തല ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണണോ?; കാളി പോസ്റ്ററിന് പിന്നാലെ ലീന മണിമേഖലൈയ്‌ക്കെതിരെ വധഭീഷണി

തല ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണണോ?; കാളി പോസ്റ്ററിന് പിന്നാലെ ലീന മണിമേഖലൈയ്‌ക്കെതിരെ വധഭീഷണി

സംവിധായക ലീന മണിമേഖലൈയ്‌ക്കെതിരെ വധഭീഷണി മുഴക്കി അയോധ്യയിലെ പൂജാരി. ഹനുമാന്‍ഗാര്‍ഹി ക്ഷേത്രത്തിലെ പൂജാരിയായ മഹന്ത് രാജു ദാസ് ആണ് ഭീഷണി മുഴക്കിയത്.

വീഡിയോയിലൂടെയാണ് ലീന മണിമേഖലൈക്കെതിരെ വധ ഭീഷണി മുഴക്കിയത്. 'നിങ്ങളുടെ തല ശരീരത്തില്‍ നിന്ന് വേര്‍പെടുത്തുന്നത് കാണാന്‍ നിങ്ങള്‍ക്ക് ആഗ്രഹം ഉണ്ടോ?' എന്നാണ് പൂജാരിയുടെ ഭീഷണി.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷിച്ച് വരികയാണെന്നും അയോദ്ധ്യയിലെ പോലീസ് സൂപ്രണ്ട് പിടിഐയോട് പറഞ്ഞു.

ഡോക്യുമെന്ററി പോസ്റ്റര്‍ വിവാദമായതിന് പിന്നാലെ ലീന മണിമേഖലൈക്കെതിരെ യുപി പൊലീസും ഡല്‍ഹി പൊലീസും കേസെടുത്തിരുന്നു. ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിച്ചു എന്ന് ആരോപിച്ചാണ് പരാതി.

കാളി സിനിമയുടെ പോസ്റ്റര്‍ നേരത്തെ വിവാദമായിരുന്നു. കാളിദേവിയുടെ വേഷത്തില്‍ ഇരിക്കുന്ന സ്ത്രീ സിഗരറ്റ് വലിക്കുന്നതാണ് പോസ്റ്റര്‍. പോസ്റ്ററില്‍ കാളിയുടെ ഒരു കൈയില്‍ ക്വീര്‍ വിഭാഗത്തെ പിന്തുണയ്ക്കുന്ന മഴവില്‍ നിറത്തിലുള്ള കൊടി പിടിച്ചിരിക്കുന്നതും കാണാം.

ശനിയാഴ്ചയാണ് പുതിയ ഡോക്യുമെന്ററി പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ഗൗ മഹാസഭയുടെ തലവന്‍ അജയ് ഗൗതം സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസിനും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നല്‍കുകയായിരുന്നു.

അതേസമയം പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി സംവിധായിക രംഗത്തെത്തുകയും ചെയ്തു. 'എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല. ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് ഇഷ്ടം. അതിന്റെ വില എന്റെ ജീവനാണെങ്കില്‍ അത് ഞാന്‍ നല്‍കാം', എന്നാണ് ലീന മണിമേഖലൈ പ്രതികരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in