

ബാലൻ സിനിമയിലെ അമ്മ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ച് സംവിധായകൻ ചിദംബരം. ആ കഥാപാത്രം ടോക്സിക് ആണെന്ന് പലരും പറയുന്നുണ്ട്. എന്നാൽ സിനിമകളിലെ സോ കോള്‍ഡ് അമ്മ സങ്കല്‍പ്പത്തില്‍ നിന്ന് വ്യത്യസ്തമായൊരു അമ്മയാണ് ബാലനിലേത് എന്ന് ചിദംബരം പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചിദംബരം.
ചിദംബരത്തിന്റെ വാക്കുകൾ:
ഒരു കുറ്റകൃത്യത്തിന് ശേഷം ജയിലില്‍ നിന്നും പുറത്തിറങ്ങിയ ആളാണ് അവര്‍. അത് അമ്മയായാലും അച്ഛനായാലും, ആണായാലും പെണ്ണായാലും ഒരു കുറ്റകൃത്യത്തിന് ശേഷം പുറത്തിറങ്ങുകയാണ്. സ്വാഭാവികമായും അവരുടെ മാനസികാവസ്ഥ മറ്റൊന്നായിരിക്കും. അവര്‍ക്ക് ആരെയും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും, എപ്പോഴും ഭയപ്പാടുണ്ടാകും. ആരേയും വിശ്വസിക്കാന്‍ പറ്റില്ല. അവര്‍ പറയുന്ന കഥ ശരിയാണെങ്കില്‍, അവര്‍ ഒരാളുമായി പ്രണയത്തിലായി. അയാളില്‍ ഒരു കുട്ടിയുണ്ടായി. അയാളുടെ പീഡനം സഹിക്കവയ്യാതെ അയാളെ കൊല്ലേണ്ടി വന്നു. തടവറയില്‍ വെച്ച് കുട്ടിക്ക് ജന്മം കൊടുക്കുന്നു. ആരെയോ വിശ്വസിച്ചതാണ് അവര്‍ക്ക് പറ്റിയ തെറ്റ്. പിന്നെ ജയിലിനകത്ത് സര്‍വൈവ് ചെയ്യലും ഈസിയല്ല. അവിടേയും ആരേയും വിശ്വസിക്കാന്‍ പറ്റില്ല.
ഇത്രയധികം പ്രശ്‌നങ്ങള്‍ അനുഭവിച്ചവര്‍ക്ക് പ്രത്യേക ശ്രദ്ധയോ ചികിത്സയോ ആവശ്യമായി വന്നേക്കാം. എന്നാല്‍ അതൊന്നും ലഭിക്കാതെയാണ് അവര്‍ വീണ്ടും സമൂഹത്തിലേക്ക് വരുന്നത്. അവിടെയും അവര്‍ രക്ഷപ്പെടാനായി ഓടുകയാണ്. അവരുടെ പിറകില്‍ ഷംനത്ത വരുന്നു. അവര്‍ക്കാണ് ഇവരുടെ ഐഡന്റിറ്റി അറിയുന്നത്. അവര്‍ ഒരു ഭീഷണിയാണ്.
അത്തരത്തില്‍ അവരുടേത് ഒരു വേറെ ലോകമാണ്. നമുക്ക് ഇങ്ങനെ ഇരുന്നുകൊണ്ട് അവരും അവരുടെ ലോകവും ടോക്‌സിക് ആണോ അല്ലയോ എന്ന് പറയാന്‍ കഴിയില്ല. അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ട്. സൊസൈറ്റിയുടെ അരികുകളില്‍ കഴിയുന്നവരുടെ ലോകം നമ്മുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. പത്രവാര്‍ത്തകളില്‍ മാത്രം നമ്മള്‍ വായിക്കുന്ന അത്തരത്തിലുള്ളവരുടെ ജീവിതം നമുക്ക് അപരിചിതമായ ലോകമാണ്. നമ്മള്‍ സുരക്ഷിതമായ ഒരു ഇടത്തിരുന്ന് ഈ സിനിമ കാണുമ്പോഴാണ് അത് ആസ്വദിക്കാന്‍ പറ്റുന്നത്. കാരണം പടം കഴിഞ്ഞാല്‍ നമ്മള്‍ നമ്മുടെ സുരക്ഷിതമായ വീട്ടിലേക്കാണ് പോകുന്നത്. നമുക്ക് കൃത്യമായ ഐഡന്റിറ്റിയും നാളെയെക്കുറിച്ച് പ്രതീക്ഷകളുമുണ്ട്. ആ ഒരു സുരക്ഷിതത്വമുള്ളതുകൊണ്ടാണ് പുറത്തിരുന്ന് നമുക്ക് ആ സിനിമയെ ഒരു പടമായി ആസ്വദിക്കാന്‍ പറ്റുന്നത്.