അശീല്‍ അല്ല അഷീല്‍; വാശിയുടെ 'ശ' അല്ല, ക്ഷമയുടെയും കഷ്ടപ്പാടിന്റെ 'ഷ'ആണെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനോട് ഡോ. മുഹമ്മദ് അഷീല്‍

അശീല്‍ അല്ല അഷീല്‍; വാശിയുടെ 'ശ' അല്ല, ക്ഷമയുടെയും കഷ്ടപ്പാടിന്റെ 'ഷ'ആണെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനോട് ഡോ. മുഹമ്മദ് അഷീല്‍

തൃശൂര്‍ പൂരം വിവാദത്തില്‍ തന്നെ നിശിതമായി വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹൂല്‍ മാങ്കൂട്ടത്തിന് മറുപടിയുമായി സാമൂഹ്യസുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം മാറ്റിവയ്ക്കണമെന്ന മുഹമ്മദ് അഷീലിന്റെ പ്രതികരണം അശ്ലീലമായിപ്പോയെന്നായിരുന്നു രാഹുലിന്റെ പരിഹാസം. പൂരം വേണ്ടെന്നു പറയാന്‍ കാണിച്ച ധൈര്യം പോലെതന്നെ മനുഷ്യ ജീവനുകളേക്കാള്‍ വലുതല്ല മുഖ്യമന്ത്രിയുടെ 'തെരഞ്ഞെടുപ്പ് താരനിശ' എന്ന് 'ഉറപ്പിച്ച്' പറയുവാന്‍ താങ്കള്‍ക്ക് 'ഉറപ്പില്ലാതെ ' പോയത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചിരുന്നു.

എം.എല്‍.എമാരോടോ പ്രതിപക്ഷ നേതാവിനോടോ മുഖ്യമന്ത്രിയോടോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ പറയുന്നത് ഫേസ്ബുക്ക് പോസ്റ്റ് വഴി അല്ലെന്നും അതിന് കൃത്യമായ റൂട്ട് ഉണ്ടെന്നും മീഡിയാ വണ്‍ ചര്‍ച്ചയില്‍ ഡോ.മുഹമ്മദ് അഷീല്‍.

ഡോ.മുഹമ്മദ് അഷീല്‍ പറഞ്ഞത്

എന്റെ പേരിന്റേത് വാശിയുടെ ശ അല്ല. ക്ഷമയുടെയും കഷ്ടപ്പാടിന്റെയും ഷ ആണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലനില്‍ മുഖ്യമന്ത്രിയോടും പ്രതിപക്ഷ നേതാവിനോടും എംഎല്‍എയോടും കാര്യം പറയുന്നതിന് ഒരു റൂട്ടുണ്ട്. അത് പറയുന്നത് ഫേസ്ബുക്ക് പോസ്റ്റ് വഴിയല്ല. രാഹുല്‍ സാര്‍ നാളെ എം.എല്‍.എ ആയാല്‍ താങ്കള്‍ക്കെതിരെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇടാനാകില്ല. അതില്‍ അച്ചടക്ക നടപടിയുണ്ടാകും.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ശ്രീ അശീൽ,

കോവിഡ് പ്രതിരോധത്തെ പറ്റിയുള്ള താങ്കളുടെ ആശങ്കകൾ കലർന്ന തൃശൂർ പൂരം പോസ്റ്റ് അഭിനന്ദനീയമാണ്.

എന്നാൽ എന്റെ മനസിൽ തോന്നിയ മറ്റ് ചില സംശയങ്ങൾ പങ്ക് വെക്കുവാൻ ആഗ്രഹിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ മുഖ്യമന്ത്രി രോഗലക്ഷണം മറച്ച് വെച്ച് ആയിരങ്ങളെ പങ്കെടുപ്പിച്ച് റോഡ് ഷോ നടത്തിയതടക്കമുള്ള ചില ഗുരുതരമായ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയതിനെ പറ്റി താങ്കളുടെ പ്രതികരണം നടത്താതിരുന്നത്, താങ്കളുടെ നാവ് " ക്വറന്റീനിൽ" ആയതു കൊണ്ടാണോ?

മനുഷ്യ ജീവനുകളേക്കാൾ വലുതല്ല മുഖ്യമന്ത്രിയുടെ "തെരഞ്ഞെടുപ്പ് താരനിശ " എന്ന് 'ഉറപ്പിച്ച് ' പറയുവാൻ താങ്കൾക്ക് 'ഉറപ്പില്ലാതെ ' പോയത് എന്തുകൊണ്ടാണ്?

"പ്രത്യേക കോവിഡ് വിമാനമെന്ന" ആശയം മുന്നോട്ട് വെച്ച് പ്രവാസികളുടെ മടങ്ങി വരവ് മുടക്കുവാൻ ശ്രമിച്ച താങ്കൾക്ക്, കോവിഡ് പോസിറ്റീവായ മുഖ്യമന്ത്രിയുടെ ഭാര്യ കോവിഡ് നെഗറ്റീവായ മുഖ്യമന്ത്രിക്കും, ഡ്രൈവർക്കും, ഗൺമാനുമൊപ്പം പോകാതിരിക്കുവാൻ, മിനിമം 'പ്രത്യേക കോവിഡ് ഇന്നോവ' എന്ന ആശയം മുന്നോട്ട് വെക്കുവാൻ കഴിയാതിരുന്നത് എന്തുകൊണ്ടാണ്?

മുഖ്യമന്ത്രിയും കുടുംബവും നടത്തിയ കോവിഡ് പ്രോട്ടോക്കോൾ വീഴ്ച്ചകൾ ചൂണ്ടി കാണിക്കാതിരിക്കുവാൻ താങ്കളുടെ പേര് തടസ്സമായയെങ്കിൽ, ഡോ. അശീൽ അത് ഡോ അശ്ലീലമായി...

കേരളം കോവിഡ് വ്യാപനത്തിന്റെ പിടിയിൽ അകപ്പെട്ടപ്പോഴും, മുഖ്യമന്ത്രി നടത്തിയ ഗൗരവമേറിയ പ്രോട്ടോക്കോൾ ലംഘനങ്ങൾ കാണാതെ വാഴ്ത്തിപ്പാട്ട് മാത്രം നടത്തുന്ന നിങ്ങളെ പോലെയുള്ളവർ കേരളത്തിന്റെ പൊതുജന ആരോഗ്യ മേഖലയുടെ ചുക്കാൻ പിടിക്കുന്ന അനാരോഗ്യമാണ് എന്ന് പറയാതിരുന്നാൽ അത് ഒരു പക്ഷെ പിന്നീട് വല്ലാത്ത കുറ്റബോധം ഉണ്ടാക്കിയേക്കാം.. അതുകൊണ്ടാണ്.

Related Stories

No stories found.
logo
The Cue
www.thecue.in