സ്വാതന്ത്ര്യ സമരമല്ല, രക്തസാക്ഷിപട്ടികയില്‍ നിന്നും മലബാര്‍ കലാപ പോരാളികളുടെ പേരുകള്‍ ഒഴിവാക്കാന്‍ നീക്കം

സ്വാതന്ത്ര്യ സമരമല്ല, രക്തസാക്ഷിപട്ടികയില്‍ നിന്നും മലബാര്‍ കലാപ പോരാളികളുടെ പേരുകള്‍ ഒഴിവാക്കാന്‍ നീക്കം

സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്നും വാരിയം കുന്നത്ത് അഹമ്മദ് ഹാജിയടക്കമുള്ള മലബാര്‍ കലാപ പോരാളികളുടെ പേരുകള്‍ ഒഴിവാക്കാന്‍ നീക്കം. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ് ലിയാര്‍ എന്നിവരടക്കം, മലബാര്‍ കലാപത്തില്‍ പങ്കെടുത്ത 387 ആള്‍ക്കാരുടെ പേരുകള്‍ സ്വാതന്ത്ര്യ സമരപട്ടികയില്‍ നിന്ന് നീക്കം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് (ഐ.സി.എച്ച്.ആര്‍) നിയോഗിച്ച മൂന്നംഗ സമിതിയാണ് ഇതിന് ശുപാര്‍ശ നല്‍കിയത്.

മലബാര്‍ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്നും വര്‍ഗീയ കലാപമാണെന്നുമുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് നിര്‍ദേശം. ഡിക്ഷണറിയുടെ അഞ്ചാം വാല്യത്തിനായുള്ള എന്‍ഡ്രികള്‍ പരിശോധിക്കവെയാണ് മലബാര്‍ കലാപത്തിലെ 387 രക്തസാക്ഷികളുടെ പേരുകള്‍ നീക്കം ചെയ്യാന്‍ ഐ.സി.എച്ച്.ആര്‍. ശുപാര്‍ശ നല്‍കിയത്.

മലബാര്‍ കലാപം ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയോ ദേശീയ സ്വഭാവമുള്ള ദേശീയ സ്വഭാവമുള്ളതോ ആയിരുന്നെല്ലെന്നാണ് സമിതി വിലയിരുത്തുന്നത്. ശരിയത്ത് കോടതി സ്ഥാപിച്ച കലാപകാരി മാത്രമായിരുന്നു വാരിയം കുന്നത്ത് എന്നും ഖിലാഫത്ത് സ്ഥാപിക്കാനായിരുന്നു കലാപമെന്നും അത് വിജയിച്ചിരുന്നെങ്കില്‍ ഖിലാഫത്ത് നടപ്പിലാക്കുമായിരുന്നെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

1921ലാണ് മലബാര്‍ കലാപം പൊട്ടിപുറപ്പെടുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടമായി ആയിരുന്നു സമരം ആരംഭിച്ചത്.

സംവിധായകന്‍ ആഷിക്ക് അബുവും നടന്‍ പൃഥ്വിരാജും വാരിയം കുന്നന്‍ എന്ന പേരില്‍ മലബാര്‍ കലാപം അടിസ്ഥാനമാക്കി സിനിമ ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ഡിക്ഷ്ണറി ഓഫ് മാര്‍ട്ടിയേഴ്സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന പുസ്തകത്തിന്റെ അഞ്ചാം വാല്യമാണ് ഇറക്കാനിരിക്കുന്നത്. ഇതില്‍ നിന്നാണ് പേരുകള്‍ നീക്കം ചെയ്തിരിക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളെക്കുറിച്ചുള്ളതായിരുന്നു അഞ്ചാംവാല്യം. പുസ്തകം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുറത്തിറക്കിയത്. ഇതിന്റെ പുതുക്കിയ ഭാഗം ഒക്ടോബറില്‍ പുറത്തിറക്കുമെന്നാണ് സമിതി അറിയിച്ചിരിക്കുന്നത്.

ഈ പട്ടികയില്‍ നിന്ന് മാപ്പിള ലഹളയില്‍ ഏര്‍പ്പെട്ടവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് വിവരിക്കുന്ന ഭാഗം നീക്കിയത് വിവാദമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in