News n Views

ആര് പൊളിക്കണം,എങ്ങനെ തകര്‍ക്കണം; 349 ഫ്‌ളാറ്റുകള്‍ ഇടിച്ചുനിരത്താനുള്ള വിധിയിലെ അവ്യക്തതകള്‍ 

THE CUE

കൊച്ചി മരട് നഗരസഭാ പരിധിയില്‍, തീരദേശ പരിപാലന നിയമം ലംഘിച്ച 5 ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കുന്നതില്‍ അവ്യക്തത തുടരുന്നു. സുപ്രീം കോടതിയില്‍ നിന്നായിരുന്നു ഇതുസംബന്ധിച്ച സുപ്രധാന വിധി. എന്നാല്‍ നഗരസഭയാണോ ഫ്‌ളാറ്റുകള്‍ ഇടിച്ചുനിരത്തേണ്ടതെന്ന് വിധിയില്‍ വ്യക്തമാക്കുന്നില്ല. ഹോളി ഫെയ്ത്ത് അപ്പാര്‍ട്‌മെന്റ്, ജെയ്ന്‍ ഹൗസിങ്, കായലോരം, ആല്‍ഫാ വെഞ്ചേഴ്‌സ്, ഹോളിഡേ ഹെറിറ്റേജ് എന്നീ ഫ്‌ളാറ്റുകളാണ് നീക്കം ചെയ്യേണ്ടത്. എന്നാല്‍ ആരാണ് ഫ്‌ളാറ്റ് പൊളിക്കേണ്ടതെന്ന് വിധിയില്‍ പരാമര്‍ശിക്കാത്തതില്‍ നഗരസഭ ആശയക്കുഴപ്പത്തിലാണ്. തങ്ങളാണോ അതോ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണോ ഈ കെട്ടിടങ്ങള്‍ തകര്‍ക്കേണ്ടതെന്ന് വിശദമാക്കാത്തതാണ് നഗരസഭയെ കുഴക്കുന്നത്.

ഇവ എങ്ങനെ പൊളിക്കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടില്ല. അഞ്ച് സമുച്ചയങ്ങളിലായി 349 ഫ്‌ളാറ്റുകളുണ്ട്. കൂറ്റന്‍ കെട്ടിടങ്ങള്‍ എങ്ങനെ നീക്കം ചെയ്യണമെന്നത് സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങളില്ലാത്തതും നഗരസഭയെ ആശയക്കുഴപ്പത്തിലാക്കുന്നു. അനധികൃത നിര്‍മ്മാണം മൂലമുള്ള പ്രളയദുരന്തം താങ്ങാന്‍ ഇനിയും കേരളത്തിന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതി വിധി. തീരദേശ പരിപാലന നിയമത്തില്‍ 1991 ല്‍ അവതരിപ്പിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഉയര്‍ന്ന വേലിയേറ്റ പരിധിയില്‍ നിന്ന് കുറഞ്ഞത് 200 മീറ്റര്‍ അകലം പാലിച്ചേ കെട്ടിടങ്ങള്‍ പാടുള്ളൂ എന്ന നിയമമാണ് ഇവിടെ ലംഘിക്കപ്പെട്ടത്. പുനപ്പരിശോധനാ ഹര്‍ജി സമര്‍പ്പിക്കാനാണ് ഫ്‌ളാറ്റ് ഉടമകളുടെ നീക്കം. തീരദേശ പരിപാലന അതോറിറ്റി, നഗരസഭ, ബില്‍ഡര്‍മാര്‍ എന്നിവരുടെ വിശദമായ വാദം കേട്ടശേഷമായിരുന്നു സുപ്രീം കോടതി വിധി.

താമസക്കാരുടെ നിലപാട് മുന്‍പ് ബില്‍ഡര്‍മാരാണ് കോടതിയില്‍ ധരിപ്പിച്ചത്. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ താമസക്കാര്‍ നേരിട്ട് റിവിഷന്‍ ഹര്‍ജി സമര്‍പ്പിക്കും. ഇതിന്‍മേല്‍ കോടതിയില്‍ നിന്ന് എന്ത് നടപടിയുണ്ടാകുമെന്നാണ് ഇനിയറിയേണ്ടത്. റിവിഷന്‍ ഹര്‍ജി പരിഗണിക്കാനുള്ളതുകൊണ്ടാകണം നഗരസഭ മെല്ലെപ്പോക്ക് തുടരുന്നതെന്നാണ് സൂചന. സമുച്ചയങ്ങള്‍ നിരപ്പാക്കിയശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സുപ്രീം കോടതി നിര്‍ദേശമുണ്ട്. മെയ് എട്ടിനാണ് ഇതുസംബന്ധിച്ച സുപ്രീം കോടതി വിധിയുണ്ടായത്. ഉത്തരവിട്ട അന്നുമുതല്‍ ഒരുമാസത്തിനകം വിധി നടപ്പാക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ വിധി വന്ന് ഒരാഴ്ച പിന്നിട്ടിട്ടും ചെറുവിരല്‍ അനക്കാന്‍ പോലും നഗരസഭയ്ക്കായിട്ടില്ല. വിധിപ്പകര്‍പ്പ് ഇനിയും ലഭിച്ചിട്ടില്ലെന്നാണ് നഗരസഭ അറിയിക്കുന്നത്. വിധി സംബന്ധിച്ച് നിയമോപദേശം കാത്തിരിക്കുകയുമാണ്.

നയമോ നിലപാട് മാറ്റമോ? വിവാദമാകുന്ന മദ്യനയവും മുൻ നിലപാടുകളും

അതും ഇതും ഒരു സൈഡിൽ കൂടി പോകും...; 'അനന്തൻ കാട്' ഗ്ലിംപ്സ് പുറത്ത്

'ബാലൻ' മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ പേര്, അതിനോട് നീതി പുലർത്തുക എന്നത് വലിയ ചലഞ്ച്: ചിദംബരം

തീപാറുന്ന നോട്ടവുമായി വെട്രിവേൽ കുമാരൻ; 'അനന്തൻ കാട്' സിനിമയിലെ ആര്യയുടെ ക്യാരക്ടർ പോസ്റ്റർ

കൊച്ചിയിൽ പുതിയ കായിക കേന്ദ്രം; റമദ റിസോർട്ടിൽ പാഡൽ, പിക്കിൾബോൾ കോർട്ടുകൾ തുറന്നു

SCROLL FOR NEXT