നടിയെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയുമായി പള്‍സര്‍ സുനി സുപ്രീം കോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയുമായി പള്‍സര്‍ സുനി സുപ്രീം കോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെ ഒന്നാം പ്രതി പള്‍സര്‍ സുനി സുപ്രീം കോടതിയിലേക്ക്. തുടരന്വേഷണം നടക്കുന്നതിനാല്‍ കേസിലെ വിചാരണ നടപടികള്‍ സമീപകാലത്തൊന്നും പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്നും ആ നിലയ്ക്ക് തനിക്ക് ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിയുടെ ആവശ്യം. താനൊഴികെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചുവെന്ന് സുനി ജാമ്യാപേക്ഷയില്‍ പറയുന്നു.

കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി, നാലാം പ്രതി വിജീഷ് എന്നിവര്‍ ഒഴികെ മറ്റു പ്രതികള്‍ നേരത്തെ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. വിജീഷിനും ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചു. പള്‍സര്‍ സുനി അടക്കമുള്ള സംഘത്തിന്റെ വാഹനത്തില്‍ അത്താണി മുതല്‍ വിജീഷും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാളെ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തത്.

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. സഹതടവുകാരന്‍ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്ത് കിട്ടിയത്.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയായ ദിലീപ് മൊബൈല്‍ ഫോണിലെ ചാറ്റുകളും സംഭാഷണങ്ങളും നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.12 പേരുമായി നടത്തിയ ചാറ്റുകളും സംഭാഷണങ്ങളുമാണ് വീണ്ടെടുക്കാന്‍ ആകാത്ത വിധം നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ദുബായ് പാര്‍ട്ണറുമായുള്ള സംഭാഷണവും നീക്കിയതില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിന് പുറമെ ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സി.ഇ.ഒ ഗാലിഫുമായുള്ള ആശയവിനിമയങ്ങള്‍ ഉള്‍പ്പെടുന്ന ചാറ്റ്, ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫര്‍, ദുബായിലെ സാമൂഹിക പ്രവര്‍ത്തകന്‍ തൃശൂര്‍ സ്വദേശി നസീര്‍, ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരുമായുള്ള വാട്സ് ആപ്പ് ചാറ്റുകളും നശിപ്പിച്ചു.

കൂടാതെ നടിയും ഭാര്യയുമായ കാവ്യ മാധവന്‍, മലയാളത്തിലെ പ്രമുഖ നടി, ഫോറന്‍സിക് വിഭാഗവുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥ എന്നിവരുമായുള്ള ചാറ്റുകളും നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവ തിരിച്ചെടുക്കാനാകാത്ത തരത്തിലാണ് നശിപ്പിച്ചിട്ടുള്ളത്. ഏത് സാഹചര്യത്തിലാണ് ഈ വിവരങ്ങള്‍ നീക്കിയതെന്ന് സംബന്ധിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ചാറ്റുകള്‍ കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറയുന്നു.

ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്ന സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെതിരായ റിപ്പോര്‍ട്ടിലാണ് അന്വേഷണ സംഘം ഇക്കാര്യം കോടതിയെ അറിയിച്ചത്. സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നശിപ്പിച്ചതെന്നാണ് ദിലീപ് നേരത്തെ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in