'കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ഏകാധിപത്യത്തിന്റെയും നരഹത്യകളുടെയും'; വി.ഡി.സതീശന്‍

V D Satheesan MLA (@vdsatheesan)
V D Satheesan MLA (@vdsatheesan)

സ്റ്റാലിനെ പോലുള്ള ഏകാധിപതിയുടെ ചിത്രങ്ങള്‍ ഓഫീസുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ഏകാധിപത്യത്തിന്റെയും നരഹസ്യകളുടെയും കഥകളാണ്. പതിനഞ്ച് ലക്ഷത്തോളം പേരെ കൂട്ടക്കുരുതി നടത്തിയ സ്റ്റാലിന്റെ ചിത്രം കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ ഓഫീസുകളില്‍ വെച്ച് ആരാധിക്കുകയാണെന്നും വി.ഡി.സതീശന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

'മനുഷ്യാവകാശങ്ങളെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും ബോധവാന്മാരായ ഇന്നത്തെ സമൂഹത്തെ അദ്ഭുതപ്പെടുത്തുന്നതാണ് പഴയ സോവിയേറ്റ് യൂണിയനിലെ യുക്രയിനില്‍ കമ്മ്യൂണിസ്റ്റ് ഏകാധിപതി സ്റ്റാലിന്റെ ഭരണകാലത്ത് വധിക്കപ്പെട്ടവരുടെ ആയിരക്കണക്കിന് അസ്ഥികൂടങ്ങള്‍ കണ്ടെടുത്ത വാര്‍ത്ത. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ഏകാധിപത്യത്തിന്റെയും നരഹത്യകളുടെയും കഥകള്‍ തന്നെയാണ്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊന്നൊടുക്കിയത് കമ്പോഡിയയിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരി പോള്‍ പോട്ട് ആയിരുന്നു. നരഹത്യയില്‍ രണ്ടാം സ്ഥാനം ചരിത്രത്തില്‍ ജോസഫ് സ്റ്റാലിന്‍ ആണ്, അഡോള്‍ഫ് ഹിറ്റ്‌ലര്‍ പോലും മൂന്നാമതാണ്. കഴിഞ്ഞ ദിവസം യുക്രെയിനില്‍ കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ ജനാധിപത്യ വിരുദ്ധവും ഏകാധിപത്യത്തിലും അധിഷ്ഠിതമായ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ചരിത്രത്തിന്റെ ഭീകരമുഖത്തിന്റെ ശേഷിപ്പുകളാണ്. എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന സ്റ്റാലിനിസ്റ്റ് ശൈലി അതില്‍ ആഴത്തില്‍ കൊത്തിവച്ചിട്ടുള്ളതാണ്.

പതിനഞ്ച് ലക്ഷത്തോളം പേരെ കൂട്ടക്കുരുതി നടത്തിയ സ്റ്റാലിന്റെ ചിത്രം ഇന്നും തങ്ങളുടെ ഓഫീസുകളില്‍ വച്ച് ആരാധിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍. ആ ചിത്രത്തിന് മുന്നില്‍ നിന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുമ്പോള്‍ തങ്ങളുടെ പില്‍ക്കാലം ഏകാധിപത്യത്തിന്റെയും നരഹത്യകളുടേതും ആണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന പുതുതലമുറയെങ്കിലും അറിയണം. തങ്ങള്‍ ജനാധിപത്യവാദികളാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോഴും പ്രവര്‍ത്തനങ്ങളില്‍ ഏകാധിപത്യ സ്വഭാവം നിഴലിക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിന്റെ ശേഷിപ്പുകളാണ്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ജനാധിപത്യത്തിന്റെ മൂല്യം തിരിച്ചറിയാന്‍ കഴിയുന്നുവെങ്കില്‍ സ്റ്റാലിനെ പോലെയുള്ള ഏകാധിപതിയുടെ ചിത്രങ്ങള്‍ ഓഫീസില്‍ നിന്ന് നീക്കം ചെയ്യാനെങ്കിലും അവര്‍ തയ്യാറാവണം. അടുത്ത ഒരു തലമുറയില്‍ പെട്ട അനുഭാവികളെയെങ്കിലും ജനാധിപത്യത്തിന്റെ വഴിയേ ഇരട്ടത്താപ്പുകള്‍ ഇല്ലാതെ സഞ്ചരിക്കാന്‍ അത് പ്രേരിപ്പിക്കട്ടെ.'

Related Stories

No stories found.
logo
The Cue
www.thecue.in