Film News

‘മനോരോഗ പ്രസ്താവന പ്രകോപനപരം’; ഖേദപ്രകടനമില്ലാതെ ഒത്തുതീര്‍പ്പില്ലെന്ന് നിര്‍മ്മാതാക്കള്‍; ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് അമ്മയും ഫെഫ്കയും

THE CUE

ഷെയ്ന്‍ നിഗത്തെ വിലക്കിയതുമായി ബന്ധപ്പെട്ട് അമ്മയും ഫെഫ്കയും നടത്തി വന്നിരുന്ന സമവായ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചു. നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമാണെന്ന ഷെയ്‌ന്റെ പ്രസ്താവനയും മന്ത്രി എ കെ ബാലനുമായി നടത്തിയ കൂടിക്കാഴ്ച്ചയുമാണ് സിനിമാ സംഘടനകളെ ചൊടിപ്പിച്ചത്. ഷെയ്ന്‍ ഇന്ന് നടത്തിയ പ്രതികരണം ചര്‍ച്ചകളുടെ പ്രസക്തിയില്ലാതാക്കിയെന്ന് നിര്‍മ്മാതാക്കള്‍ പ്രതികരിച്ചു. ഷെയ്ന്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കാതെ ഇനി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറാവില്ലെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

ഷെയ്ന്‍ സര്‍ക്കാര്‍ തലത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് സിനിമാ സംഘടനകള്‍.

ചര്‍ച്ചകള്‍ പുരോഗമിക്കെ ഷെയ്ന്‍ നടത്തിയ പ്രയോഗം അമ്മയില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കില്ലെന്നാണ് അഭിനേതാക്കളുടെ സംഘടനയുടെ നിലപാട്. ഷെയ്‌നെ വിലക്കിയ സംഭവത്തില്‍ ഇടപെട്ടതിനെ എതിര്‍ത്ത് അമ്മയില്‍ തന്നെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഈ എതിര്‍പ്പ് മറികടന്നാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നിര്‍ദ്ദേശപ്രകാരം ജനറല്‍ സെക്രട്ടറി ഇടവേള ബാബു ചര്‍ച്ചകള്‍ക്ക് തുനിഞ്ഞിരുന്നത്.

ഷെയ്ന്‍ നിഗം പറഞ്ഞത്

“എനിക്ക് തെറ്റുപറ്റിയിട്ടില്ല. ഈ ലോകത്ത് ഒരു തെറ്റുമില്ല. എല്ലാം ശരി മാത്രമേയുള്ളൂ. മീറ്റിങ് നടന്നത് അമ്മയുമായല്ല, ഇടവേള ബാബുവും സിദ്ദിഖുമായാണ്. അമ്മയുടെ ഭാരവാഹികള്‍ എന്ന നിലയിലാണ് അവരോട് സംസാരിച്ചത്. നമ്മള്‍ എത്രയോ തരം പ്രതിഷേധങ്ങള്‍ നാട്ടില്‍ ചെയ്യുന്നു. ഇതെന്റേതായ പ്രതിഷേധമാണ്. ഇത് എന്റെ രീതിയാണ്. ഞാന്‍ എന്താണ് ചെയ്തത് എന്നുള്ളത് പ്രേക്ഷകരാണ് പറയേണ്ടത്. പടം എറങ്ങിയിട്ട് നിങ്ങള്‍ തന്നെ പറയണം ഞാന്‍ എന്ത് നീതിയാണ് പുലര്‍ത്താത്തത് എന്ന്. പ്രൊഡ്യൂസേഴ്‌സിന് മനോ വിഷമമാണോ മനോരോഗമാണോ? ഒത്തുതീര്‍പ്പുകള്‍ക്കല്ലേ നമ്മളെല്ലാം പൊയ്‌ക്കൊണ്ടിരുന്നത്. ഒത്തുതീര്‍പ്പിന് പോകുമ്പോള്‍ അവിടെയെന്താണ് സംഭവിക്കുന്നത്? അവിടെ കൊണ്ടുപോയി ഇരുത്തും. ഇരുത്തിയിട്ട് നമ്മുടെ വശത്ത് നിന്ന് ഒന്നും കേള്‍ക്കില്ല. അവര്‍ പറയാനുള്ളതെല്ലാം റേഡിയോ പോലെ പറയും. ഈ പറയുന്നതെല്ലാം നമ്മള്‍ കേട്ട് അനുസരിക്കണം. കേട്ട് അനുസരിച്ചാല്‍ എന്തുചെയ്യും? കൂടിപ്പോയാല്‍ നിങ്ങളെ പ്രസ്മീറ്റില്‍ കാണുമ്പോള്‍ ഖേദം അറിയിക്കും. ഖേദം അറിയിച്ചിട്ട് നടക്കുന്നതെന്താണ്. സെറ്റില്‍ ചെന്നപ്പോള്‍ എന്നെ ഇത്തവണ ബുദ്ധിമുട്ടിച്ചത് പ്രൊഡ്യൂസറല്ല. ആ പടത്തിന്റെ (വെയില്‍) ക്യാമറാമാനും ഡയറക്ടറുമാണ്. ഇതിനൊക്കെ എന്റെ കൈയ്യിലും തെളിവുകളുണ്ട്. എവിടേയും വന്ന് പറയാന്‍ തയ്യാറാണ്. അമ്മയില്‍ തീര്‍ച്ചയായും വിശ്വാസമുണ്ട്. എന്റെ സംഘടനയല്ലേ. എന്റെ സംഘടന എനിക്ക് വേണ്ടി ഉറപ്പായും സപ്പോര്‍ട്ട് ചെയ്യും.”

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT