ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം, ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റി

ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം, ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റി

ബംഗളൂരുവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം. ഇതേ തുടര്‍ന്ന് ബിനീഷിനെ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലേക്ക് മാറ്റി. വിക്ടോറിയ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മൂന്ന് ദിവസമായി ബിനീഷിനെ ഇഡി ചോദ്യം ചെയ്തുവരികയാണ്. നാല് മണിയോടെയാണ് അസ്വാസ്ഥ്യമുണ്ടായത്. ബിനീഷ് ക്ഷീണിതനായാണ് കാണപ്പെട്ടത്. അതേസമയം എന്താണ് അനാരോഗ്യമെന്ന് വ്യക്തമല്ല.

മൂന്ന് ദിവസത്തിനിടെ ഏതാണ്ട് 28 മണിക്കൂറോളം ബിനീഷിനെ ചോദ്യം ചെയ്തിട്ടുണ്ട്. കസ്റ്റഡി കാലാവധി നാളെയാണ് അവസാനിക്കുന്നത്. നാളെ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ആശുപത്രി പ്രവേശനം. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നാളെ ബിനീഷിനെ കസ്റ്റഡിയില്‍ വാങ്ങിയേക്കുമെന്ന് വിവരങ്ങളുണ്ടായിരുന്നു. ബിനോയിയും അഭിഭാഷകരും ആശുപത്രിയിലെത്തിയിട്ടുണ്ട്.

അറസ്റ്റിലായ ശേഷം ബിനോയിക്കും അഭിഭാഷകര്‍ക്കും ബിനീഷിനെ നേരില്‍ കണ്ട് സംസാരിക്കാന്‍ സാധിച്ചിട്ടില്ല. ഇ.ഡി ഓഫീസിലെത്തിയപ്പോള്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. ഇതുചൂണ്ടിക്കാട്ടി ബിനീഷിന്റെ അഭിഭാഷകര്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. ബിനീഷിനുവേണ്ടി അഭിഭാഷകര്‍ നാളെ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നുണ്ട്. അതേസമയം ബിനീഷ് ചോദ്യം ചെയ്യലില്‍ നിസ്സഹകരണം തുടരുകയാണെന്നാണ് ഇ.ഡിയുടെ വാദം.

Related Stories

No stories found.
logo
The Cue
www.thecue.in