Special Report

‘ആര്‍എസ്ബിവൈയില്‍ റിലയന്‍സ് ഗുരുതര വീഴ്ച വരുത്തി’; മെഡിസെപില്‍ ചേരാതെ സ്വകാര്യ ആശുപത്രികള്‍ 

കെ. പി.സബിന്‍

മെഡിസെപിന്റെ ഭാഗമാകാതെ പ്രമുഖ സ്വകാര്യ-സഹകരണ ആശുപത്രികള്‍ മാറി നില്‍ക്കുന്നത്, റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് ആര്‍എസ്ബിവൈ പദ്ധതി നടത്തിപ്പിലടക്കം ഗുരുതര വീഴ്ച വരുത്തിയെന്നാരോപിച്ച്. മറ്റൊരു വിഭാഗം മാറിനില്‍ക്കുന്നത് ഇന്‍ഷുറന്‍സ് പാക്കേജ് ലാഭകരമല്ലെന്ന വാദം ഉയര്‍ത്തിയും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള സംസ്ഥാനത്തിന്റെ ആരോഗ്യപരിരക്ഷാ പദ്ധതിയാണ് മെഡിസെപ്. പ്രതിമാസം 250 രൂപവെച്ച് വര്‍ഷത്തില്‍ 3000 രൂപയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ പദ്ധതിക്കായി നല്‍കേണ്ടത്. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിനെയാണ് പദ്ധതി നടത്തിപ്പിന്റെ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്‌തെന്ന് വ്യക്തമാക്കി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിനെ പങ്കാളിയാക്കുകയായിരുന്നു. എന്നാല്‍ തീരെക്കുറച്ച് സ്വകാര്യ-സഹകരണ ആശുപത്രികളേ പദ്ധതിയുടെ ഭാഗമായിട്ടുള്ളൂ. വിദഗ്ധ ചികിത്സ ലഭ്യമാകുന്ന പ്രശസ്തമായ സര്‍ക്കാര്‍ ആശുപത്രികളും പദ്ധതിയുടെ എംപാനല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.

തിരുവനന്തപുരം-12, കൊല്ലം-12, പത്തനംതിട്ട 8, ആലപ്പുഴ-8, കോട്ടയം-4 എറണാകുളം -10, ഇടുക്കി -3, തൃശൂര്‍ 8, കോഴിക്കോട് -8, പാലക്കാട്-8, മലപ്പുറം-5, കണ്ണൂര്‍-3, വയനാട്-4, കാസര്‍കോട്-2, എന്നിങ്ങനെയാണ് ആശുപത്രികളുടെ കണക്ക്. സര്‍ക്കാരിന്റെയും സ്വകാര്യ സഹകരണ മേഖലയിലെയും ആശുപത്രികള്‍ അടക്കമാണിത്. കേരളത്തിന് പുറത്ത് ഡല്‍ഹി, ഗാസിയാബാദ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഓരോ ആശുപത്രി വീതവുമുണ്ട്. സംസ്ഥാനത്തെ സുപ്രധാന ചികിത്സാ കേന്ദ്രങ്ങളായ ശ്രീചിത്രാ മെഡിക്കല്‍ സെന്ററും, ആര്‍സിസിയും പദ്ധതിയിലില്ല. കൂടാതെ അത്യാധുനിക ചികിത്സ ലഭ്യമാകുന്ന സ്വകാര്യ മേഖലയില്‍ വിവിധ ജില്ലകളിലുള്ള പ്രധാനപ്പെട്ട ഒരാശുപത്രിയും ലിസ്റ്റിലില്ല. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സാണ് പദ്ധതി നടത്തിപ്പ് ചുമതലയിലെന്നതാണ് സ്വകാര്യ സഹകരണ ആശുപത്രികളെ പിന്‍തിരിപ്പിക്കുന്ന ഘടകം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കിയ ആര്‍എസ്ബിവൈ പദ്ധതിയിലെ പങ്കാളി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സായിരുന്നു. ആര്‍എസ്ബിവൈ പദ്ധതി നടത്തിപ്പില്‍ റിലയന്‍സ്‌ ഗുരുതര വീഴ്ച വരുത്തിയതായി ആശുപത്രികള്‍ വ്യക്തമാക്കുന്നു.

അസംഘടിത മേഖലയിലെ തൊഴിലാളികളുടെയും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുടെയും ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ടാണ് ആര്‍എസ്ബിവൈ നടപ്പാക്കിയത്. പദ്ധതിപ്രകാരം കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ക്ക് 30,000 രൂപയുടെ സൗജന്യ ചികിത്സ തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാര്‍ സഹകരണ സ്വകാര്യ ആശുപത്രികളിലൂടെ ലഭ്യമാക്കുന്നതായിരുന്നു പദ്ധതി. ഇതിന്റെ ഒരു ഘട്ടത്തില്‍ റിലയന്‍സ്‌ പങ്കാളിയായി. എന്നാല്‍ നിരവധി തവണ ക്ലെയിമുകള്‍ പൂര്‍ണമായും നിഷേധിക്കുന്ന സംഭവങ്ങളുണ്ടായതായി സ്വകാര്യ സഹകരണ മേഖലയിലെ ആശുപത്രികള്‍ വ്യക്തമാക്കുന്നു. നിരവധി സംഭവങ്ങളില്‍ ക്ലെയിംതുക വെട്ടിക്കുറയ്ക്കുന്ന സമീപനവും റിലയന്‍സില്‍ നിന്നുണ്ടായിട്ടുണ്ടെന്നാണ് സ്വകാര്യ-സഹകരണ മേഖലയിലെ ആശുപത്രികള്‍ ആരോപിക്കുന്നത്. കൂടാതെ വന്‍തുക കുടിശ്ശികയും വരുത്തി. ഇത്തരത്തില്‍ തങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് ചില സ്വകാര്യ ആശുപത്രികളുടെ വാദം. ആര്‍എസ്ബിവൈ,ചിസ് അടക്കമുള്ള ഇന്‍ഷുറന്‍സ് പദ്ധതികളുടെ നടത്തിപ്പ് ചുമതലയിലുണ്ടായിരുന്ന റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് ആകെ 61 കോടി രൂപയുടെ കുടിശ്ശിക വരുത്തിയെന്നാണ് ലഭ്യമായ വിവരം. ഇതുമൂലം സര്‍ക്കാര്‍ സഹകരണ സ്വകാര്യ മേഖലകളിലെ നിരവധി ആശുപത്രികള്‍ പ്രതിസന്ധി നേരിട്ടു.

അതായത് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ജീവന്‍രക്ഷാ മരുന്നുകളും ഉപകരണങ്ങളും സ്റ്റെന്റ് ഉള്‍പ്പെടെയുള്ളവയും വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് പണം നല്‍കാന്‍ സാധിക്കാതെ വന്നു. രോഗി ചികിത്സ കഴിഞ്ഞ് ആശുപത്രി വിടുമ്പോള്‍ ക്ലെയിം ചെയ്താല്‍ 8-10 മാസം കഴിഞ്ഞാണ് റിലയന്‍സ് ഇന്‍ഷുറന്‍സില്‍ നിന്ന് മറുപടി വരാറ്. പല രോഗികളുടെ ചികിത്സയിലും തുക വെട്ടിക്കുറയ്ക്കുകയോ ക്ലെയിം നിഷേധിക്കുകയോ ചെയ്യുന്നത് പതിവായിരുന്നുവെന്നും ആശുപത്രികള്‍ പറയുന്നു. അപേക്ഷിച്ച് തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറുപടി നല്‍കാതെ 8-10 മാസങ്ങള്‍ക്ക് ശേഷം ക്ലെയിം നിഷേധിച്ചുകൊണ്ടോ തുക വെട്ടിക്കുറച്ചുകൊണ്ടോ മറുപടി നല്‍കുന്നത് കൂടുതല്‍ പ്രതിസന്ധിയിലാക്കിയെന്ന് ആശുപത്രികള്‍ വ്യക്തമാക്കുന്നു. ഇത്തരമൊരു സ്ഥാപനത്തിന്റെ പദ്ധതിയില്‍ പങ്കാളികളായാല്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന ചിന്തയാണ് പലരെയും പിന്‍തിരിപ്പിക്കുന്നത്. നിലവിലെ കുടിശ്ശിക തീര്‍പ്പാക്കാതിരിക്കുമ്പോള്‍ എങ്ങിനെയാണ് വീണ്ടും അതേ കമ്പനിയുടെ നടത്തിപ്പിലുള്ള ഇന്‍ഷുറന്‍സില്‍ പങ്കാളിയാകുകയെന്ന് ആശുപത്രികള്‍ ചോദിക്കുന്നു. കൂടാതെ ഇന്‍ഷുറന്‍സ് പാക്കേജ് ലാഭകരമല്ലെന്ന വാദം വേറൊരു വിഭാഗം ആശുപത്രികള്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം ഇത്തരത്തില്‍ മുന്‍കാലങ്ങളില്‍ നിരവധി പരാതിക്കിടയാക്കിയ ഒരു സ്ഥാപനത്തെ സുപ്രധാന പദ്ധതിയില്‍ പങ്കാളിയാക്കിയത് ഗുരുതര വീഴ്ചയാണെന്ന് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എംകെ ബെന്നി ദ ക്യുവിനോട് പറഞ്ഞു.

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

SCROLL FOR NEXT