ചില അഭിമുഖങ്ങളിൽ നേരിട്ട ചോദ്യങ്ങളാണ് താനൊരു നടൻ ആകാൻ കൊള്ളില്ലേ എന്ന് തന്നെ ആദ്യമായി തോന്നിപ്പിച്ചതെന്ന് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. ഒരു നടൻ ആവുക എന്ന ആഗ്രഹം തനിക്ക് എപ്പോഴും ഉണ്ടായിരുന്നുവെന്നും ജീവിത്തിലെ എല്ലാ തരത്തിലുമുള്ള ഫോക്കസ് നടൻ ആയി തീരുക എന്ന ലക്ഷ്യത്തിലേക്ക് ആയിരുന്നുവെന്നും വിഷ്ണു പറയുന്നു. ഒരു നടൻ ആകും എന്നതിൽ തനിക്ക് സംശയങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും എന്നാൽ നായകനായി എത്തിയ ആദ്യ ചിത്രത്തിന് ശേഷം പല അഭിമുഖങ്ങളിലും നേരിട്ട ചോദ്യങ്ങൾ കേട്ടാണ് താൻ നായകനാകാൻ കൊള്ളില്ലേ എന്ന ചിന്ത തനിക്ക് തന്നെ തോന്നി തുടങ്ങിയതെന്നും വിഷ്ണു ഉണ്ണികൃഷ്ണൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞത്:
ഒരു നടൻ ആവണം എന്ന ആഗ്രഹം എനിക്ക് എപ്പോഴും ഉണ്ടായിരുന്നു. എന്റെ എല്ലാ ഫോക്കസും അതിലേക്കായിരുന്നു. എന്ത് ചെയ്താലും അതെല്ലാം താൽക്കാലികം ആണ്. ഞാൻ നടൻ ആവാനുള്ള ഒരാളാണെല്ലോ എന്ന ചിന്തയാണ് എനിക്ക്. എസ് എസ് എൽസി കഴിയുന്ന സമയത്ത് ഓട്ടോഗ്രാഫിൽ പോലും എന്റെ കൂടുതൽ കൂട്ടുകാരും എഴുതിയത് നീ എന്തായലും ഒരു നടൻ ആകും അപ്പോൾ ഞങ്ങളെ മറക്കരുത് എന്നാണ്. അന്നു മുതൽക്കേ ഞാൻ സിനിമ നടൻ ആകും എന്നത് മനസ്സിൽ ഫിക്സ് ആയി കിടക്കുകയാണ്. എന്റെ അമ്മാവന്റെ മകൻ വിപിൻ ചേട്ടൻ മിമിക്രി ചെയ്യുമ്പോൾ കിട്ടുന്ന കയ്യടിയും അംഗീകാരവും കണ്ടിട്ട് കൗതുകം തോന്നിയാണ് മിമിക്രി എനിക്കും ചെയ്യണമെന്ന് തോന്നിയത്. ചേട്ടൻ അനുകരിക്കുന്ന ശബ്ദമൊക്കെ ഞാനും അനുകരിക്കാറുണ്ടായിരുന്നു. ഞാൻ നോക്കുമ്പോൾ അന്ന് മിമിക്രി ചെയ്യുന്നവരെല്ലാം സിനിമയിൽ വരുന്നുണ്ട്. അങ്ങനെയാണ് എന്റെ മനസ്സിലേക്ക് സിനിമ വരുന്നത്. മിമിക്രിയിലേക്ക് എത്തി കഴിഞ്ഞു ഇനി അടുത്ത ചുവട് സിനിമയാണെന്നാണ് ചിന്തിക്കുന്നത്. ഞാൻ ഒരു നടൻ ആകും എന്നതിൽ എനിക്കൊരു സംശയവും ഉണ്ടായിരുന്നില്ല. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയ്ക്ക് ശേഷം ചില അഭിമുഖങ്ങളിലെ ആളുകളുടെ അമിതമായ എക്സൈറ്റ്മെന്റ് കണ്ടിട്ടാണ് ഞാൻ ഒരു നടൻ ആകാൻ കൊള്ളില്ലേ എന്ന് എനിക്ക് തന്നെ സംശയം വന്നു തുടങ്ങിയത്.