ഷാരൂഖ് ഖാന്റെ മുംബൈയിലെ ഓഫീസ് ഇനിമുതൽ കൊവിഡ് ഐസിയു. ഓഫീസ് കെട്ടിടം കൊവിഡ് രോഗികളെ ചികിത്സിക്കാനായി വിട്ടുനൽകിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഹിന്ദുജ ആശുപത്രിയും ഷാരൂഖിന്റെ നേതൃത്വത്തിലുളള മീര്‍ ഫൗണ്ടേഷനും ചേർന്നാണ് ഓഫീസ് ഐസിയു ആക്കി മാറ്റിയത്.
ഓഗസ്റ്റ് എട്ട് മുതല്‍ പ്രവർത്തനം ആരംഭിച്ച കെട്ടിടത്തിൽ പതിനഞ്ച് ഐസിയു ബെഡുകളാണ് ഉളളത്. വെന്‍റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങൾ ഇരുപത്തിനാല് മണിക്കൂർ പ്രവർത്തനയോഗ്യമാകും വിധമാണ് ഐസിയു ഒരുക്കിയിരിക്കുന്നതെന്ന് ഹിന്ദുജ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
മുംബൈയിലെ നാല് നില ഓഫീസ് കെട്ടിടത്തിൽ രോഗബാധിതരെന്ന് സംശയിക്കുന്നവർക്കായി ക്വാറന്റൈൻ സൗകര്യം ഒരുക്കി നൽകാമെന്ന് ഷാരൂഖും ഭാര്യ ഗൗരിയും അറിയിച്ചിരുന്നു. ഇതേ കെട്ടിടമാണ് ഇപ്പോൾ കൊവിഡ് ഐസിയു ആക്കി മാറ്റിയിരിക്കുന്നത്. 25000 പിപിഇ കിറ്റുകളടക്കം കൊവിഡ് രോഗികൾക്കായി ധനസഹായവും താരം നല്‍കിയിരുന്നു. ലോക്ഡൗണിൽ ജോലി നഷ്ടമായതോടെ ബുദ്ധിമുട്ടിലായ ദിവസവേതനക്കാർക്ക് പണമെത്തിച്ചും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകിയും കൊവിഡ് കാലത്ത് ഷാരൂഖ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.