പ്രാരാബ്ദങ്ങളുടെയും ജീവിതപ്രശ്‌നങ്ങളുടെയും ഇടയില്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ ആയുഷ്‌കാലം മുഴുവന്‍ കഷ്ടപ്പെട്ട് തിരക്കുകളില്‍ കുരുങ്ങിയ ഒരുപാട് വ്യക്തികളെയും കുടുംബങ്ങളെയും നമ്മുടെ സമൂഹത്തില്‍ കാണാനാകും. ഒരു ഇടത്തരം കുടുംബത്തിലെ ഭാര്യയുടെയും ഭര്‍ത്താവിന്റെയും കാര്യമെടുത്താല്‍ അവര്‍ ഭാര്യ- ഭര്‍ത്താവ് എന്നതിലുപരി മക്കളുടെ അച്ഛന്‍- അമ്മ, കുടുംബനാഥന്‍, വീട്ടമ്മ തുടങ്ങിയ റോളുകളില്‍ ഒതുങ്ങിക്കൂടുന്നവരായിരിക്കും. കല്യാണ സമയത്ത് സ്വപ്‌നം കണ്ടിരുന്നതോ അല്ലെങ്കില്‍ ആഗ്രഹിച്ചിരുന്നതോ ആയ പല കാര്യങ്ങളും അവര്‍ തിരക്കുകളില്‍ വേണ്ടെന്നു വച്ചിട്ടുണ്ടായിരിക്കും. അവരുടേത് മാത്രമായ ഒരു യാത്രയോ, ഇടമോ, സംഭാഷണമോ പോലും ചിലപ്പോള്‍ അവരില്‍ നിന്ന് അകന്നിട്ടുണ്ടാകാം. അത്തരമൊരു പ്രേക്ഷകര്‍ക്ക് പരിചിതമായ ഭാര്യയുടെയും ഭര്‍ത്താവിന്റെയും ജീവിതത്തിലേക്ക് കടന്നു ചെല്ലുകയാണ് 'സെക്കന്റ് ഹണിമൂണ്‍' എന്ന ഷോര്‍ട്ട്ഫിലിം.
പേര് സൂചിപ്പിക്കുന്നത് പോലെ രണ്ടാമത്തെ ഹണിമൂണിന് ഒരുങ്ങുന്ന ഒരു ഭാര്യയുടെയും ഭര്‍ത്താവിന്റെയും കഥയാണ് ഗിരീഷ് നായര്‍ സംവിധാനം ചെയ്ത ഷോര്‍ട്ടഫിലിം പറയുന്നത്. ജോലിത്തിരക്കുകളില്‍ നിന്ന് വിരമിച്ച് ഇനി ഭാര്യയുടെ ഒപ്പം നല്ല ഒരു ഭര്‍ത്താവായി സമയം ചെലവഴിക്കണമെന്ന് ആഗ്രഹിക്കുന്ന ചന്ദ്രദാസ്. അയാളുടെ റിട്ടയര്‍മെന്റ് ദിനത്തില്‍ അയാള്‍ ഭാര്യ രമണിയോട് ഒരുപാട് കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിച്ചിരുന്നു, ചില സര്‍പ്രൈസുകള്‍ ഒരുക്കുന്നു. തുടര്‍ന്ന് രണ്ട് പേരും തമ്മിലുള്ള സംഭാഷണമാണ് ചിത്രം.
സംവിധായകകന്‍ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം പൂര്‍ണമായും സംഭാഷണങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്. ചന്ദ്രദാസായി കലാധരനും ഭാര്യ രമണിയായി ഇന്ദിര കെകെയും വേഷമിടുന്നു. വളരെ ചെറിയ പ്രമേയത്തിലൂന്നി കഥ മുന്നോട്ട് പോകുന്നുണ്ടെങ്കിലും അതിനുവേണ്ടി ഒരുക്കിയിരിക്കുന്ന സംഭാഷണങ്ങള്‍ ശരാശരി മാത്രമാണ്. സംസാരത്തിന് അപ്പുറത്ത് മറ്റൊന്നും ചിത്രത്തിലില്ല എന്നിരിക്കെ തന്നെ അതിന്റെ അവതരണത്തില്‍ കുറച്ചുകൂടെ ശ്രദ്ധ അണിയറപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. സംഭാഷണത്തിലൂടെ രണ്ട് പേര്‍ തമ്മിലുള്ള റിലേഷന്‍ഷിപ്പ് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ദൃശ്യങ്ങളിലൂടെ അതും, സിനിമയും മുന്നോട്ട് കൊണ്ട് പോകാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞോ എന്ന സംശയം പലര്‍ക്കും തോന്നിയേക്കാം.
ഒരു ചെറു പുഞ്ചിരി പ്രേക്ഷകന് നല്‍കിക്കൊണ്ട് ചിത്രം ആരംഭിക്കാന്‍ സംവിധായകന് കഴിയുന്നുണ്ട്. എന്നാല്‍ പിന്നീട് ഒരു ലൊക്കേഷനില്‍ ഇരുന്ന് രണ്ട് പേര്‍ സംസാരിക്കുന്നു എന്നതിന് അപ്പുറത്ത് വിഷ്വലി പ്രേക്ഷകന് എന്തൈങ്കിലും പുതുമയോ കൗതുകമോ നല്‍കാന്‍ ചിത്രം ശ്രമിച്ചിട്ടില്ല എന്നതും ഒരു പോരായ്മയാണ്. തുടക്കം മുതല്‍ അവസാനം വരെ ഏറ്റക്കുറച്ചിലുകളോ ഭാവവ്യത്യാസങ്ങളോ ഇല്ലാതെ ഒരേ വേഗതയിലാണ് സംഭാഷണം പോകുന്നത്. കാര്യമായ ഫ്രെയിം മാറ്റങ്ങളില്ലാത്തത് കൊണ്ട് തന്നെ റിയലസിത്തോട് ചേര്‍ന്നു നില്‍ക്കുന്ന രീതിയില്‍ സംഭാഷണങ്ങള്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ ചിത്രം കുറച്ചുകൂടി നല്ല അനുഭവമായേനെയെന്നും തോന്നാം. പ്രേക്ഷകരെ കയ്യിലെടുക്കുന്ന ഒരു ട്വിസ്റ്റ് കയ്യിലുണ്ടായിരുന്നിട്ട് കൂടി അത് വെറും സംഭാഷണം മാത്രമാക്കി പറഞ്ഞുതീര്‍ക്കാനാണ് ചിത്രം ശ്രമിച്ചിരിക്കുന്നതും.
പ്രേക്ഷകര്‍ക്ക് പരിചിതമായ ഒരു അച്ഛനെയും അമ്മയെയും ചിത്രം ഓര്‍മിപ്പിക്കും എന്നതാണ് സെക്കന്റ് ഹണിമൂണിനെ ശ്രദ്ധിക്കപ്പെടുന്നതാക്കുന്നത്. ചിത്രം കാണുന്നവര്‍ക്ക് അത് അനുഭവപ്പെടും. പലരും തങ്ങളുടെ അച്ഛനും അമ്മയും അവര്‍ക്ക് വേണ്ടി ജീവിച്ചോ എന്ന് ആലോചിച്ചേക്കാം, ഇനിയും വൈകിയിട്ടില്ലെന്ന് ചിലര്‍ക്ക് തോന്നിയേക്കാം. വിഷ്വലുകളുടെ സാധ്യത ഉപയോഗിക്കാതിരുന്നത് ചിത്രത്തിനെ പിന്നോട്ട് വലിക്കുന്നുണ്ടെങ്കിലും കാണാവുന്ന ഷോര്‍ട്ട്ഫിലിമുകളിലൊന്ന് തന്നെയാണ് 'സെക്കന്റ് ഹണിമൂണ്‍'.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം