ചന്ദ്രോത്സവം തിയറ്ററില്‍ കാണാന്‍ പോയ ഓർമ്മകൾ പങ്കുവെച്ച് നടൻ ആസിഫ് അലി. തൊടുപുഴയിൽ ടിക്കറ്റ് കിട്ടാത്തത് മൂലം മൂവാറ്റുപുഴയിൽ പോയാണ് സിനിമ കണ്ടത്. അന്ന് താൻ പ്രതീക്ഷിച്ചത് പോലൊരു ചിത്രമായിരുന്നില്ല അത്. എന്നാൽ ഇപ്പോൾ ആ സിനിമ കാണുമ്പോൾ തനിക്ക് ഏറെ ഇഷ്ടമാകുന്നുണ്ട് എന്നും ആസിഫ് പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആസിഫ് അലി.
ആസിഫ് അലിയുടെ വാക്കുകൾ:
ചന്ദ്രോത്സവം കാണാന്‍ പോയതിന്റെ ഓര്‍മ ഇന്നും മനസിലുണ്ട്. അന്ന് തൊടുപുഴയില്‍ ടിക്കറ്റ് കിട്ടാന്‍ ഇല്ലായിരുന്നു. അതുകൊണ്ട് മൂവാറ്റുപുഴയിലേക്ക് ബസ് കയറി പോയി. ഞങ്ങള്‍ മോഹന്‍ലാല്‍ ഫാന്‍സെല്ലാം കൂടെ ആഘോഷപൂര്‍വ്വമാണ് ആ ഷോയ്ക്ക് പോയത്. ഞങ്ങള്‍ ചെന്ന ഷോയുടെ ടിക്കറ്റ് സോള്‍ഡ് ഔട്ടായിരുന്നു.ആ ഷോയുടെ സമയം മുഴുവന്‍ ക്യൂവില്‍ നിന്നു. അന്ന് മഴയും പെയ്തിരുന്നു. ആ മഴയടക്കം കൊണ്ടാണ് ടിക്കറ്റെടുത്ത് തിയേറ്ററില്‍ കയറിയത്. അകത്ത് കയറി ഷര്‍ട്ടൊക്കെ ഊരിയിട്ടാണ് സിനിമ കണ്ടത്. അന്ന് ഞാന്‍ പ്രതീക്ഷിച്ച രീതിയിലുള്ള സിനിമയായിരുന്നില്ല ചന്ദ്രോത്സവം.
അന്നത്തെ എന്റെ പ്രായത്തിനും പക്വതയ്ക്കും ആസ്വദനരീതിയ്ക്കും അനുസരിച്ച് ഞാന്‍ പ്രതീക്ഷിച്ച പോലെയായിരുന്നില്ല ആ ചിത്രം. അതൊരു ഷോക്കായിരുന്നു. ഒരുപാട് നാള്‍ കഴിഞ്ഞ് ഇന്ന് ആ സിനിമ കാണുമ്പോഴാണ് കൂടുതല്‍ ഇഷ്ടമാകുന്നത്. എന്തുകൊണ്ട് ചന്ദ്രോത്സവം അന്ന് ഇഷ്ടമായില്ല എന്ന് കൂടി ഇന്ന് മനസിലാകുന്നുണ്ട്.