Special Report

മരട് ഫ്‌ളാറ്റ്: പൊളിക്കാതിരിക്കാനാവില്ലെന്ന് മന്ത്രി എ സി മൊയ്തീന്‍; സര്‍ക്കാറാണ് ചെയ്യേണ്ടതെന്ന നിലപാടിലുറച്ച് നഗരസഭ 

THE CUE

എറണാകുളം മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനം നടപ്പാക്കാതിരിക്കാനാകില്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സെപ്റ്റംബര്‍ 20നകം ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ സംസ്ഥാന സര്‍ക്കാറിനോടാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നതെന്ന് മരട് നഗരസഭ അധ്യക്ഷ ടി എച്ച് നദീറ ദ ക്യൂവിനോട് പ്രതികരിച്ചു.

ചീഫ് സെക്രട്ടറിയോടാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് നഗരസഭയുടെ വാദം. നഗരസഭ ഇതുവരെയുള്ള കാര്യങ്ങളെല്ലാം സര്‍ക്കാറിനെ അറിയിച്ചതാണ്. നഗരസഭയ്ക്ക് പൊളിച്ചു മാറ്റാന്‍ പല സാങ്കേതിക പ്രശ്‌നങ്ങളുമുണ്ട്. സര്‍ക്കാറിന്റെ സഹായം ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്നും നഗരസഭ അധ്യക്ഷ പറയുന്നു.

മുപ്പത് കോടി ചിലവിട്ട് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ നഗരസഭയ്ക്ക് കഴിയില്ല. നഗരസഭയുടെ ദൈന്യദിന പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കും. വികസന പ്രവര്‍ത്തനങ്ങളേയും ക്ഷേമപ്രവര്‍ത്തനങ്ങളേയും ഇത് ബാധിക്കും. 
ടി എച്ച് നദീറ 

ഫ്‌ളാറ്റ് കെട്ടിടങ്ങള്‍ നീക്കണമെന്ന് മെയ് 8 നാണ് സുപ്രീം കോടതി വിധിച്ചത്. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നായിരുന്നു നിര്‍ദേശം. സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് കേസ് വീണ്ടും പരിഗണിച്ചത്. ഫ്‌ളാറ്റുകള്‍ ഈ മാസം ഇരുപതിനുള്ളില്‍ പൊളിച്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. ചീഫ് സെക്രട്ടറി 23 ന് ഹാജരാകണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചെന്നൈ ഐ ഐ ടിയോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സംഘം പരിശോധന നടത്തിയതല്ലാതെ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്. വിധിക്കെതിരെ ഫ്ളാറ്റുടമകള്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും ഉത്തരവില്‍ മാറ്റം വരുത്തില്ലെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. പൊളിച്ച് നീക്കാനുള്ള സാമ്പത്തിക ബാധ്യത താങ്ങാനാവില്ലെന്ന നിലപാടിലാണ് വിധി വന്നത് മുതല്‍ മരട് നഗരസഭ. ചെന്നൈ ഐ ഐ ടിയുടെ പഠന റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തീരുമാനമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നത്.

കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത്, നെട്ടൂരിലെ ആല്‍ഫ വെഞ്ചേഴ്‌സിന്റെ ഇരട്ട ഫ്‌ളാറ്റ് സമുച്ചയങ്ങള്‍, ഹോളിഡേ ഹെറിറ്റേജ്, കേട്ടേഴത്ത് കടവിലെ ജെയിന്‍, ഗോള്‍ഡന്‍ കായലോരം എന്നിവയാണ് പൊളിച്ച് നീക്കേണ്ടത്. ആകെ 350 ഓളം ഫ്‌ളാറ്റുകളാണ് എല്ലാറ്റിലും കൂടിയുള്ളത്. സിആര്‍സെഡ് സോണ്‍ 3 ല്‍ ഉള്‍പ്പെടുന്ന മേഖലയിലാണ് ഈ ഫ്‌ളാറ്റുകള്‍. ഈ സോണില്‍ നിര്‍മ്മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്. അതായത് തീരദേശത്തുനിന്ന് 200 മീറ്റര്‍ ദൂരപരിധി പാലിച്ചേ നിര്‍മ്മാണങ്ങള്‍ പാടുള്ളൂവെന്നാണ് വ്യവസ്ഥ. ഇതിന്റെ നഗ്നമായ ലംഘനമാണ് മരടില്‍ ഉണ്ടായത്. 2006 ലാണ് മരട് പഞ്ചായത്ത് ഈ ഫ്‌ളാറ്റുകള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കിയത്.

ഷെയിനിനൊപ്പമുള്ള എക്സ്പീരിയൻസ് എങ്ങനെയുണ്ടാകയും എന്ന് സംശയിച്ചിരുന്നു, എന്നാൽ വളരെ ഡെഡിക്കേറ്റഡ് ആയ നടനാണ് ഷെയിൻ: ദിനേശ് പ്രഭാകർ

അതിരടിക്ക് വേണ്ടി കുറച്ചത് 15 കിലോ, വെറുതെ ക്ലീൻ ഷേവ് ചെയ്തിട്ട് കോളേജ് പയ്യൻ എന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ: ബേസിൽ ജോസഫ്

ദൃഢത്തിൽ ഭരത്ചന്ദ്രനെ പോലെയൊരു കഥാപാത്രമല്ല: ഷെയിൻ നിഗം

എന്താണ് ദൃഢം? ചിത്രത്തെക്കുറിച്ച് സംസാരിച്ച് സംവിധായകൻ

എൽഡിഎഫ് എന്തുകൊണ്ട് തോറ്റു? സം​ഗീത് കെ. അഭിമുഖം

SCROLL FOR NEXT