Travelogue

മലബാറിന്റെ ഊട്ടിയിലേയ്ക്ക് ഒരു മഴയാത്ര, മണ്‍സൂണിലെ കക്കയം

THE CUE

കോഴിക്കോട് നിന്നും 45 കിലോമീറ്റര്‍ ബാലുശ്ശേരി റോഡില്‍ യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം

വടക്കന്‍ പാട്ടുകള്‍ക്ക് കീര്‍ത്തി കേട്ട മലബാറിന്റെ മാറിടത്തില്‍ തല ചായ്ച്ചുറങ്ങുന്ന വശ്യമനോഹര ഹരിതഭൂമിയായ കക്കയത്തെ കുറിച്ച് കേള്‍ക്കാത്ത സഞ്ചാരികള്‍ ഉണ്ടാകില്ല. ഒരിക്കല്‍ പോയവര്‍ പിന്നെയും പിന്നെയും പോകാന്‍ ആഗ്രഹിക്കുന്ന കക്കയത്തിലേയ്ക്ക് മഴക്കാലത്താണ് യാത്രയെങ്കില്‍ അതൊരു അവിസ്മരണീയ യാത്ര തന്നെയായിരിക്കും.

ചുറ്റും അരുവികളും കുന്നുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ കക്കയത്തെ മലബാറിന്റെ ഊട്ടിയെന്ന് വിളിയ്ക്കുന്നതും അവിടം നല്‍കുന്ന കുളിര്‍മയേകുന്ന കാഴ്ചകള്‍ കൊണ്ടു തന്നെയാണ്.

കോഴിക്കോട് നിന്നും 45 കിലോമീറ്റര്‍ ബാലുശ്ശേരി റോഡില്‍ യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം.അടിയന്തിരാവസ്ഥ കാലത്ത് കുപ്രസിദ്ധമായ കക്കയം പോലിസ് ക്യാമ്പ് സ്ഥിതി ചെയ്തിരുന്നതും ഇവിടെയാണ് .കക്കയം അങ്ങാടിയുടെ സമീപത്ത് ഡാം സൈറ്റിലേക്കുള്ള വഴി തുടങ്ങുന്നിടത്ത് സഖാവ് രാജന്‍ സ്മാരക പ്രതിമ നിങ്ങള്‍ക്ക് സ്വാഗതം അരുളും. കക്കയം ഡാം, കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലസംഭരണി, പവര്‍ഹൗസ്, കരിയത്താന്‍ മല, ഉരക്കുഴി വെള്ളച്ചാട്ടം, തുടങ്ങി പറഞ്ഞാല്‍ തീരാത്തത്ര കാഴ്ച്ചകളുണ്ട് ഇവിടെ.

കക്കയം അങ്ങാടിയില്‍ നിന്നും ഒരു ചെറിയ ചുരം കയറി വേണം 14 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കക്കയം ഡാമിലെത്താന്‍. ചെക്ക് പോസ്റ്റ് വരെ മാത്രമേ വാഹനങ്ങള്‍ക്ക് പ്രവേശനമുള്ളു. ഇവിടെ നിന്ന് 10 മിനിട്ട് നടന്നാല്‍ ഡാം സൈറ്റിലെത്താം. ഇവിടെ സഞ്ചാരികള്‍ക്കായി സ്പീഡ് ബോട്ട് സര്‍വീസ് നടത്തപ്പെടുന്നുണ്ട്. ഒപ്പം മുളച്ചങ്ങാടവും ഉണ്ട്. മുളച്ചങ്ങാടത്തിലെ യാത്ര ത്രസിപ്പിക്കുന്ന അനുഭവമായിരിക്കും.

വംശനാശ ഭീഷണി നേരിടുന്ന ചിത്രശലഭങ്ങളുടെയും, സസ്യ ജന്തുജാലങ്ങളുടെയും കലവറയാണ് ഈ വനപ്രദേശം. ചെറു വെള്ളച്ചാട്ടങ്ങളും ഇടക്കിടെ കാണുന്ന വ്യൂ പോയിന്റുകളും നിങ്ങളുടെ യാത്രയെ സമ്പന്നമാക്കും. ലോകത്തിലെ ഏറ്റവും സമ്പന്നമായ ജൈവ മേഖലകളില്‍ ഒന്നായി ഐ യു സി എന്‍ കക്കയത്തെ അംഗീകരിച്ചിട്ടുണ്ട്. ഡാം സൈറ്റില്‍ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ നടന്നാല്‍ ഉരക്കുഴി വെള്ളച്ചാട്ടത്തിന് അടുത്തെത്തും. മഴക്കാലത്ത് ഏറ്റവും സുന്ദരിയായിട്ടായിരിക്കും ഈ വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക്. ഇക്കാ ടൂറിസം കേന്ദ്രം കൂടിയായ കക്കയത്തേയ്ക്ക് സ്വന്തം വാഹനത്തിലാണെങ്കില്‍ ഡാം വരെ പോകാം. കോഴിക്കോട് നിന്നും ബാലുശ്ശേരി എസ്റ്റേറ്റ് മുക്ക്-തലയാട് വഴി കക്കയം ടൗണിലേക്ക് സ്വകാര്യ ബസുകള്‍ സര്‍വീസുകളും നടത്തുന്നുണ്ട്.

താമസത്തിന് സൗകര്യമില്ലാത്തതിനാല്‍ കോഴിക്കോട് തങ്ങി ഇവിടേയ്ക്ക് പോരുന്നതാവും നല്ലത്. മാത്രമല്ല ഡാം ഭാഗത്ത് കടകള്‍ ഇല്ലാത്തതിനാല്‍ കക്കയം അങ്ങാടിയില്‍ നിന്ന് ഭക്ഷണവും വെള്ളവും കരുതുന്നത് നല്ലതായിരിക്കും. മഴയും മഞ്ഞും വെള്ളച്ചാട്ടവും കന്യകാവനങ്ങളും എല്ലാം ചേര്‍ന്നൊരു മനോഹര വിരുന്നൊരുക്കി കാത്തിരിക്കുയാണ് കക്കയം. പോകാം പ്രകൃതിയുടെ സുന്ദര വന ഹൃദയത്തിലേയ്ക്ക് ഒരു യാത്ര.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT