Film News

'ഇന്നത്തെ ദിവസം ബ്ലെസ്സി എന്ന സംവിധായകനുള്ളതാണ്'; സംസ്ഥാന പുരസ്‌കാര നേട്ടത്തെക്കുറിച്ച് പൃഥ്വിരാജ് സുകുമാരന്‍

മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രതികരിച്ച് പൃഥ്വിരാജ് സുകുമാരന്‍. ആടുജീവിതം എന്ന സിനിമയെക്കുറിച്ച് പറയുമ്പോള്‍ എല്ലാ ക്രെഡിറ്റും സംവിധായകന്‍ ബ്ലെസ്സിക്കുള്ളതാണെന്ന് പൃഥ്വിരാജ് പറഞ്ഞു. അദ്ദേഹത്തിന്റെ 16 വര്‍ഷത്തെ അധ്വാനം ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ ഈ സിനിമയെക്കുറിച്ച് സംസാരിക്കില്ലായിരുന്നു. ലഭിച്ച അവാര്‍ഡുകള്‍ സിനിമയിലെ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് ആടുജീവിതം ഉണ്ടായ സാഹചര്യം അറിയാവുന്നവര്‍ക്ക് മനസ്സിലാകും. നാല് വര്‍ഷക്കാലമാണ് ചിത്രത്തിന്റെ ഷൂട്ടിങ് നീണ്ടു നിന്നത്. ഇന്നത്തെ ദിവസം ബ്ലെസ്സി എന്ന സംവിധായകനുള്ളതാണെന്ന് പൃഥ്വിരാജ് സുകുമാരന്‍ 24 ന്യൂസിനോട് പറഞ്ഞു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടന്‍, മികച്ച സംവിധായകന്‍, മികച്ച അവലംബിത തിരക്കഥ എന്നിവയുള്‍പ്പെടെ 10 അവാര്‍ഡുകളാണ് ആടുജീവിതം സ്വന്തമാക്കിയത്. ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച കെ ആര്‍ ഗോകുല്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് ചിത്രത്തിലൂടെ സുനില്‍ കെ എസ് സ്വന്തമാക്കി.

പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞത്:

ഇത്രയും അംഗീകാരങ്ങള്‍ ആടുജീവിതം എന്ന സിനിമയെ തേടി എത്തിയതില്‍ അഭിമാനവും സന്തോഷവുമുണ്ട്. അതില്‍ ഏറ്റവും അധികം സന്തോഷം ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ള ആളുകള്‍ ചിത്രം ഇറങ്ങിയ ദിവസം തന്നെ അതിന് നല്‍കിയ സ്‌നേഹമാണ്. അതിനുശേഷമാണ് ഈ അംഗീകാരങ്ങള്‍ ചിത്രത്തെ തേടിയെത്തുന്നത്. ആടുജീവിതം സിനിമ ഉണ്ടായ സാഹചര്യം എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ട് തന്നെ എനിക്ക് തോന്നുന്നു ആര്‍ക്ക് അവാര്‍ഡ് കിട്ടിയാലും അത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് എന്നതാണ്. കാരണം ആ സിനിമ രൂപപ്പെടുത്തിയത് അങ്ങനെയായിരുന്നു. നാല് വര്‍ഷക്കാലമാണ് അതിന്റെ ഷൂട്ടിങ് തന്നെ നീണ്ടുനിന്നത്. ആടുജീവിതം എന്ന സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇതിന്റെയെല്ലാം ഏറ്റവും വലിയ ക്രെഡിറ്റ് ബ്ലെസ്സി എന്ന സംവിധായകനുള്ളതാണ്. കാരണം അദ്ദേഹത്തിന്റെ 16 വര്‍ഷത്തെ അധ്വാനം ഇല്ലായിരുന്നുവെങ്കില്‍ ആടുജീവിതം എന്ന സിനിമയെക്കുറിച്ച് നമ്മളിപ്പോള്‍ ഇവിടെ സംസാരിക്കില്ലായിരുന്നു. ഇന്നത്തെ ദിവസം ബ്ലെസ്സി എന്ന സംവിധായകനുള്ളതാണ്. ഇത്തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് പരിഗണിക്കുന്ന സിനിമകളില്‍ ഭൂരിഭാഗവും നവാഗത സംവിധായകരുടേതാണെന്ന് നേരത്തെ തന്നെ അറിഞ്ഞിരുന്നു. മലയാള സിനിമയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം അത് ശുഭസൂചകമാണ്.

ഇന്ദ്രജിത്ത് നൽകിയ സൈക്കിൾ, ആന്റണി പെരുമ്പാവൂരിന്റെ സ്വർണ്ണ നാണയം, വിസ്മയിപ്പിച്ചത് പൃഥ്വിരാജിന്റെ സമ്മാനം: സിദ്ധു പനയ്ക്കൽ

ഭയം വന്നാൽ ആ നിമിഷം തീരുന്ന ഒന്നാണ് ക്രിയേറ്റിവിറ്റി: മുരളി ഗോപി

യുവാക്കളെ രാഷ്ട്രീയവത്കരിക്കാന്‍ യുവജന സംഘടനകള്‍ക്ക് സാധിക്കണം; സ്പീക്കര്‍ എ.എന്‍.ഷംസീര്‍

കേരളത്തിന്റെ കരുത്ത് നൈപുണ്യ ശേഷിയുള്ള യുവതലമുറ; മന്ത്രി പി.രാജീവ്

ഗ്രാമി 2026: ദലൈലാമയ്ക്കും സ്റ്റീവൻ സ്പീൽബർഗിനും കെ പോപ്പിനും പുരസ്‌കാര നേട്ടം

SCROLL FOR NEXT