Opinion

ഈ നോവൽ അതിജീവിക്കും; 'മാസ്റ്റർപീസി"നെക്കുറിച്ച് സജയ് കെ.വി.

ഇപ്പോഴിതാ, ഫ്രാൻസിസ് നൊറോണയുടെ 'മാസ്റ്റർപീസ്' എന്ന നോവലിലെ സാഹിത്യകാരവിമർശം അപ്പേരിലറിയപ്പെടുന്ന ആരെയോ പ്രകോപിപ്പിച്ചിരിക്കുന്നു. അയാളുടെ വിഷഗ്രന്ഥിയിലാണ് ചവിട്ടേറ്റത്. ഫ്രാൻസിസ് നൊറോണയുടെ മാസ്റ്റർപീസ് നോവലിന് അവതരിക എഴുതിയ സജയ് കെ.വി എഴുതുന്നു.

'ഒരു മഹാകവി പോലും, ഒരു മഹാകപി പോലും

പെരുമ ഭാവിച്ചു ചൊറിഞ്ഞിരിപ്പൂ !'

മഹാകവി വൈലോപ്പിള്ളിയുടെ 'കുടിയൊഴിക്ക'ലിലെ വരികളാണ്. ആത്മപരിഹാസത്തിലൂടെ എഴുത്തുകാരൻ സ്വയം അഭിമുഖീകരിക്കുന്ന മലയാളകവിതയിലെ അനന്യസന്ദർഭം. ചങ്ങമ്പുഴയുടെ 'പാടുന്ന പിശാചി'ലുമുണ്ടായിരുന്നു സറ്റയറിന്റെ, ഇത്തരം വേതാളകേളികൾ. 'പ്രാകൃതനാണ് സാഹിത്യകാരൻ' എന്ന് വൈലോപ്പിള്ളിയും 'സാഹിത്യകാരന്മാർ, സാഹിത്യകാരന്മാർ, സാഹസികന്മാർ, ഭയങ്കരന്മാർ !' എന്ന് ചങ്ങമ്പുഴയും എഴുതിയത്, സാഹിത്യകാരൻ എന്ന ബഹുവചനരൂപിയായ ഏകവചനത്തെ മുൻനിർത്തിയാണ്. അതിൽ നിന്ന് സ്വയം ഒഴിഞ്ഞു നിൽക്കാനും അവർ ശ്രമിച്ചിട്ടില്ല. മികച്ച കുമ്പസാരകവന(Confessional poetry)ങ്ങൾ കൂടിയാണ് , 'കുടിയൊഴിക്ക'ലും' പാടുന്ന പിശാ'ചും.

ഇപ്പോഴിതാ, ഫ്രാൻസിസ് നൊറോണയുടെ 'മാസ്റ്റർപീസ്' എന്ന നോവലിലെ സാഹിത്യകാരവിമർശം അപ്പേരിലറിയപ്പെടുന്ന ആരെയോ പ്രകോപിപ്പിച്ചിരിക്കുന്നു. അയാളുടെ വിഷഗ്രന്ഥിയിലാണ് ചവിട്ടേറ്റത് എന്നും വ്യക്തമായിക്കഴിഞ്ഞു. സർപ്പസന്തതികളുടെ കുലമായി നമ്മുടെ സാഹിത്യലോകം മാറിക്കഴിഞ്ഞു എന്നാണിതു സൂചിപ്പിക്കുന്നത്. ഇതിനെതിരായ സർഗ്ഗാത്മകപ്രതികരണമാകുന്നു നൊറോണയുടെ മേൽപ്പരാമർശിച്ച നോവൽ.

പരിവേഷം നഷ്ടപ്പെട്ട കവിയെപ്പറ്റി ബോദലേറുടെ ഒരു കവിതയുണ്ട്- 'തെരുവിലൂടെ, നാനാദിക്കിൽ നിന്നും കടന്നാക്രമിക്കുന്ന മരണത്തിന്റെയും ചലിക്കുന്ന അവ്യവസ്ഥയുടെയും നടുവിലൂടെ, ചേറു ചവിട്ടി പാഞ്ഞുപോകുമ്പോൾ, പൊടുന്നനേ, എന്റെ ശിരസ്സിനെച്ചൂഴുന്ന പരിവേഷം ചേറ്റിൽ വീണു പോയി.' അതിൽ അഭിമാനിക്കുകയാണ് , പരിതപിക്കുകയല്ല, ചെയ്യുന്നത് അയാൾ.

ഇത്രമാത്രമേ നൊറോണയും ചെയ്യുന്നുള്ളൂ. പരിവേഷനഷ്ടം സംഭവിച്ച എഴുത്താളന്റെ ഹീനദിഗംബരരൂപം, ഒരു പ്രദർശനശാലയിലെന്നോണം, കാഴ്ച്ചപ്പെടുകയാണ് 'മാസ്റ്റർപീസ്' എന്ന നോവലിൽ . അരോചകികൾ ആക്രമിക്കുകയോ അവഗണിക്കുകയോ ചെയ്താലും ഈ നോവൽ അതിജീവിക്കും; നാം അകപ്പെട്ട കാലത്തിന്റെയും ലോകത്തിന്റെയും ഒരു മികച്ച, സാംസ്കാരികരേഖ എന്ന നിലയിൽ.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT