'പ്രതിരോധം വിജയിക്കട്ടെ', പാകിസ്ഥാനെതിരെ കാബൂളില്‍ റാലി, വെടിയുതിര്‍ത്ത് താലിബാന്‍

'പ്രതിരോധം വിജയിക്കട്ടെ', പാകിസ്ഥാനെതിരെ കാബൂളില്‍ റാലി, വെടിയുതിര്‍ത്ത് താലിബാന്‍

കാബൂളില്‍ പാക് വിരുദ്ധ റാലി നടത്തി അഫ്ഗാന്‍ ജനതയുടെ പ്രതിഷേധം. ഭൂരിപക്ഷവും സ്ത്രീകള്‍ പങ്കെടുത്ത പ്രതിഷേധ റാലിയില്‍ ഐ.എസ്.ഐ (പാക് ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ്)ക്കെതിരെയും ഇസ്ലാമാബാദിനെതിരെയുമുള്ള മുദ്രാവക്യങ്ങളാണ് ഉയര്‍ന്നത്.

അഫ്ഗാനിലെ പഞ്ച്ഷീര്‍ പ്രവിശ്യയിലെ താലിബാന്‍ വിരുദ്ധ പ്രതിരോധ സേനയ്‌ക്കെതിരെ താലിബാന്‍ നടത്തുന്ന ആക്രമണത്തിന് പാകിസ്താന്‍ സഹായം നല്‍കുന്നുവെന്ന് പ്രതിരോധ സേനയുടെ നേതാവ് അഹമ്മദ് മസൂദ് പറഞ്ഞതിന് പിന്നാലെയാണ് പ്രതിഷോധവുമായി ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയത്.

റാലിയെ പിരിച്ചുവിടാന്‍ താലിബാന്‍ ആകാശത്തേക്ക് വെടിവെച്ചതായും ന്യൂസ് ഏജന്‍സി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിഷേധക്കാര്‍ ഒരുമിച്ചു കൂടിയ കാബൂളിലെ പ്രസിഡന്‍ഷ്യല്‍ പാലസിന് അടുത്താണ് താലിബാന്‍ വെടിയുതിര്‍ത്തത്.

പാകിസ്ഥാനിലെ ഐ.എസ്.ഐ ഡയരക്ടര്‍ കഴിഞ്ഞ ഒരാഴ്ചയായി താമസിച്ച് പോരുന്ന അഫ്ഗാനിസ്ഥാനിലെ കാബൂള്‍ സെറേന എന്ന ഹോട്ടല്‍ ലക്ഷ്യം വെച്ചായിരുന്നു പ്രതിഷേധക്കാരുടെ മാര്‍ച്ച്.

താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് പ്രതിസന്ധി നിലനില്‍ക്കെയാണ് പാക് ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ ഫൈസ് ഹമീദ് അടങ്ങുന്ന ഒരു സംഘം അഫ്ഗാനിലെത്തിയത്.

സ്വാതന്ത്ര്യം, പാകിസ്ഥാന്‍ അഫ്ഗാന്‍ വിട്ടു പോവുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഇവര്‍ പ്രതിഷേധിച്ചത്. താലിബാനോ പാകിസ്ഥാനോ പഞ്ച്ഷീറിനെ കീഴടക്കാനുള്ള അവകാശമില്ല. പ്രതിരോധം വിജയിക്കട്ടെ എന്നുമാണ് പ്രതിഷേധക്കാരിലൊരാളായ യുവതി പറഞ്ഞത്.

കഴിഞ്ഞ ദിവസം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാന്‍ സത്രീകള്‍ തെരുവില്‍ പ്രതിഷേധ റാലി നടത്തിയിരുന്നു. ജോലി ചെയ്യാനും പഠിക്കാനുമുള്ള അവകാശങ്ങള്‍ തങ്ങള്‍ക്കുണ്ട്, താലിബാന്‍ രൂപീകരിക്കുന്ന മന്ത്രിസഭയില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്തണം എന്ന ആവശ്യങ്ങളുമായാണ് സത്രീകള്‍ പ്രതിഷേധിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in