സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമായിരുന്നു ഹര്‍ജി അടിയന്തരമായി പരിഗണിച്ചത്.

സ്വപ്‌നയ്‌ക്കെതിരെ ഇപ്പോള്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങളെല്ലാം ജാമ്യം ലഭിക്കാവുന്ന കുറ്റളാണ്. അതിനാല്‍ സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിയമപരമായി നില്‍ക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. മാത്രമല്ല നിലവില്‍ സ്വപ്നയെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം നിലവിലില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.

പൊലീസ് പീഡിപ്പിക്കുന്നു എന്ന തരത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ സ്വപ്‌നയ്ക്ക് ആ വിഷയത്തില്‍ കോടതിയെ സമീപിക്കാവുന്നതാണെന്നും സര്‍ക്കാര്‍ വാദിച്ചു. ഇത് പരിഗണിച്ചുകൊണ്ടാണ് സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെ കെ.ടി. ജലീല്‍ നല്‍കിയ പരാതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സ്വപ്ന കോടതിയെ സമീപിച്ചത്.

പൊലീസിനെ ഉപയോഗിച്ച് തന്നെ വേട്ടയാടാന്‍ ശ്രമിക്കുണ്ട്. കേസില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് സ്വപ്‌ന സുരേഷ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്ന പേരിലൊരാള്‍ വന്ന് തന്നെ കണ്ട് ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന ഹര്‍ജിയില്‍ പറയുന്നു. പറഞ്ഞ കാര്യങ്ങള്‍ തിരുത്തി പറഞ്ഞില്ലെങ്കില്‍ കാലങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരുമെന്നും കുട്ടികള്‍ ഒറ്റയ്ക്കാവുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും ഹര്‍ജിയില്‍ സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in