Special Report

കെഎഎസില്‍ വിവേചനം; ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കി; മുഖ്യമന്ത്രിക്ക് പ്രതിഷേധ കത്ത്

ഹരികൃഷ്ണന്‍ ഡി എസ്

സിവില്‍ സര്‍വീസ് കേഡറിലേക്കു വഴിയൊരുക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് അപേക്ഷിക്കുന്ന ഭരണഘടന സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ അപേക്ഷ സ്വീകരിക്കപ്പെടുന്നില്ലെന്ന് പരാതി. സര്‍ക്കാര്‍ വകുപ്പില്‍ പ്രബേഷന്‍ പൂര്‍ത്തിയാക്കിയവരില്‍ നിന്നും സ്ഥിരമാക്കപ്പെട്ടവരില്‍ നിന്നും നേരിട്ടുള്ള നിയമനം ഉറപ്പാക്കുന്ന സ്ട്രീം 2 കാറ്റഗറിയിലാണ് ഭരണഘടന ജീവനക്കാരുടെ അപേക്ഷ നിഷേധിക്കപ്പെടുന്നത്. കടുത്ത പ്രതിഷേധമാണ് ഈ വിഭാഗം ജീവനക്കാരില്‍ നിന്നും ഉയരുന്നത്.

അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, കേരള നിയമസഭാ സെക്രട്ടറിയേറ്റ്, പി എസ് സി എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയാത്തത്. ജനറല്‍ വിഭാഗത്തില്‍ മാത്രമേ ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കുകയുള്ളു. കെഎഎസ് നടപ്പിലാക്കുന്നത് സംബന്ധിച്ച് 2017ല്‍ പുറപ്പെടുവിക്കപ്പെട്ട ചട്ടങ്ങള്‍ പ്രകാരം ഭരണഘടനാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ 2018ല്‍ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച ഭേദഗതിയില്‍ ഇവരുടെ അവകാശം എടുത്തുകളഞ്ഞിരിക്കുകയാണ്.

ഭരണഘടന സ്ഥാപന ഉദ്യോഗസ്ഥരുടെ പ്രതികരണം

ഭരണഘടന സ്ഥാപനങ്ങളിലേക്കും മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലേക്കും ഉദ്യോഗാര്‍ത്ഥികളെ നിയമിച്ചിരുന്നത് ഒരേ റാങ്ക് ലിസ്റ്റില്‍ നിന്നാണ്. ഒഴിവുകള്‍ എഴുതി അറിയിക്കപ്പെടുന്ന മുറയ്ക്കും ഉദ്യോഗാര്‍ത്ഥികളുടെ റാങ്കിനും അനുസൃതമായി പി എസ് സിയാണ് നിയമനം നിശ്ചയിക്കുന്നത്. മുന്‍പ് ഭരണഘടനാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയേറ്റിലേക്ക് മറ്റും സ്ഥലം മാറ്റപ്പെട്ടിട്ടുണ്ട്. അതായത് ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ഇന്റര്‍ ഡിപ്പാര്‍ട്‌മെന്റ് ട്രാന്‍സ്ഫര്‍ മുഖേന മാറ്റം ലഭിക്കുന്നതിന് നിലവിലുള്ള ചട്ടപ്രകാരം യാതൊരു തടസ്സവുമില്ല. അവര്‍ക്കെല്ലാം പരീക്ഷയെഴുതാനുള്ള അര്‍ഹതയുണ്ട് താനും.

പി എസ് സി നടത്തുന്ന ഏറ്റവും വലിയ രണ്ടാമത്തെ പരീക്ഷ എഴുതിയാണ് ബിരുദധാരികളായ ഞങ്ങളെ നിയോഗിച്ചിരിക്കുന്നത്.എന്ത്‌കൊണ്ട് ഒഴിവാക്കുന്നുയെന്നതിനെ പറ്റി വ്യക്തമായ ഒരു മറുപടിയും ലഭിച്ചിട്ടില്ല. 
ഉദ്യോഗസ്ഥ

കെഎഎസിന്റെ ഷെഡ്യൂള്‍ 1ല്‍ ഉള്‍പ്പെടാത്ത കേരളത്തിലെ മറ്റെല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും ഓഫിസ് അറ്റന്‍ഡ് മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ക്ക് നിലവിലെ വ്യവസ്ഥകള്‍ പ്രകാരം സ്ട്രീം 2വിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും. യാതൊരു മാനദണ്ഡവും ഇല്ലാതെയാണ് ഭരണഘടന സ്ഥാപനങ്ങളിലെ ജീവനക്കാരെ ഒഴിവാക്കുന്നത്. ഇത്രയും വലിയ അനീതിക്കെതിരെ പരാതി സമര്‍പ്പിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഭരണഘടനാ സ്ഥാപനമാണെങ്കില്‍ അതനുസരിച്ചാവണം നിയമനം നടത്തേണ്ടിയിരുന്നതെന്നാണ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. സെക്രട്ടേറിയേറ്റ് സംഘടനകളുടെ ഒരു അപ്രമാദിത്വമാണിതെന്നും മുന്‍പ് സര്‍ക്കാരിനെതിരെ തിരിഞ്ഞ ജീവനക്കാരെ തണുപ്പിക്കാനാണ് ഇത്തരമൊരു നീക്കമെന്നും അവര്‍ വിലയിരുത്തുന്നു.

നവംബര്‍ ഒന്നിനാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയ്ക്കുള്ള ആദ്യ വിജ്ഞാപനം പിഎസ്സി പ്രസിദ്ധീകരിച്ചത്. കെഎഎസ് ഓഫിസര്‍ (ജൂനിയര്‍ ടൈം സ്‌കെയില്‍) ട്രെയിനി സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3 എന്നിങ്ങനെ 3 രീതിയിലാണു നിയമനം. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. നൂറിലേറെ ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് ജീവനക്കാര്‍.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT