തരൂരിന്റേത് സര്‍ക്കാരിനെ സഹായിക്കാനുള്ള ഗൂഢനീക്കം, പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന നടപടിയെന്ന് മുല്ലപ്പള്ളി

തരൂരിന്റേത് സര്‍ക്കാരിനെ സഹായിക്കാനുള്ള ഗൂഢനീക്കം, പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന നടപടിയെന്ന് മുല്ലപ്പള്ളി

ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെ.പി.സി.സി അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍. തരൂര്‍ അന്താരാഷ്ട്ര പ്രശസ്തനായ തന്ത്രജ്ഞനോ ഏറ്റവും വലിയ എഴുത്തുകാരനോ, മികച്ച പ്രസംഗകനോ എല്ലാമായിരിക്കാം. പക്ഷെ കോണ്‍ഗ്രസിന്റെ തത്വങ്ങളും മര്യാദകളും അച്ചടക്കവും തരൂര്‍ പഠിക്കണ്ടതുണ്ട് എന്നാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം.

കെ-റെയിലിനെതിരായ യു.ഡി.എഫ് എം.പിമാരുടെ നിവേദനത്തില്‍ ഒപ്പിടാതിരുന്ന തരൂരിന്റെ നിലപാടിനെതിരെയാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം. ഭൂരിപക്ഷ എം.പിമാരും കെ- റെയിലിനെതിരായിട്ട് നിലപാട് എടുക്കുമ്പോള്‍ ഞാന്‍ ഇത് പഠിക്കട്ടെ എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ അത്, സര്‍ക്കാരിനെ സഹായിക്കാനായി അദ്ദേഹം നടത്തുന്ന ഗൂഢനീക്കമായിട്ടേ നോക്കി കാണാന്‍ സാധിക്കുകയുള്ളു. ഓരോരോ സന്ദര്‍ഭങ്ങളിലും പാര്‍ട്ടിയെ ഇതുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഒരു അവസ്ഥയാണ് ഉണ്ടാകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

തിരുവനന്തപുരത്തെ ലുലുമാള്‍ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തിയും തരൂര്‍ രംഗത്തെത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. കേരളത്തിന്റെ വികസനകാര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന തടസങ്ങളെയെല്ലാം മാറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും തരൂര്‍ പറഞ്ഞിരുന്നു.

കെ- റെയിലിനെതിരായ വിഷയത്തില്‍ തരൂരിന്റെ വ്യത്യസ്ത നിലപാടില്‍ അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തിയിരുന്നു.

മുല്ലപ്പള്ളിയുടെ വാക്കുകള്‍

ശശി തരൂര്‍ അന്താരാഷ്ട്ര പ്രശസ്തനായ ഒരു രാജ്യതന്ത്രജ്ഞനോ അല്ലെങ്കില്‍ ഏറ്റവും വലിയ എഴുത്തുകാരനോ ഏറ്റവും മികച്ച പ്രസംഗകനോ എല്ലാമായിരിക്കാം. പക്ഷെ കോണ്‍ഗ്രസിന്റെ തത്വങ്ങളും മര്യാദകളും അച്ചടക്കവും അദ്ദേഹം പഠിക്കേണ്ടതായിട്ടുണ്ട്. അത് പഠിക്കാതെ മുന്നോട്ട് പോകുന്നത് ശരിയല്ല.

കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ഒരാളാണെങ്കില്‍ അടിസ്ഥാനപരമായി അദ്ദേഹം ഒരു കോണ്‍ഗ്രസ് കാരനാണ്. അദ്ദേഹത്തിന് കോണ്‍ഗ്രസ് തത്വങ്ങള്‍ അറിയില്ല എന്ന് പറഞ്ഞാല്‍ ശരിയല്ല. ഭൂരിപക്ഷ എം.പിമാരും കെ- റെയിലിനെതിരായിട്ട് നിലപാട് എടുക്കുമ്പോള്‍ ഞാന്‍ ഇത് പഠിക്കട്ടെ എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ അത്, സര്‍ക്കാരിനെ സഹായിക്കാനായി അദ്ദേഹം നടത്തുന്ന ഗൂഢനീക്കമായിട്ടേ നോക്കി കാണാന്‍ സാധിക്കുകയുള്ളു. ഓരോരോ സന്ദര്‍ഭങ്ങളിലും പാര്‍ട്ടിയെ ഇതുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഒരു അവസ്ഥയാണ് ഉണ്ടാകുന്നത്.

അടിയന്തരമായി ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ ഇടപെടണം. ഈ എം.പിയെ ഇങ്ങനെ സ്വതന്ത്രനായിട്ട് പോകാന്‍ അനുവദിക്കാമോ പാര്‍ട്ടി അച്ചടക്കം ഉയര്‍ത്തിപിടിക്കേണ്ട തത്വം അത് അദ്ദേഹത്തിന് അറിയില്ലെങ്കില്‍ തീര്‍ച്ചയായും പഠിപ്പിച്ച് കൊടുക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്ക് ഉണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in