
എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പിൽ നീതിയും സുതാര്യതയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഞ്ച് എം.പിമാർ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദനൻ മിസ്ത്രിക്ക് കത്തയച്ചു. ശശി തരൂർ ഉൾപ്പെടെയുള്ള അഞ്ച് എം.പി മാരാണ് കത്തയച്ചത്.
തരൂരിനെ കൂടാതെ മനീഷ് തിവാരി, കാർത്തി ചിദംബരം, പ്രദ്യുത് ബോര്‍ഡോലൈ, അബ്ദുള്‍ ഖാര്‍ക്വീ എന്നിവരാണ് സപ്തംബർ ആറിന് അയച്ച കത്തിൽ ഒപ്പുവച്ചത്.
തെരഞ്ഞെടുപ്പുമായി ഉയരുന്ന സംശയങ്ങൾ ദൂരീകരിക്കാൻ വോട്ടർ പട്ടിക മത്സരിക്കുന്ന എല്ലാവര്ക്കും ലഭ്യമാക്കണം, ഇത് തെരഞ്ഞെടുപ്പിന്റെ സത്യസന്ധത ഉറപ്പാക്കാൻ അനിവാര്യമാണെന്നും കത്തിൽ പറയുന്നു. വോട്ടർ പട്ടിക ആവശ്യപ്പെട്ടത് വികലമായ രീതിയിൽ വളച്ചൊടിക്കപ്പടുന്നത് ദൗർഭാഗ്യകരമാണ്. സംഘടനയുടെ രഹസ്യ സ്വഭാവമുള്ള ഏതെങ്കിലും രേഖ പുറത്തു വിടണമെന്നല്ല ഞങ്ങൾ ആവശ്യപ്പെടുന്നത്, അനാവശ്യ പ്രശ്നങ്ങളും ചോദ്യങ്ങളും ഇല്ലാതാക്കാൻ വോട്ടർ പട്ടിക പുറത്തു വിടുന്നത് സഹായിക്കുമെന്നും എം.പി മാർ കത്തിൽ പറയുന്നു.
ആർക്കൊക്കെ സ്ഥാനാർത്ഥികളെ നിർദ്ദേശിക്കാമെന്നും, ആർക്കൊക്കെ വോട്ട് ചെയ്യാൻ കഴിയുമെന്നും മനസ്സിലാക്കാൻ വോട്ടർ പട്ടിക ലാഭിച്ചാൽ മാത്രമേ സാധിക്കുകയുള്ളു. വോട്ടർ പട്ടിക പരസ്യമാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ മത്സരിക്കുന്നവർക്ക് മാത്രം വിവരങ്ങൾ ലഭിക്കുന്ന തരത്തിൽ സ്വകാര്യത നിലനിർത്തിക്കൊണ്ട് വിവരങ്ങൾ കൈമാറ്റം ചെയ്താൽ മതിയെന്നും, 28 പി.സി.സി കളിലും 9 കേന്ദ്രഭരണ പ്രദേശത്തും നേരിട്ട് ചെന്ന് വോട്ട് ചോദിക്കുക എന്നത് പ്രായോഗികമല്ല എന്നും എം.പി മാർകത്തിൽ പറയുന്നു.