനിക്ക് ഒരു വ്യക്തിപരമായ ബന്ധവുമില്ല. ഷാര്‍ജ ഷെയ്ഖിനെ സ്വകാര്യമായി കാണേണ്ട കാര്യം തനിക്കില്ല, അങ്ങനെ കണ്ടിട്ടുമില്ല.

കേരളത്തെക്കാള്‍ മൂന്നിരട്ടി വരുമാനമുള്ള ഷാര്‍ജ ഷെയ്ഖിന് എന്തിനാണ് എന്റെ കൈക്കൂലിയെന്നും ശ്രീരാമകൃഷ്ണന്‍ ചോദിക്കുന്നു. തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങളെ നിയമപരമായി നേരിടുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെ.ടി. ജലീലിനെതിരെയും മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെയും ഗുരുതര ആരോപണങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഈ സത്യവാങ്മൂലം പുറത്തുവന്നിരുന്നു. ഇതില്‍ സുഹൃത്ത് നിയന്ത്രിക്കുന്ന മിഡില്‍ ഈസ്റ്റ് കോളേജിന് ഷാര്‍ജയില്‍ ഭൂമി ലഭിക്കാന്‍ ശ്രീരാമകൃഷ്ണന്‍ ഇടപെട്ടു. ഇതനായി ഷാര്‍ജയില്‍ വെച്ച് ഭരണാധികാരിയെ കണ്ടു. ഇടപാടിനായി ഒരു ബാഗ് നിറയെ പണം കോണ്‍സുല്‍ ജനറലിന് കൈക്കൂലി നല്‍കി. സരിത്തിനെയാണ് പണം അടങ്ങിയ ബാഗ് ഏല്‍പ്പിച്ചത്. പണം കോണ്‍സുല്‍ ജനറലിന് നല്‍കിയ ശേഷം ബാഗ് സരിത്ത് എടുത്തു. ഈ ബാഗ് സരിത്തിന്റെ വീട്ടില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തുവെന്നുമാണ് സ്വപ്‌ന സത്യവാങ്മൂലത്തില്‍ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in