News n Views

പാഞ്ചാലിമേട്ടിലെ കുരിശും തൃശൂലവും നീക്കി ; മുന്‍ കയ്യേറ്റങ്ങളില്‍ നിയമനടപടി തുടരും 

THE CUE

ഇടുക്കി പാഞ്ചാലിമേട്ടില്‍ റവന്യൂ ഭൂമിയില്‍ അനധികൃതമായി സ്ഥാപിച്ച മരക്കുരിശുകള്‍ നീക്കം ചെയ്തു. മൂന്ന് ദിവസത്തിനകം കുരിശുകള്‍ നീക്കണമെന്ന് കണയങ്കവയല്‍ കത്തോലിക്ക പള്ളി അധികൃതര്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. കളക്ടറുടെ നോട്ടീസിനെ തുടര്‍ന്ന് പള്ളി അധികൃതര്‍ മൂന്ന് മരക്കുരിശുകളും നീക്കുകയായിരുന്നു. ദുഖവെള്ളി ദിനത്തിലാണ് ഇവിടെ മരക്കുരിശുകള്‍ സ്ഥാപിച്ചത്. അതേസമയം കോണ്‍ക്രീറ്റ് കുരിശിന് സമീപം സ്ഥാപിച്ച തൃശൂലവും നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ 163A പ്രകാരം പൊലീസ് കേസെടുത്തു. മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനെതിരെയുള്ള വകുപ്പാണിത്. പ്രദേശവാസികളല്ല തൃശൂലം സ്ഥാപിച്ചതെന്നും പുറത്തുനിന്ന് എത്തിയവരാണ് പ്രവൃത്തിക്ക് പിന്നിലെന്നുമാണ് പൊലീസ് വിശദീകരണം. തൃശൂലം പൊലീസ് കസ്റ്റഡിയിലാണ്.

അതേസമയം മുന്‍പ് സ്ഥാപിച്ച 17 കോണ്‍ക്രീറ്റ് കുരിശുകള്‍ നീക്കം ചെയ്തിട്ടില്ല. ഇവിടെ തന്നെ അമ്പലവും സ്ഥിതിചെയ്യുന്നുണ്ട്. റവന്യൂ ഭൂമി കയ്യേറി കുരിശുകളും അമ്പലവും സ്ഥാപിച്ചതില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഈ കേസ് അതുപോലെ തുടരുമെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശ് വ്യക്തമാക്കി. മരക്കുരിശുകള്‍ പള്ളി അധികൃതരെ കൊണ്ട് നീക്കുകയും ഇനി ഇത്തരത്തിലുണ്ടാകില്ലെന്ന് ഉറപ്പ് വാങ്ങുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ദ ക്യൂവിനോട് പറഞ്ഞു. ഭൂപരിഷ്‌കരണത്തിന് ശേഷം സര്‍ക്കാര്‍ മിച്ചഭൂമിയായി കണ്ടെത്തിയ സ്ഥലത്താണ് പ്രസ്തുത കയ്യേറ്റങ്ങള്‍. എന്നാല്‍ രണ്ടിടത്തേക്കും തീര്‍ത്ഥാടനത്തിന് സര്‍ക്കാരിന്റെ അനുമതിയുണ്ടായിരുന്നു. 1956 ലാണ് കുരിശുകള്‍ സ്ഥാപിച്ചതെന്നാണ് കണയങ്കവയല്‍ സെന്റ് മേരീസ് ചര്‍ച്ച് അധികൃതരുടെ വാദം.

എന്നാല്‍ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാന്‍ ഡിടിപിസി സ്ഥലം ഏറ്റെടുത്തതിന് ശേഷവും തീര്‍ത്ഥാടനാനുമതി നല്‍കിയിരുന്നു. വിശ്വാസ വിഷയമായതിനാല്‍ കരുതലോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലുകള്‍. അതേസമയം വിഎച്ച്പി അടക്കമുള്ള ഹൈന്ദവ സംഘടനകള്‍ ജൂണ്‍ 19 ന് പാഞ്ചാലിമേട്ടിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ചിന് നോട്ടീസ് നല്‍കിയിട്ടില്ലെന്നും ശശികല ടീച്ചര്‍ അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും പെരുവന്താനം എസ് ഐ വിനോദ് ദ ക്യൂവിനോട് പറഞ്ഞു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ എച്ച് ദിനേശും വ്യക്തമാക്കി.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT