Film News

'മമ്മൂട്ടി മിടുക്കന്‍, ഒരു നടന്‍ എങ്ങനെ ആയിരിക്കണമെന്ന് കൃത്യമായ ധാരണയുണ്ട്', സുമലത

1987ല്‍ പുറത്തിറങ്ങിയ പത്മരാജന്‍ ചിത്രം 'തൂവാനത്തുമ്പികളി'ലെ ക്ലാര എന്ന കാഥാപാത്രത്തിലൂടെ മലയാളി എന്നും ഓര്‍മ്മിക്കുന്ന നായികയാണ് സുമലത. ആ കാലത്ത് മമ്മൂട്ടിയോടൊപ്പം ഓരുപാട് ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു. മോഹന്‍ലാലിനൊപ്പം വെറും മൂന്ന് സിനിമകള്‍ മാത്രമാണ് ചെയ്തിട്ടുളളത്. എന്നിട്ടും 'തൂവാനത്തുമ്പികളി'ലൂടെയാണ് ആളുകള്‍ തന്നെ ഇന്നും ഓര്‍മ്മിക്കുന്നതെന്ന് സുമലത പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുമലത തന്റെ പഴയ സിനിമാ അനുഭവങ്ങള്‍ ഓര്‍ത്തെടുത്തത്.

'മമ്മൂട്ടിയും മോഹന്‍ലാലുമായി എനിക്ക് നല്ല സൗഹൃദമായിരുന്നു. മമ്മൂട്ടി മിടുക്കനാണ്, ഒരു നടന്‍ എങ്ങനെ ആയിരിക്കണമെന്ന് അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട്, മാത്രമല്ല അദ്ദേഹം എല്ലാ സിനിമകളെയും ക്രിയാത്മകമായി വിമര്‍ശിക്കുകയും ചെയ്യുമായിരുന്നു. അതിനാല്‍, ഞങ്ങള്‍ തമ്മില്‍ വാദങ്ങളും ഉണ്ടായിട്ടുണ്ട്. മമ്മൂട്ടി കൂടുതല്‍ റിസേര്‍വ്ഡ് ആയിരുന്നപ്പോള്‍ മോഹന്‍ലാല്‍ വളരെ ചെറുപ്പവും ആക്ടീവുമായിരുന്നു. ജോഷി സാറായിരുന്നു ഞങ്ങളുടെ മിക്ക സിനിമകളും സംവിധാനം ചെയ്തിരുന്നത്. അതുകൊണ്ട് ഞങ്ങള്‍ ഒരു ടീം പോലെയായിരുന്നു.'
സുമലത

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി ഇരുന്നൂറ്റി ഇരുപതോളം ചിത്രങ്ങളില്‍ സുമലത അഭിനയിച്ചിട്ടുണ്ട്. എണ്‍പതുകളിലെ മലയാളത്തിന്റെ ഹിറ്റ് നായിക ആയിരിക്കെ ബോളിവുഡിലും ഒരുപോലെ തിളങ്ങി. ആ സമയത്ത് ബോളിവുഡിനേക്കാള്‍ അച്ചടക്കം മലയാളസിനിമയ്ക്ക് ആയിരുന്നുവെന്ന് സുമലത പറയുന്നു. '10 ഹിന്ദി ചിത്രങ്ങള്‍ ചെയ്തു. ജീതേന്ദ്ര, ധര്‍മേന്ദ്ര, മിഥുന്‍ ചക്രവര്‍ത്തി എന്നിവരോടൊപ്പമൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവില്‍ വളരെ അച്ചടക്കത്തോടെ സിനിമാ ചിത്രീകരണങ്ങള്‍ പൂര്‍ത്തിയാക്കുന്ന രീതിയാണ് മലയാളത്തിലേത്. അന്ന്, 'ന്യൂ ഡല്‍ഹി' സിനിമയ്ക്ക് വേണ്ടി, 15 രാത്രികള്‍ തുടര്‍ച്ചയായി പുലര്‍ച്ചെ 4 മണി വരെ ഷൂട്ടിങ് നടന്നത് ഇന്നും ഓര്‍ക്കുന്നു. ഔട്ട്‌ഡോര്‍ ഷൂട്ടും കഴിഞ്ഞ് ഒരു ദിവസം ഏകദേശം 3,4 മണിക്കൂര്‍ മാത്രമേ ഉറങ്ങാന്‍ കഴിയൂ. ശരിക്കും ക്ഷീണിക്കുമായിരുന്നെങ്കിലും അതായിരുന്നു പതിവ്. അതില്‍ നിന്നും കുറച്ച് വ്യത്യസ്ഥമായിരുന്നു ഹിന്ദി സിനിമകള്‍. സൗത്തിനെ അപേക്ഷിച്ച് ബോളിവുഡില്‍ ഒരു സിനിമ പൂര്‍ത്തിയാകാന്‍ ചിലപ്പോള്‍ കാലങ്ങള്‍ എടുക്കും. ആ രീതിയോട് പൊരുത്തപ്പെടാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ ചെയ്ത ഒരു ഷോട്ടിന്റെ തുടര്‍ച്ച എടുക്കുന്നത് ചിലപ്പോള്‍ ആറ് മാസം കഴിഞ്ഞൊക്കെ ആയിരിക്കും.'

കഴിഞ്ഞ വര്‍ഷമായിരുന്നു താരത്തിന്റെ രാഷ്ട്രീയ പ്രവേശനം. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മാണ്ഡ്യ നിയോജകമണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഒരു നടിയോ എംപിയോ ആകുമെന്ന് സ്വപ്നങ്ങളില്‍ പോലും കരുതിയിരുന്നില്ലെന്ന് സുമലത പറയുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT