ആമിര്‍ഖാന്‍ ഹിന്ദുവിരുദ്ധനെന്നും രാജ്യദ്രോഹിയെന്നും വിദ്വേഷപ്രചരണം; തുര്‍ക്കി പ്രഥമവനിതയുമായുള്ള കൂടിക്കാഴ്ചക്കൊപ്പം വ്യാജവാര്‍ത്തയും

ആമിര്‍ഖാന്‍ ഹിന്ദുവിരുദ്ധനെന്നും രാജ്യദ്രോഹിയെന്നും വിദ്വേഷപ്രചരണം; തുര്‍ക്കി പ്രഥമവനിതയുമായുള്ള കൂടിക്കാഴ്ചക്കൊപ്പം വ്യാജവാര്‍ത്തയും

തുര്‍ക്കി പ്രഥമ വനിത എമിന്‍ എര്‍ദോഗാനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരില്‍ ആമിര്‍ ഖാനെതിരെ വിദ്വേഷ പ്രചരണം. ലാല്‍ സിങ് ഛദ്ദയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടായിരുന്നു ആമിര്‍ ഖാന്‍ തുര്‍ക്കിയിലെത്തിയത്. ആഗസ്റ്റ് 15നായിരുന്നു ഇസ്താംബൂളിലെ വസതിയിലെത്തി, പ്രഥമ വനിതയുമായി ആമിര്‍ ഖാന്‍ കൂടിക്കാഴ്ച നടത്തിയത്. എമിന്‍ എര്‍ദോഗാന്റെ ക്ഷണപ്രകാരമായിരുന്നു ആമിര്‍ ഖാന്‍ എത്തിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആമിര്‍ ഖാനുമായുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങള്‍ എമിന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ആമിര്‍ ഖാനെ കാണാന്‍ സാധിച്ചതിലും, അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിലെ ചില ഭാഗങ്ങള്‍ തുര്‍ക്കിയില്‍ ചിത്രീകരിക്കുന്നുണ്ടെന്ന് അറിഞ്ഞതിലും അതിയായ സന്തോഷമുണ്ടെന്നായിരുന്നു എമിന്‍ ട്വിറ്ററില്‍ കുറിച്ചത്.

ഇതിന് പിന്നാലെയായിരുന്നു ആമിര്‍ ഖാനെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. ലാല്‍ സിങ് ഛദ്ദ ബഹിഷ്‌കരിക്കുമെന്നും ഭീഷണിയുണ്ട്. ഹിന്ദുവിരുദ്ധനെന്നും രാജ്യദ്രോഹിയെന്നും വിശേഷിപ്പിച്ചാണ് ആമിര്‍ ഖാനെതിരെ വിദ്വേഷ പ്രചരണം നടക്കുന്നത്.

ഇതിനൊപ്പം, ആമിര്‍ ഖാന്‍ തുര്‍ക്കിയിലെത്തിയത് പ്രസിഡന്റ് എര്‍ദോഗാനെ സന്ദര്‍ശിക്കാനാണെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തയും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. 2017ല്‍ എടുത്ത ചിത്രത്തോടൊപ്പമാണ് വ്യാജപ്രചരണം.

ഇന്ത്യന്‍ വിരുദ്ധതയ്ക്ക് പേരുകേട്ട രാജ്യങ്ങളോടും നേതാക്കളോടും ചില ഇന്ത്യന്‍ നേതാക്കള്‍ ചായ്‌വ് കാട്ടുകയാണെന്ന് വിഎച്ച്പിയുടെ അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് ആലോക് കുമാര്‍ ആരോപിച്ചു. തുര്‍ക്കിയുടെ പ്രഥമവനിതയുമായുള്ള ആമിര്‍ ഖാന്റെ കൂടിക്കാഴ്ച നിരവധി കാര്യങ്ങള്‍ പറയുന്നുവെന്നും ആലോക് കുമാര്‍ പറഞ്ഞു.

ആമിര്‍ ഖാന്റെ നടപടി നിരവധി ഇന്ത്യക്കാരില്‍ വേദനയുണ്ടാക്കിയെന്നും, ഇതില്‍ നടന്‍ വിശദീകരണം നല്‍കണമെന്നുമായിരുന്നു നടി കങ്കണ റണാവത് ട്വീറ്റ് ചെയ്തത്. കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വിയും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ആമിറിന്റെ പേര് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

Related Stories

No stories found.
logo
The Cue
www.thecue.in