'ഓടുപൊളിച്ചല്ല കെ.വി തോമസ് പാര്‍ലമെന്റില്‍ പോയത്';  അടച്ചാക്ഷേപിക്കരുതെന്ന് കെ. മുരളീധരന്‍

'ഓടുപൊളിച്ചല്ല കെ.വി തോമസ് പാര്‍ലമെന്റില്‍ പോയത്'; അടച്ചാക്ഷേപിക്കരുതെന്ന് കെ. മുരളീധരന്‍

സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി പോകുന്ന കെ.വി തോമസിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ഓടുപൊളിച്ചല്ല കെ.വി തോമസ് പാര്‍ലമെന്റില്‍ പോയത്, ജനങ്ങളുടെ പിന്തുണ കൊണ്ടാണ് അത് സാധ്യമായത്. പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ സേവനങ്ങളെ വിലമതിക്കാതിരിക്കരുതെന്നും കെ. മുരളീധരന്‍.

കെ.വി തോമസിന്റെ ചില വിഷമങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. ഏറെക്കാലമായി കൂടെയുള്ള സഹപ്രവര്‍ത്തകനാണ് കെ.വി തോമസ്. അദ്ദേഹം വിട്ടു പോകുന്നതില്‍ പ്രയാസമുണ്ട്. ഈ വയസില്‍ ഇങ്ങനെയൊരു വേഷം കെട്ടണോയെന്ന് അദ്ദേഹം ആലോചിക്കണമെന്നും മുരളീധരന്‍.

അതേസമയം താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്നും കോണ്‍ഗ്രസുകാര്‍ അപമാനിച്ചത് കൊണ്ടാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും കെ.വി തോമസ് പറഞ്ഞു.

തന്റെ പാര്‍ലമെന്ററി ജീവിതം അവസാനിച്ചുവെന്നും കെ.വി തോമസ്. താനൊരു ഗ്രൂപ്പിന്റെ ഭാഗമായിരുന്നെങ്കില്‍ തന്നെയാരും തൊടില്ലായിരുന്നു. സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാമെന്ന് പറഞ്ഞത് മുതല്‍ കെ. സുധാകരനടക്കമുള്ളവര്‍ തന്നെ ഗണ്‍പോയിന്റില്‍ നിര്‍ത്തി. തിരുത തോമയെന്ന് തുടരെ തുടരെ അപമാനിച്ചു.

താന്‍ കോണ്‍ഗ്രസുകാരനാണ്. സ്ഥാനമാനങ്ങളില്‍ നിന്ന് പുറത്താക്കാം. പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in