Travelogue

സൂര്യന്റെ പ്രണയിനികളുടെ നാട്ടിലേയ്ക്ക്, സുന്ദരപാണ്ഡ്യമെന്ന സുന്ദരനാട്

THE CUE

നമുക്കൊപ്പം തന്നെ ഓണം ആകാന്‍ ഒരു വര്‍ഷം മുഴുവന്‍ കഷ്ടപ്പെട്ട് കാത്തിരിക്കുന്നവരുണ്ട് അയല്‍പക്കത്ത്. ഓണക്കാലത്തേയ്ക്ക് മാത്രമായി പൂക്കൃഷി നടത്തുന്ന ചില തമിഴ് ഗ്രാമങ്ങള്‍. നമ്മുടെ വീട്ടുമുറ്റങ്ങളില്‍പ്പോലും ഇന്ന് കാശ് കൊടുത്ത് വാങ്ങിയ പൂക്കള്‍ കൊണ്ടാണ് പൂക്കളമൊരുക്കുന്നത്. നമുക്ക് പൂക്കളമൊരുക്കാന്‍ പുഷ്പങ്ങള്‍ ഒരുക്കുന്ന അത്തരമൊരു പൂ ഗ്രാമത്തിന്റെ വിശേഷങ്ങളറിയാം.

സുന്ദരിയായ സുന്ദരപാണ്ഡ്യപുരം

പൂക്കള്‍ക്ക് വേണ്ടിയൊരു ഗ്രാമം. വിളവെടുപ്പ് കാലത്ത് തെങ്കാശിയ്ക്ക് അടുത്തുള്ള സുന്ദരപാണ്ഡ്യ പുരം വരെയൊന്ന് പോയി നോക്കണം. അപ്പോള്‍ മനസിലാകും പേരിലെ സൗന്ദര്യത്തേക്കാള്‍ എത്രയോ മടങ്ങ് സുന്ദരിയാണ് ആ ഗ്രാമമെന്ന്. കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന, പൂത്തുലഞ്ഞ പൂ പാടങ്ങളാവും നിങ്ങള്‍ക്ക് സ്വാഗതമരുളുക. സൂര്യന്റെ കാമുകിയായ സുര്യാകാന്തിയാണ് ഇവിടുത്തെ പ്രധാന കൃഷി.

നോക്കെത്താ ദൂരത്തോളം ഇങ്ങനെ പരന്നുകിടക്കുന്ന ആ നാട്ടുവഴികളിലൂടെ അലസമായി നടക്കാന്‍ തന്നെ ഭയങ്കര രസമായിരിക്കും. കൃഷിതന്നെയാണ് ഇവിടെയുള്ളവരുടെ പ്രധാന ഉപജീവനമാര്‍ഗം. സൂര്യകാന്തിമാത്രമല്ലട്ടോ ഇവിടുത്തെ കൃഷി. ചെണ്ടുമല്ലിയും, ജമന്തിയും പിച്ചിയും അരളിയുമെല്ലാം പാടങ്ങളില്‍ നിറഞ്ഞുപൂത്തുനില്‍ക്കും. തോവാള കഴിഞ്ഞാല്‍ പിന്നെ കേരളത്തിലേയ്ക്ക് ഓണക്കാലത്ത് ഏറ്റവും അധികം പൂവെത്തുന്നത്

സുന്ദരപാണ്ഡ്യപുരത്തുനിന്നാണ്.തിരുവനന്തപുരത്തുനിന്നുമാണ് നിങ്ങളുടെ യാത്രയെങ്കില്‍ മൂന്ന്- നാല് മണിക്കൂറുകൊണ്ട് ഇവിടെയെത്തിച്ചേരാം. തെന്‍മല ചെങ്കോട്ട വഴിയാണ് പോകേണ്ടത്. ഈ വഴിയും അവസ്മരണീയമായിരിക്കും. അവിടെനിന്ന് തെങ്കാശി, തെങ്കാശിയില്‍ നിന്ന് നേരെ സുന്ദരപാണ്ഡ്യപുരം. ഗ്രാമത്തിലേയ്ക്ക് പോകുന്ന വഴിയിലുമുണ്ട് കാണാന്‍ കാഴ്ച്ചകള്‍ ഏറെ.

കോളിവുഡിന്റെ സ്വന്തം പാറകള്‍

സുന്ദരപാണ്ഡ്യപുരത്തേയ്ക്കുള്ള വഴിയിലാണ് സഞ്ചാരികളെ പ്രത്യേകിച്ച് സിനിമാപ്രേമികളെ അതിശയിപ്പിക്കുന്ന കാഴ്ചയുള്ളത്. ഇപ്പോള്‍ അന്യന്‍ പാറയെന്നും പണ്ട് റോജ പാറയെന്നും വിളിച്ചിരുന്ന ഒരു പാറക്കൂട്ടം. അന്യന്‍ ചിത്രം കണ്ട ആരും ഈ പാറക്കൂട്ടം മറക്കില്ല. തമിഴ് സിനിമയിലെ അതികായകരുടെ മുഖങ്ങള്‍ പലവര്‍ണങ്ങളില്‍ ഈ പാറക്കൂട്ടങ്ങളില്‍ ആലേഖനം ചെയ്തിരിക്കുന്നു. സിനിമ ഇറങ്ങി 14 വര്‍ഷം പിന്നിട്ടിട്ടും ഒളിമങ്ങാതെ നില്‍ക്കുന്ന ആ കാഴ്ച്ച ഒന്നുകാണേണ്ടതുതന്നെയാണ്. പാറയില്‍ നിന്ന് നോക്കിയാല്‍ ദൂരെ മലനിരകളും കണ്ണെത്താദൂരത്തു നെല്‍വയലുകളും പൂപ്പാടാങ്ങളും കാണാം.

കണ്ണുമഞ്ഞളിക്കുന്ന മഞ്ഞപരവതാനി വിരിച്ച പാടങ്ങളുടെ നടുവിലൂടെ നടക്കാന്‍ പറ്റിയ സമയമിപ്പോഴാണ്. ഒന്നുപോയിവരാം സൗന്ദര്യമുള്ള പാണ്ഡ്യപുരംവരെ...

ശ്രീലങ്ക-സിലോൺ ചലച്ചിത്രമേളയിൽ നേട്ടവുമായി 'എ പ്രഗ്‌നന്റ് വിഡോ'; രാജേഷ് തില്ലങ്കേരിക്ക് പുരസ്‌കാരം

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി ജയറാം - കാളിദാസ് ചിത്രം “ആശകൾ ആയിരം”

'ഭാവനയുടെ തിരിച്ചുവരവിൽ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല'; 'അനോമി'യെ പ്രശംസിച്ച് അഡ്വ. ടി.ബി. മിനി

മാമാങ്കമല്ല, ഇത് 'ദക്ഷിണ കുംഭം': നിളയുടെ തീരത്ത് കാവിക്കൊടി നാട്ടുന്ന ഹിന്ദുത്വ അജണ്ട

അബുദബി ചേംബർ ഡയറക്ടറായി എം.എ. യൂസഫലിയെ വീണ്ടും നിയമിച്ചു

SCROLL FOR NEXT