Music

‘വളര്‍ത്തിയ മണ്ണ് ഉമ്മാനെ പോലെ’, പഞ്ച് ഡയലോഗിനൊപ്പം പടപ്പുറപ്പാടിന് മരക്കാര്‍ ടീസര്‍ കാണാം

THE CUE

പ്രിയദര്‍ശന്റെ സ്വപ്‌നചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആദ്യ ടീസര്‍ പുറത്തുവിട്ടു. ആശിര്‍വാദ് സിനിമാസ് ആദ്യമായി നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രം നരസിംഹം ഇരുപതാം വര്‍ഷത്തിലെത്തിയ ദിനത്തിലാണ് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടിന്റെ ടീസറെത്തിയത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കുഞ്ഞാലിമരക്കാര്‍ എന്ന ചരിത്രപുരുഷനെ പരിചയപ്പെടുത്തുന്ന ടീസര്‍ ഗംഭീര വിഷ്വലൈസേഷനിലൂടെ പ്രിയന്‍ സിനിമകളുടെ ഗൃഹാതുരത തീര്‍ക്കുന്നു.

''വെയിലും തണലും കാറ്റും മീനും തന്ന് വളര്‍ത്തിയ മണ്ണ് ഉമ്മയെ പോലെയാണ്, ആ ഉമ്മാന്റെ നെഞ്ചത്ത് ചവിട്ടണ കാല് അപ്പോ തന്നെ വെട്ടിയിടണവരെ ആണ് ആണുങ്ങള്‍ എന്ന് വിളിക്കുന്നത്.'' പടപ്പുറപ്പാടിന് തയ്യാറെടുക്കുന്ന മരുടെ ഈ സംഭാഷണത്തിനൊപ്പമാണ് ടീസര്‍. സംവിധായകനും എഡിറ്ററുമായ അല്‍ഫോണ്‍സ് പുത്രനാണ് ടീസര്‍ എഡിറ്റ് ചെയ്തതെന്ന് കേള്‍ക്കുന്നു. പ്രിയദര്‍ശന്‍ ആണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം രചനയും സംവിധാനവും. 100 കോടി ബജറ്റില്‍ ആശിര്‍വാദ് സിനിമാസിനൊപ്പം കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മാര്‍ച്ച് 26ന് സ്‌ക്രീനിലെത്തും. അയ്യായിരത്തിലേറെ സ്‌ക്രീനുകളിലെത്തുന്ന ആദ്യ മലയാള ചിത്രവുമാണ് മരക്കാര്‍.

മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാലും ചിത്രത്തിലുണ്ട്. കുഞ്ഞാലിമരക്കാരുടെ കുട്ടിക്കാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദീഖ്, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരും സിനിമയിലുണ്ട്. തിരുനാവുക്കരശ് ആണ് ക്യാമറ. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറില്‍.

നാല് ഭാഷകളിലായി പുറത്തുവരുന്ന സിനിമ ചരിത്രത്തെ പൂര്‍ണമായി ആശ്രയിച്ചതാവില്ലെന്നും എന്റര്‍ടെയിനറായിരിക്കുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍. ദ ക്യൂ ഇന്റര്‍വ്യൂ സീരീസ് ആയ മാസ്റ്റര്‍ സ്‌ട്രോക്കിലാണ് പ്രിയദര്‍ശന്‍ മരക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന സിനിമയെക്കുറിച്ച് വിശദീകരിക്കുന്നത്.

ടി ദാമോദരന്‍ മാഷാണ് കുഞ്ഞാലിമരക്കാര്‍ എന്ന സിനിമയുടെ ചിന്ത എന്നില്‍ മുളപ്പിക്കുന്നത്. അതിനൊരു തിരക്കഥാരൂപം ഉണ്ടായിരുന്നു. കുഞ്ഞാലി മരക്കാരുടെ ഞാന്‍ വായിച്ചതും മനസിലാക്കിയതുമായ ചരിത്രം അവ്യക്തകള്‍ നിറഞ്ഞതായിരുന്നു, പ്രിയദര്‍ശന്‍ പറയുന്നു.

അറേബ്യന്‍ ചരിത്രത്തില്‍ മരക്കാര്‍ ദൈവതുല്യനും യൂറോപ്യന്‍ ചരിത്രത്തില്‍ അദ്ദേഹം മോശക്കാരനുമാണ്. ഞാന്‍ മൂന്നാം ക്ലാസില്‍ കുഞ്ഞാലിമരക്കാര്‍ എന്നൊരു പാഠം പഠിച്ചിട്ടുണ്ട്. അന്ന് മുതല്‍ എന്റെ മനസിലൂടെ വളര്‍ന്നൊരു ഹീറോയുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വലിയ ഹീറോ. എന്റെ കുഞ്ഞാലിമരക്കാര്‍ ആണത്. എന്ത് വിമര്‍ശനം വന്നാലും, നാളെ വരുമെന്നറിയാം. ഇതൊരു സെമി ഫിക്ഷനല്‍ സിനിമയാണ്.
പ്രിയദര്‍ശന്‍

ചരിത്രത്തിന് വേണ്ടിയൊരുക്കുന്ന സിനിമയല്ല, ആളുകളെ രസിപ്പിക്കുന്ന സിനിമ ആയിരിക്കും കുഞ്ഞാലിമരക്കാര്‍. ഇത് പ്രിയദര്‍ശന്റെ കുഞ്ഞാലിമരക്കാര്‍ ആണെന്നും സംവിധായകന്‍.

കേരളത്തിന് പുറത്തും ജിസിസി-യൂറോപ്പ് കേന്ദ്രങ്ങളിലുമെല്ലാം ഒരേ ദിനത്തില്‍ സിനിമ റിലീസ് ചെയ്യാനാണ് ആലോചന എന്നറിയുന്നു. ഒരു മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് സിനിമയുടെ ഗള്‍ഫ് വിതരണാവകാശം വിറ്റുപോയത്. 2019 മാര്‍ച്ച് 28ന് റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ 200 കോടി രൂപയാണ് ഗ്ലോബല്‍ കളക്ഷന്‍ നേടിയതെങ്കില്‍ 500 കോടി രൂപയുടെ ബിസിനസ് ആണ് മരക്കാര്‍ ലക്ഷ്യമിടുന്നത്.

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

SCROLL FOR NEXT