ശശി പറവൂര്‍, എം.ആര്‍. രാജന്‍ എന്നിവര്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നോട്ടം എന്ന സിനിമയിലൂടെയാണ് താന്‍ ആദ്യം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതെന്ന് നടി സംവൃത സുനില്‍. ചിത്രത്തിലെ പച്ചപ്പനം തത്തേ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു തനിക്ക് മലയാളികള്‍ക്കിടയില്‍ ഒരു മുഖം ഉണ്ടാക്കി തന്നതെന്നും തന്‍റെ പേര് അറിയില്ലെങ്കിലും ആ പാട്ടിലൂടെ ആളുകള്‍ തന്നെ തിരിച്ചറിഞ്ഞ ഒരുപാട് സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട് എന്നും സംവൃത ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
സംവൃത സുനിലിന്‍റെ വാക്കുകള്‍
നോട്ടത്തിന്റെ ലൊക്കേഷനിൽ എല്ലാവരും ഒരുമിച്ചിരുന്നാണ് ആദ്യമായി 'പച്ചപ്പനം തത്തേ' കേൾക്കുന്നത്. കേട്ട ആ നിമിഷം എല്ലാവരും ഉറപ്പിച്ചിരുന്നു, ഇതൊരു വ്യത്യസ്തതയുള്ള പാട്ടാണ്, എല്ലാവർക്കും ഇത് ഇഷ്ടപ്പെടും, ശ്രദ്ധിക്കപ്പെടും എന്നൊക്കെ. ആ സിനിമയിൽ ആകെയുണ്ടായിരുന്നത് മൂന്ന് പാട്ടുകളാണ്. മൂന്നും ആ വർഷത്തെ സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. അത് ഞങ്ങൾ പ്രഡിക്റ്റ് ചെയ്ത പോലെത്തന്നെ സംഭവിച്ചു.
നോട്ടം ഷൂട്ട് ചെയ്യുമ്പോൾ, അത് എന്റെ തുടക്ക കാലം കൂടിയായിരുന്നു. എന്റെ കൂടെ അഭിനയിച്ച വ്യക്തിയുടെ ആദ്യത്തെ പടമായിരുന്നു. അപ്പൊ ഞാനാണ് സീനിയർ. അതിന്റെ ഒരു കോൺഫിഡൻസ് എനിക്ക് നല്ലതുപോലെ ഉണ്ടായിരുന്നു. മാത്രമല്ല, സീനിയർ താരങ്ങളോടൊപ്പമായിരുന്നു അന്ന് സ്ക്രീൻ ഷെയർ ചെയ്യേണ്ടിയിരുന്നത്. നെടുമുടി വേണു, ജഗതി ശ്രീകുമാർ എല്ലാം സിനിമയുടെ ഭാഗമായിരുന്നു. പാട്ടിൽ ഇല്ലെങ്കിലും അവർ ഷൂട്ടിങ് സെറ്റിൽ തന്നെ ഉണ്ടാകുമായിരുന്നു. നല്ലത് ചെയ്ത് അവരത് നല്ലതാണ് എന്ന് പറയുമ്പോൾ, നമുക്ക് ആത്മവിശ്വാസം ഇരട്ടിയാകും. രസികൻ ആയിരുന്നു ആദ്യത്തെ സിനിമ എങ്കിലും, അതിലെ കഥാപാത്രത്തെ ആളുകൾ സ്വീകരിക്കാൻ തുടങ്ങിയത് പിന്നീടായിരുന്നു. പക്ഷെ, 'പച്ചപ്പനന്തത്തേ' പാട്ട് ആളുകളുടെ സ്നേഹം അപ്പോൾ തന്നെ എനിക്ക് നേടിത്തന്നു. അത് എന്റെ ആദ്യത്തെ എക്സ്പീരിയൻസ് കൂടിയായിരുന്നു. പുറത്ത് പോകുമ്പോൾ, ആളുകൾക്ക് എന്റെ പേര് അറിയില്ലെങ്കിലും, 'പച്ചപ്പനം തത്തേ' എന്ന് വിളിക്കുമായിരുന്നു.