ബാഹുബലിയെക്കാൾ വലിയ സ്കെയിലിലാണ് മരക്കാർ അറബിക്കടലിന്റെ സിംഹം ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ പ്രിയദർശൻ. സിനിമ യഥാർഥ ചരിത്രത്തെ അടിസ്ഥാനമാക്കി ഒരുക്കിയതാണെന്നും തീയറ്ററിൽ മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പിങ്ക് വില്ലക്കു നല്‍കിയ അഭിമുഖത്തിലാണ് പ്രിയദർശൻ മരക്കാരിന്റെ വിജയ പ്രതീക്ഷകൾ പങ്കുവെച്ചത്.
'ഇത് ബാഹുബലിയെക്കാൾ വലിയ സ്കെയിലിൽ ഒരുക്കിയ ചിത്രമാണ്. ബാഹുബലി കെട്ടിചമച്ച കഥയാണെങ്കിൽ ഇത് യഥാർത്ഥ ചരിത്രമാണ്. ഇന്ത്യയുടെ ആദ്യ നേവല്‍ കമാന്‍ഡറിനെക്കുറിച്ചാണ് മരക്കാര്‍ പറയുന്നത്. മികച്ച ചിത്രത്തിനുള്ളതടക്കമുള്ള ദേശീയ പുരസ്‍കാരങ്ങള്‍ ലഭിച്ചു. മകൻ സിദ്ധാർഥിനും എനിക്കും പുരസ്‌കാരം ലഭിച്ചതിൽ സന്തോഷം. ഇത് ഒരു അഭിമാന നിമിഷം തന്നെയാണ്. ഒന്നര വര്‍ഷത്തോളമായി ഞങ്ങള്‍ ചിത്രം ഹോള്‍ഡ് ചെയ്ത ശേഷം ചിത്രം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നത്. മരക്കാർ ബോക്സ് ഓഫീസിൽ കത്തിപ്പടരും എന്നാണ് പ്രതീക്ഷ. ചിത്രം റിലീസ് ചെയ്ത് ഇരുപത്തിയൊന്ന് ദിവസത്തേക്ക് കേരളത്തിലെ തിയേറ്ററുകളിൽ മറ്റൊരു ചിത്രങ്ങളും റിലീസ് ചെയ്യില്ലെന്ന് സമ്മതിച്ചിട്ടുണ്ട്'- പ്രിയദർശൻ പറഞ്ഞു.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും മരക്കാർ പുറത്തിറങ്ങും. അനി ഐ വി ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.