'ദൃശ്യ'ത്തിന്റെ ക്രൈം സ്വഭാവം ആദ്യ ഭാഗത്തിലേ അവസാനിച്ചു, ഇനിയുമൊരു ക്രൈം സ്റ്റോറിയുമായി വന്നാൽ വർക്കാവില്ലെന്ന് സംവിധായകൻ ജീത്തു ജോസഫ്. വളരെ നോർമലായി കുടുംബകഥ പറഞ്ഞുപോകുന്നതിനിടയിൽ കടന്നുവന്ന അസാധാരണ സംഭവങ്ങളും തുടർന്നുണ്ടാകുന്ന ക്രൈം എലമെന്റും ആയിരുന്നു 2013ൽ ഇറങ്ങിയ 'ദൃശ്യ'ത്തിന് തീയറ്ററിൽ കയ്യടി വാങ്ങിക്കൊടുത്തത്. അതിന്റെ തുടർച്ചയായി 'ദൃശ്യം 2' വരുമ്പോൾ അതേ ക്രൈം എലമെന്റ് കൊണ്ടുവന്നാൽ ആദ്യഭാഗം പോലെ പ്രേക്ഷകർ ഏറ്റെടുക്കണമെന്നില്ലെന്ന് സംവിധായകൻ പറയുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് സംസാരിച്ചത്.
ജോർജുകുട്ടിയുടെ കുടുംബം ഇപ്പോൾ എന്ത് ചെയ്യുന്നു എന്നതാണ് രണ്ടാം ഭാഗം പറയുന്ന വിഷയം. ആവേശം ജനിപ്പിക്കുന്ന ഘടകങ്ങളേക്കാൾ വികാരങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കുമാണ് കഥയിൽ പ്രാധാന്യമെന്നും സംവിധായകൻ പറയുന്നു.
കൊവിഡ് നിയന്ത്രണങ്ങളോടെ ഓഗസ്റ്റ് 17ന് തൊടുപുഴയില്‍ തുടങ്ങാനിരുന്ന ദൃശ്യം രണ്ടാം ഭാഗം കൊവിഡ് വ്യാപനം തീവ്രതയിലെത്തിയ സാഹചര്യത്തിൽ മാറ്റിവെയ്ക്കുകയായിരുന്നു. കൊവിഡ് സമയത്തെ ചിത്രീകരണമായതുകൊണ്ട് ചിത്രത്തിൽ ചില സീനുകളിൽ തിരുത്തൽ ആവശ്യമായി വന്നിരുന്നുവെന്നും മുമ്പ് ജീത്തു ജോസഫ് പറഞ്ഞിരുന്നു. സെപ്റ്റംബർ 14നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.