മരക്കാര്‍ മലയാളത്തിലെ ഗ്ലോബല്‍ സിനിമയെന്ന് രാഹുല്‍ രാജ്, ഇങ്ങനൊരു സിനിമ ചിന്തിക്കാന്‍ പോലും ബുദ്ധിമുട്ടാണ്

മലയാള ഭാഷയിൽ നിന്നുള്ള ഗ്ലോബൽ സിനിമയാണ് 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന് സംഗീത സംവിധായകൻ രാഹുൽ രാജ്. മലയാളത്തെ സംബന്ധിച്ചിടത്തോളം ഇത്ര വലിയ സിനിമയെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ പ്രയാസമായിരിക്കുമെന്ന് രാഹുൽ രാജ് ദ ക്യൂവിനോട് പറഞ്ഞു. മരക്കാർ പോലുള്ള സിനിമകൾ ചെയ്യുവാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സാധാരണയായി പഠനത്തിന് ശേഷം പത്ത് വർഷമെങ്കിലും കാത്തിരുന്നാലാണ് ഇതുപോലുള്ള സിനിമകൾ ചെയ്യുവാൻ സാധിക്കുന്നതെന്നും ഭാഗ്യം കൊണ്ട് എല്ലാം ശരിയായെന്നും അദ്ദേഹം പറഞ്ഞു. ബെര്‍ക്ക്ലി കോളജ് ഓഫ് മ്യൂസികില്‍ നിന്ന് സ്‌കോറിംഗില്‍ മാസ്റ്റേഴ്സ് പൂര്‍ത്തിയാക്കിയെത്തിയ ശേഷം രാഹുല്‍ രാജ് പശ്ചാത്തല സംഗീതമൊരുക്കിയ ചിത്രം കൂടിയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.

ചലച്ചിത്ര സംഗീത സംവിധാനത്തില്‍ നിന്ന് ഇടവേളയെടുത്ത് പ്രശസ്ത മ്യൂസിക് അക്കാദമിയായ ബെര്‍ക്ക്ലി കോളജ് ഓഫ് മ്യൂസികില്‍ നിന്ന് സ്‌കോറിംഗില്‍ മാസ്റ്റേഴ്സ് പൂര്‍ത്തിയാക്കിയെത്തിയ രാഹുല്‍ രാജ് ഭാഗമാകുന്ന വമ്പന്‍ പ്രൊജ്കട് കൂടിയാണ് മരക്കാര്‍. മരക്കാര്‍ മേയ് 13ന് വേള്‍ഡ് വൈഡ് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. 100 കോടി ബജറ്റിലാണ് മോഹന്‍ലാല്‍ നായകനാകുന്ന പ്രിയദര്‍ശന്‍ ചിത്രം പൂര്‍ത്തിയാക്കിയത്.

മരക്കാറനായി പ്രിയന്‍ സാറിന്റെ വാട്‌സ് ആപ്പ് കോള്‍

പ്രിയൻ സാർ വാട്സ്ആപ് കാൾ ചെയ്താണ് മരക്കാറിനെക്കുറിച്ച് പറയുന്നത്. പൊതുവെ വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ എനിക്ക് മടിയാണ്. കാരണം ഞാൻ ഒരു ഷൈ പേഴ്സൺ ആണ്. പ്രിയൻ സാറിനെ മീറ്റ് ചെയ്തപ്പോൾ അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയിലായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. ഒരു സീൻ മുതൽ അടുത്ത സീൻ വരെ അദ്ദേഹം ബിജിമ്മിന് വേണ്ടി മാർക്ക് ചെയ്യാറുണ്ട്. എന്നാൽ ഇവിടെ യാതൊന്നും ഞാൻ കണ്ടില്ല. 'ഞാനിപ്പോൾ എന്തെങ്കിലും ഇട്ടിട്ട് നിങ്ങൾ ചെയ്യാൻപോകുന്ന നല്ല കാര്യം അടച്ചുകളയണ്ടല്ലോ. നിങ്ങൾ തന്നെ ഇത് സോർട് ചെയ്യണം. അതിൽ പ്രശ്നങ്ങൾ ഉണ്ടങ്കിൽ മാത്രമേ ഞാൻ ഇടപെടുകയുള്ളൂ'ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ റെസ്പോൺസ്. അദ്ദേഹത്തെപ്പോലൊരു ലെജൻഡ് ഇത്രയും സ്പേസ് തന്നത് തന്നെ വലിയ കാര്യമാണ്. അതിൽ വലിയ സന്തോഷമുണ്ട്. മമ്മൂട്ടി ചിത്രമായ പ്രീസ്റ്റിൽ എനിക്ക് ആവശ്യത്തിലധികം സമയം കിട്ടിയിരുന്നു. അതുകൊണ്ടു തന്നെ നല്ലൊരു ഔട്ട്പുട്ട് കൊടുക്കുവാൻ സാധിച്ചു. നമ്മുടെ ജോലിയുടെ സ്വഭാവം മനസ്സിലാക്കുന്നവർ കൂടെയുണ്ടാകുമ്പോൾ സ്വാഭാവികമായും നല്ല വർക് തന്നെ വരും

മരക്കാർ മലയാള ഭാഷയിലെ ഗ്ലോബൽ സിനിമ

മലയാളത്തിൽ ഇത്ര വലിയ ഒരു സിനിമ ചിന്തിക്കാൻ പോലും ബുദ്ധിമുട്ടാണ്. ഞാൻ സ്പെയിനിൽ ആയിരുന്ന സമയത്താണ് മരക്കാറിനെക്കുറിച്ചുള്ള വാർത്തകൾ വരുന്നത്. ഞാനപ്പോൾ ഭാര്യയോട് പറഞ്ഞിരുന്നു, നമ്മൾ എത്തുമ്പോഴേക്കും ഈ സിനിമ തീയറ്ററുകളിൽ വരും . മലയാള സിനിമ വളരുന്നതിലുള്ള സന്തോഷവും ഉണ്ടായിരുന്നു. എന്നാൽ ഈ സിനിമ നമ്മുടെ കയ്യിലെത്തുമെന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യത്തെ ദിവസം ഞാൻ ഒന്നും തന്നെ ചെയ്തിരുന്നില്ല. ബെൻ ഹർ പോലത്തെ ഗോൾഡൻ ഏജ് ഹോളിവുഡ് സിനിമകൾക്ക് സമാനമായ മ്യുസിക് ആയിരുന്നു പ്രിയൻ സാറിന്റെ വിഷനിൽ ഉണ്ടായിരുന്നത്. ഒരു പ്രാദേശിക സിനിമയുടെ സ്വഭാവത്തിലേക്ക് പോകാതെ മലയാള ഭാഷയിൽ നിന്നും ഒരു ഗ്ലോബൽ സിനിമ എന്ന രീതിയിൽ ആയിരുന്നു സിനിമയെ സമീപിച്ചത്. സാധാരണായായി ഇത്ര വലിയ സിനിമയിലൊക്കെ എത്തണമെങ്കിൽ ഒരു പത്തുവർഷമൊക്കെ കാത്തിരിക്കേണ്ടി വരും. ഭാഗ്യം കൊണ്ട് എല്ലാ ശരിയായി വന്നു.

Related Stories

No stories found.
logo
The Cue
www.thecue.in