'രേഖാചിത്രം' എന്ന സിനിമയിൽ മമ്മൂക്കയുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകൻ ജോഫിൻ ടി ചാക്കോ. ചിത്രത്തിൽ മമ്മൂക്കയെ കുറിച്ചുള്ള സർപ്രൈസ് എലമെന്റുകൾ ഉണ്ടാകും. സിനിമയെ കുറിച്ച് വ്യക്തിപരമായി ആലോചിക്കുമ്പോൾ സർപ്രൈസായി തോന്നുന്ന കാര്യങ്ങളാണ് അത്. രേഖാ ചിത്രത്തെ വ്യത്യസ്തമാക്കുന്ന കാര്യങ്ങളിൽ ഒന്നായിരിക്കും അതെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ജോഫിൻ ടി ചാക്കോ പറഞ്ഞു.
ആസിഫ് അലി, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'രേഖാചിത്ര'ത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ മമ്മൂട്ടിയുടെ 'കാതോട് കാതോരം' എന്ന സിനിമയുടെ റെഫെറെൻസുകൾ സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ കണ്ടെത്തിയിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ കാമിയോ ഉണ്ടാകുമോ എന്നതായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രധാന ചോദ്യം. ഈ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു സംവിധായകൻ.
ജോഫിൻ ടി ചാക്കോ പറഞ്ഞത്:
സിനിമ ഇറങ്ങിയതിന് ശേഷം മമ്മൂക്കയെ കുറിച്ച് പറയാം. അപ്പോൾ ഇതിനെ കുറിച്ച് കൂടുതൽ സംസാരിക്കാം എന്നാണ് കരുതുന്നത്. മമ്മൂക്കയെ കുറിച്ചുള്ള ഒരു സർപ്രൈസ് സിനിമയിലുണ്ട്. പൂർണ്ണമായി ഞാൻ അത് മറച്ചു വെച്ചിട്ടില്ല. ചെറിയ രീതിയിൽ അങ്ങനെ ഒരു എലമെന്റ് സിനിമയിൽ ഉണ്ട്. എനിക്ക് വ്യക്തിപരമായി ആലോചിക്കുമ്പോൾ സിനിമയിൽ സർപ്രൈസ് ആയി തോന്നുന്ന കാര്യങ്ങളാണ് അത്. ഒരുപാട് വലിയ കാര്യങ്ങൾ ഒന്നും അല്ല. ഈ സിനിമയെ വ്യത്യസ്തമാക്കുന്ന കാര്യങ്ങളിൽ ഒന്ന് അതായിരിക്കും.
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയാണ് രേഖാചിത്രം. ആസിഫ് അലി നായകനായി എത്തുന്ന 'രേഖാചിത്രം' 2025 ജനുവരി 9 ന് തീയേറ്ററുകളിലെത്തും. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. 2018, മാളികപ്പുറം പോലെയുള്ള ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ഈ ബാനറുകൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ഈ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്നു. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ രചിച്ച ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്.