Film News

മലയാളിയെ നിറഞ്ഞു ചിരിപ്പിച്ച ഷാഫി സിനിമകൾ, വിട പറയുന്നത് ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരൻ

മലയാളിയെ നിറഞ്ഞ് ചിരിപ്പിച്ച സംവിധായകൻ ഷാഫി അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ശനിയാഴ്ച രാത്രി 11.30ന് ആയിരുന്നു വിയോഗം. ദശമൂലം ദാമു, പോഞ്ഞിക്കര, പ്യാരി, മണവാളൻ, സ്രാങ്ക്, ധർമ്മേന്ദ്ര തുടങ്ങി ഇന്നും സോഷ്യൽ മീഡിയ മീമുകളിലും ട്രോളുകളിലും നിറഞ്ഞു നിൽക്കുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങളും രസമുഹൂർത്തങ്ങളും മലയാള സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് വിട പറഞ്ഞിരിക്കുന്നത്.

ഷാഫി

1968 ഫെബ്രുവരിയിൽ എറണാകുളം പുല്ലേപ്പടിയിലെ കറുപ്പുനൂപ്പിൽ തറവാട്ടിലാണ് റഷീദ് എം.എച്ച്. എന്ന ഷാഫിയുടെ ജനനം. രാജസേനൻ സംവിധാനം ചെയ്ത ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ചു. 2001 ൽ ജയറാം നായകനായ വൺ‌മാൻ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി ഷാഫി അരങ്ങേറ്റം കുറിച്ചു. പിന്നാലെയെത്തിയ കല്യാണരാമൻ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി. കല്യാണരാമൻ, മായാവി, തൊമ്മനും മക്കളും, പുലിവാൽ കല്യാണം, മേരിക്കുണ്ടൊരു കുഞ്ഞാട്, ചോക്ലേറ്റ്, ലോലിപോപ്പ്, മേക്കപ്പ് മാൻ, ടു കൺട്രീസ്, ഷെര്‍ലക്ക് ടോംസ് തുടങ്ങി 18 ഓളം സിനിമകൾ സംവിധാനം ചെയ്തു. സംവിധാനം ചെയ്തവയിൽ ഏറെയും വമ്പൻ ഹിറ്റുകളായിരുന്നു. വിക്രമിനെ നായകനാക്കി മജാ എന്ന തമിഴ് ചിത്രവും ഷാഫി സംവിധാനം ചെയ്തിട്ടുണ്ട്. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും ഷാഫി ശ്രദ്ധേയനായിരുന്നു.

പ്രശസ്ത സംവിധായകൻ സിദ്ദീഖ് ഷാഫിയുടെ അമ്മാവനാണ്. സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനും. മൃതദേഹം ഇന്നു രാവിലെ ഇടപ്പള്ളി ബിടിഎസ് റോഡിലുള്ള സ്വവസതിയിലും തുടർന്ന് 9 മുതൽ 12 വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സഹകരണ ബാങ്ക് ഹാളിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഇന്ന് നാലിന് കലൂർ മുസ്‌ലിം ജമാഅത്ത് പള്ളിയിൽ. ഭാര്യ ഷാമില. മക്കൾ: അലീമ ഷെറിൻ, സൽമ ഷെറിൻ

'പ്രേമത്തിന്റെ പാറ്റ' ഉടൻ ചിറകടിക്കും; നായകനായി ജോമോൻ ജ്യോതിർ, 'പ്രേംപാറ്റ' ഒക്ടോബറിൽ

രണ്ട് സിനിമകൾ; ഫഹദ് ഫാസിലിന് കൈ കൊടുത്ത് പനോരമ സ്റ്റുഡിയോസ്

സികെ വിനീതും, മുഹമ്മദ് റാഫിയും ബൂട്ടണിയും, ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് മധുരമേകാൻ 'സ്വീറ്റ് വേൾഡ് കപ്പ്'; സൗഹൃദ മത്സരം ദുബായില്‍

ട്രസ് ഹോള്‍ഡിങ് ഗ്രൂപ്പ് ദുബായില്‍ പുതിയ കോർപ്പറേറ്റ് ആസ്ഥാനം

Dancing ladyയെ വസ്ത്രം ധരിപ്പിച്ച് NCERT, പുരോഗമനമോ സദാചാരമോ?

SCROLL FOR NEXT