പെൺകുട്ടികൾ‌ പഠിക്കേണ്ട; യൂണിവേഴ്സിറ്റികളിൽ വി​ദ്യാർ‌ഥിനികളെ വിലക്കി താലിബാൻ, ​ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് വിലയിരുത്തൽ

പെൺകുട്ടികൾ‌ പഠിക്കേണ്ട; യൂണിവേഴ്സിറ്റികളിൽ വി​ദ്യാർ‌ഥിനികളെ വിലക്കി താലിബാൻ, ​ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് വിലയിരുത്തൽ
Summary

അന്താരാഷ്ട്ര സമൂഹവുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും, ആഭ്യന്തര കാര്യങ്ങളില്‍ വിദേശികള്‍ ഇടപെടരുതെന്നും താലിബാന്‍

അഫ്ഗാനില്‍ സ്ത്രീകളുടെ സര്‍വ്വകലാശാല പ്രവേശനം നിഷേധിച്ച് താലിബാന്‍. തീരുമാനത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിനികളെ സര്‍വ്വകലാശാലകളില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. ചൊവ്വാഴ്ച്ചയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തീരുമാനം അറിയിച്ച് സര്‍വ്വകലാശാലകള്‍ക്ക് കത്തയച്ചത്.

സര്‍വ്വകലാശാലകളില്‍ ചെന്നപ്പോള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നാണ് താലിബാന്‍ അറിയിച്ചതെന്ന് കാബൂളിലെ ഒരു സ്വകാര്യ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി പറഞ്ഞതായി ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. താലിബാന്റെ നിര്‍ദ്ദേശം നടപ്പിലാക്കുകയല്ലാതെ മാര്‍​ഗമില്ലാത്തതിനാല്‍ വിദ്യാര്‍ഥികളെ തിരിച്ചയച്ചെന്ന് കാബൂളിലെ ഒരു സര്‍വ്വകലാശാല പ്രൊഫസര്‍ പറഞ്ഞതായും റിപ്പോർട്ടിൽ.

വനിത വിദ്യാര്‍ഥികളുടെ വിലക്ക്, അന്താരാഷ്ട്ര അംഗീകാരം നേടുന്നതിനും സാമ്പത്തിക രം​ഗത്തെ ഗുരുതരമായി ബാധിക്കുന്ന ഉപരോധങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനുമുള്ള താലിബാന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങളെ സങ്കീര്‍ണ്ണമാക്കാനും സാധ്യതയുണ്ട്. തീരുമാനം ഉടന്‍ പിന്‍വലിക്കാനും, ആറാം ക്ലാസിന് ശേഷമുള്ള പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ തുറക്കാനും സ്ത്രീകളേയും പെണ്‍കുട്ടികളേയും പൊതുജീവിതത്തില്‍ നിന്ന് തടയുന്ന എല്ലാ നടപടികളും അവസാനിപ്പിക്കാനും അഫ്ഗാനിസ്ഥാനിലെ യു.എന്‍ അസിസ്റ്റന്‍സ് മിഷന്‍ താലിബാന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ തീരുമാനം വന്നപ്പോള്‍ എക്സാമിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും, അവിശ്വസനീയവും അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണിത് എന്നുമാണ് കാബൂളിലെ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ ഹസ്സിബ ദ ടെല​ഗ്രാഫിനോട് പറഞ്ഞത്. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഇല്ലെങ്കില്‍ ശോഭനമായ ഭാവിയെക്കുറിച്ച് എങ്ങനെ പ്രതീക്ഷിക്കാന്‍ കഴിയുമെന്നും ഹസ്സിബ ചോദിക്കുന്നു.

ഡെപ്പ്യൂട്ടി ഫോറിന്‍ മിനിസ്റ്റര്‍ ഉള്‍പ്പെടെ ചില നേതാക്കള്‍ സ്ത്രീ വിദ്യാഭ്യാസത്തെ അനുകൂലിച്ച് സംസാരിച്ചിരുന്നു. കാണ്ഡഹാര്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന താലിബാന്റെ ആത്മീയ നോതാവിനാണ് ഇത്തരം പ്രധാന വിഷയങ്ങളില്‍ അന്തിമ തീരുമാനം പറയാനുള്ള അവകാശമെന്നും വിഷയം താലിബാൻ നേതൃത്വം ചര്‍ച്ച ചെയ്തതായും റോയിട്ടേസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ അഫ്ഗാനിസ്ഥാനിലെ എല്ലാവരുടെയും അവകാശങ്ങളെ മാനിക്കുന്നതുവരെ താലിബാന് അന്താരാഷ്ട്ര സമൂഹത്തില്‍ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല, എന്നാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കെന്‍ പറഞ്ഞത്. ഈ തീരുമാനം താലിബാന് ഗുരുതരമായ അനന്തരഫലങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്താരാഷ്ട്ര സമൂഹവുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും, ആഭ്യന്തര കാര്യങ്ങളില്‍ വിദേശികള്‍ ഇടപെടരുതെന്നുമാണ് താലിബാന്‍ നേതാക്കള്‍ പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in