ഷാരുഖ് ഖാന്റെ അഭിനയം ഓവറായി തോന്നിയിരുന്നെന്ന് കരൺ ജോഹർ. 'ധീവാന'യിലെ പ്രകടനം തീരെ ഇഷ്ടമായിരുന്നില്ല, ഇതിന്റെ പേരിൽ സുഹൃത്തുക്കളുമായി തർക്കങ്ങളുണ്ടായിട്ടുണ്ടെന്നും കരൺ പറയുന്നു. കരൺ ജോഹറിന്റെ ആത്മകഥയായ 'ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയി'ലാണ് ഈ പരാമര്‍ശമുള്ളത്.
നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് ഇവർ. ബോളിവുഡിലെ മികച്ച സൗഹൃദങ്ങളിൽ ഒന്നാണ് ഷാരുഖ് ഖാനും കരണ്‍ ജോഹറും തമ്മിലുളളത്. എന്നാല്‍ തുടക്കകാലത്തില്‍ ഷാരുഖിന്റെ അഭിനയം ഇഷ്ടമല്ലായിരുന്നെന്നും ആമിർഖാനോടായിരുന്നു തനിക്ക് പ്രിയമെന്നും ആത്മകഥയിൽ കരൺ പറയുന്നു.
ഷാരുഖിന്റെ അഭിനയം ഓവറാക്ടിങ് ആയി തോന്നിയിരുന്നു, സുഹത്തും സഹപ്രവര്‍ത്തകനുമായ അപൂര്‍വ മെഹ്തയുമായി ഇതിന്റെ പേരില്‍ തര്‍ക്കിച്ചിട്ടുണ്ടെന്നും പുസ്തകത്തിൽ പറയുന്നു. '1991 ലാണ് ഷാരുഖ് ഖാന്‍ ബോളിവുഡിലേക്ക് വരുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനേ ആയിരുന്നില്ല. 'ധീവാന'യിലെ അദ്ദേഹത്തിന്റെ അഭിനയവും തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ എന്റെ സുഹൃത്തും ഇപ്പോള്‍ ധര്‍മ പ്രൊഡക്ഷന്‍സിന്റെ സിഇഒയുമായ അപൂര്‍വയ്ക്ക് ഷാരുഖിനെ ഇഷ്ടമായിരുന്നു. ഞാന്‍ ആമിറിന്റെ ടീമും അവന്‍ ഷാരുഖിന്റെ ടീമുമായിരുന്നു. അപ്പോള്‍ നിരവധി പെണ്‍കുട്ടികൾക്കാണ് ഷാരുഖാനോട് താല്‍പ്പര്യമുണ്ടായിരുന്നത്. അതേസമയം എന്നേപ്പോലെയുള്ളവർക്ക് ആമിറിനോടായിരുന്നു താല്‍പ്പര്യം.'
എന്നാൽ സിനിമയില്‍ എത്തിയതിന് ശേഷം കരണ്‍ ഷാരുഖുമായി സൗഹൃദത്തിലായി. ഷാരുഖ് ഖാന്‍ നായകനായ 'കുച്ച് കുച്ച് ഹോതാഹേ'യിലൂടെയാണ് കരണ്‍ ജോഹർ സംവിധായക രംഗത്തേക്ക് കടക്കുന്നത്.