കേരളത്തിന്റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി 20,000 എൻ 95 മാസ്‌കുകൾ നൽകി ഷാരുഖ് ഖാൻ. ആസിഡ് ആക്രമണത്തിന്റെ ഇരകൾക്കായി രൂപീകരിച്ച മീർ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് സഹായം. സിനിമാ താരങ്ങളായ ഇന്ദ്രജിത്ത്, രാജശ്രീ ദേശ്പാണ്ഡെ എന്നിവരാണ് കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് താരത്തിന്റെ ശ്രദ്ധയിൽ പെടുത്തിയത്. ഷാരൂഖ് ഖാനും മീർ ഫൗണ്ടേഷനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നന്ദി അറിയിച്ചു.
കൊവിഡ് പ്രാരംഭഘട്ടം മുതൽ അവശ്യസേവനങ്ങളുമായി സജീവമായിരുന്നു മീർ ഫൗണ്ടേഷൻ. ഷാരുഖ് ഖാന്റെ മുബൈയിലെ ഓഫീസ് കെട്ടിടം കൊവിഡ് രോഗികളെ ചികിത്സിക്കാനായി വിട്ടുനൽകിയിരുന്നു. ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഹിന്ദുജ ആശുപത്രിയും മീർ ഫൗണ്ടേഷനും ചേർന്നായിരുന്നു ഓഫീസ് ഐസിയു ആക്കി മാറ്റിയത്. വെൻറിലേറ്റർ അടക്കമുള്ള സൗകര്യങ്ങൾ ഇരുപത്തിനാല് മണിക്കൂർ പ്രവർത്തനയോഗ്യമാകും വിധമാണ് ഐസിയു ഒരുക്കിയിരുന്നത്. രോഗബാധിതരെന്ന് സംശയിക്കുന്നവർക്കായി ക്വാറന്റൈൻ സൗകര്യം ഒരുക്കി നൽകാമെന്ന് ഷാരൂഖും ഭാര്യ ഗൗരിയും അറിയിക്കുകയായിരുന്നു.
25000 പിപിഇ കിറ്റുകളടക്കം കൊവിഡ് രോഗികൾക്കായി ധനസഹായവും താരം നൽകിയിരുന്നു. ലോക്ഡൗണിൽ ജോലി നഷ്ടമായതോടെ ബുദ്ധിമുട്ടിലായ ദിവസവേതനക്കാർക്ക് പണമെത്തിച്ചും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകിയും കൊവിഡ് കാലത്ത് ഷാരൂഖ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.