Film News

സ്വജനപക്ഷപാതത്തില്‍ കങ്കണയുടെ ഇരട്ടത്താപ്പ്, ചര്‍ച്ചയായി പത്ത് വര്‍ഷം മുമ്പുള്ള വീഡിയോ

സിനിമയില്‍ എത്തിയത് മുതല്‍ സ്വജനപക്ഷപാതത്തെ താന്‍ എതിര്‍ത്തിരുന്നു എന്ന കങ്കണ റണാവതിന്റെ അവകാശവാദത്തെ പൊളിച്ചുകൊണ്ട് പത്തു വര്‍ഷം മുമ്പുളള താരത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകയും നിരൂപകയുമായ അന്ന എം.എം വെട്ടിക്കാട്. വീഡിയോയില്‍ സ്വജനപക്ഷപാതത്തെ അനുകൂലിച്ചുകൊണ്ടുളള നിലപാടാണ് കങ്കണയുടേത്.

'എന്റെ പിതാവ് വ്യവസായിയും മാതാവ് അധ്യാപികയുമാണ്. മുത്തശ്ശന്‍ ഐഎഎസ് ഓഫീസറും മുതുമുത്തശ്ശന്‍ സ്വാതന്ത്ര്യ സമര സേനാനിയും. ഞാന്‍ പ്രീ മെഡിക്കല്‍ ടെസ്റ്റിന് വിധേയയാകുമ്പോള്‍ എനിക്ക് പ്രത്യേക ക്വാട്ടയുണ്ടായിരുന്നു. അത് ഞാന്‍ അത്തരത്തിലുള്ള ഒരു കുടുംബത്തില്‍ നിന്ന് വരുന്നത് കൊണ്ട് ലഭിക്കുന്നതാണ്. ബോളിവുഡിലേക്ക് വരുമ്പോള്‍ അവിടെ താരങ്ങളുടെ മക്കള്‍ക്ക് 30 ശതമാനം ക്വാട്ടയുണ്ടെന്ന ബോധ്യവും എനിക്കുണ്ട്'. കങ്കണ പറയുന്നു.

പ്രീമെഡിക്കല്‍ ടെസ്റ്റിന് തനിക്ക് ലഭിച്ച ക്വാട്ട പോലെ ന്യായീകരിക്കാവുന്ന ഒന്നാണ് ബോളിവുഡിലെ സ്വജനപക്ഷപാതവും എന്നാണ് വീഡിയോയില്‍ കങ്കണ പറയാന്‍ ശ്രമിക്കുന്നത്. ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ സ്വജനപക്ഷപാതത്തെ താന്‍ എതിര്‍ത്തിരുന്നു എന്ന വാദമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വീഡിയോയിലൂടെ പൊളിയുന്നത്. താപ്‌സി പന്നു, മിനി മാതൂര്‍ തുടങ്ങിയവരെല്ലാം വീഡിയോയില്‍ പ്രതികരണവുമായി എത്തിയിട്ടുണ്ട്.

സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ സ്വജനപക്ഷപാതത്തെ വലിയ രീതിയില്‍ എതിര്‍ക്കുന്നതായിരുന്നു കങ്കണയുടെ അടുത്തിടെ പ്രചരിച്ച വീഡിയോകള്‍. ചിലര്‍ തെറ്റിദ്ധാരണകള്‍ പരത്തുകയാണെന്നും, മികച്ച സിനിമകള്‍ ചെയ്തിട്ടും സിനിമാ മേഖലയില്‍ നിന്ന് സുശാന്തിന് അര്‍ഹിക്കുന്ന അംഗീകാരണങ്ങള്‍ ലഭിച്ചിട്ടില്ലെന്നും കങ്കണ പറഞ്ഞിരുന്നു. വിഷയത്തില്‍ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ക്കു നേരെയും കങ്കണ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാന്‍, കരണ്‍ ജോഹര്‍, സഞ്ജയ് ലീല ബന്‍സാലി, ഏക്ത കപൂര്‍, ആദിത്യ ചോപ്ര, സജിദ് നാദിയ്വാല, ഭൂഷണ്‍ കുമാര്‍, ദിനേഷ് എന്നിവര്‍ക്ക് നേരെ ഉയര്‍ന്ന പരാതിയില്‍ സാക്ഷിയായി നടി കങ്കണ റണാവതിന്റെ പേരും ചേര്‍ത്തിരുന്നു. സുശാന്തിന്റെ ആത്മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള വീഡിയോയും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ കങ്കണ പങ്കുവെച്ചിട്ടുണ്ട്.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT