Film Events

'അസമിന്റെ സ്വത്വം അപകടത്തിലാണ്'; പൗരത്വ പ്രക്ഷോഭത്തിനിടെ ഫിലിം ഫെയര്‍ അവാര്‍ഡ് സംഘടിപ്പിക്കുന്നതിനെതിരെ പ്രതിഷേധം

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ തുടരുന്ന അസമില്‍ ഫിലിം ഫെയര്‍ അവാര്‍ഡ് സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി സ്റ്റുഡന്റ്‌സ് യുണിയന്‍. അസമിന്റെ സ്വത്വം തന്നെ അപകടത്തിലായിരിക്കുന്ന സമയത്ത് ഫിലിം ഫെയര്‍ അവാര്‍ഡ് സംഘടിപ്പിക്കുന്ന സര്‍ക്കാരിന്റെ നീക്കം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ഓള്‍ അസം സ്റ്റുഡന്റ്‌സ് യുണിയന്‍ ജനറല്‍ സെക്രട്ടറി ലുറിന്‍ജ്യോതി ഗോഗോയ് പറഞ്ഞു. അസമിലെ പല കലാകാരന്മാരും സര്‍ക്കാരിന്റെ പെന്‍ഷന്‍ ലഭിക്കാതെ കഴിയുകയാണ്, സംസ്ഥാനം തന്നെ പ്രളയദുരന്തത്തിലും അകപ്പെട്ടു അത്തരമൊരു സാഹചര്യത്തില്‍ 31 കോടി മുടക്കി ഫിലിം ഫെയര്‍ പുരസ്‌കാര നിശ നടത്തുന്നതെന്തിനാണെന്നും ഗോഗോയ് ചോദിക്കുന്നു. 'ദ വയറി'നോടായിരുന്നു ഗൊഗോയുടെ പ്രതികരണം.

അസമിലെ ടൂറിസത്തിന് ഉണര്‍വേകുമെന്ന് വാദിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഫിലിം ഫെയര്‍ അവാര്‍ഡ് ഗുവാഹത്തിയില്‍ നടത്താനൊരുങ്ങുന്നത്. എന്നാല്‍ ബോളിവുഡ് താരങ്ങള്‍ പലരും പുരസ്‌കാരം വാങ്ങാന്‍ മാത്രമായിരിക്കാം അസമിലെത്തുക, അവരിലെത്ര പേര്‍ അസമിലെ മറ്റിടങ്ങള്‍ കാണാന്‍ ചെല്ലുമെന്നറിയില്ല, അത്തരമൊരു സാഹചര്യത്തില്‍ ഇതിന്റെ യഥാര്‍ഥ ഉദ്ദേശമെന്തെന്ന് വ്യക്തമാക്കണമെന്നും ധവളപത്രമിറക്കണമെന്നും ഗൊഗോയ് ആവശ്യപ്പെടുന്നു.

ജ്യോതി പ്രസാദ് 1930കളില്‍ ആദ്യമായി അസമില്‍ ചിത്രമൊരുക്കിയപ്പോള്‍ അത് അസമിന് പുതിയൊരു സാംസ്‌കാരിക തലം നല്‍കി. എന്നാല്‍ ബിജെപി എന്താണ് ഇപ്പോള്‍ ചെയ്യുന്നത്. അസമിലെക്ക് താരങ്ങളെ എത്തിച്ച് ടൂറിസത്തിന് ഉണര്‍വേകാന്‍ ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചിരിക്കുകയാണ്, ഇതില്‍ നിന്ന് അസമിന് എങ്ങനെയാണ് ഗുണം ലഭിക്കുന്നത്, ടൂറിസം മേഘലയ്ക്ക് നേട്ടമുണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്ന് പറയുന്നു, പക്ഷെ യഥാര്‍ത്ഥത്തില്‍ ഫിലിംഫെയറിനെത്തുന്നവര്‍ ടൂറിസ്റ്റുകളാണോ? അസ്സമിന്റെ ടൂറിസം മേഖലയ്ക്ക് എന്തു നേട്ടമാണ് ഇതുകാരണം സംഭവിക്കുക?
ലുറിന്‍ജ്യോതി ഗോഗോയ്

അസമിലെ പൗരത്വ പ്രക്ഷോഭങ്ങളെ വഴിതിരിച്ചുവിടാനാണ് സര്‍ക്കാര്‍ താരനിശ സംഘടിപ്പിക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ജനുവരി 28ന് അസമിലെ ഒരു കൂട്ടം ചലച്ചിത്ര പ്രവര്‍ത്തകരും, ഗായകരും ഫിലിം ഫെയര്‍ ബഹിഷ്‌കരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

നവംബര്‍ 24 ന് അസം ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും (എടിഡിസി) ടൈംസ് ഗ്രൂപ്പിന്റെ ഭാഗമായ വേള്‍ഡ് വൈഡ് മീഡിയയും ചേര്‍ന്ന് ഫിലിംഫെയറിന്റെ ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ടുളള ധാരണാപത്രം ഒപ്പുവച്ചിരുന്നു. ബോളിവുഡിലെ മികച്ച ചിത്രങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും 1954 മുതല്‍ നല്‍കി വരുന്ന പുരസ്‌കാരമാണ് ഫിലിം ഫെയര്‍ അവാര്‍ഡ്. ആദ്യമായിട്ടാണ് അസമില്‍ ഫിലിം ഫെയര്‍ അവാര്‍ഡ് നിശ സംഘടിപ്പിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സസ്പെൻസും അന്വേഷണവും നിറച്ച് 'ആര'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ടൊവിനോ- ജോൺപോൾ ടീം വീണ്ടും; ‘ഗപ്പി‘യുടെ പത്താം വാർഷിക ദിനത്തിൽ ഇരുവരുടെയും റീയൂണിയൻ

'നമുക്കൊരു ജിബ്ബറിഷ് കൊണ്ടുവരാം എന്ന് പ്രിയൻ'; 'ചന്ദ്രലേഖ' ഗാനത്തിന്റെ ഓർമ്മ പങ്കുവെച്ച് ബേണി

പ്രകടനം കൊണ്ട് ഞെട്ടിക്കാൻ ജോജുവും ഉർവശിയും; 'ആശ' സെപ്റ്റംബർ 4 ന്

പൊലീസ്-ഇൻവസ്റ്റിഗേഷൻ സ്റ്റോറി, ലാലേട്ടനൊപ്പം ചെയ്യുന്നത് കൊമേർഷ്യൽ ചിത്രം: ഷാഹി കബീർ

SCROLL FOR NEXT