News n Views

‘വൃത്തികേടിനും വിവരക്കേടിനും പരിധിയുണ്ട്’; വാളയാര്‍ പെണ്‍കുട്ടികളെ അധിക്ഷേപിച്ച ഉദ്യോഗസ്ഥനെ ശിക്ഷിക്കണമെന്ന് കെമാല്‍ പാഷ 

കെ. പി.സബിന്‍

ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക വേഴ്ചയാണ് നടന്നതെന്ന് വാളയാര്‍ സഹോദരിമാരെ അധിക്ഷേപിച്ച അന്വേഷണ ഉദ്യോസ്ഥനെതിരെ കേസെടുത്ത്, ശിക്ഷിക്കണമെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് കെമാല്‍ പാഷ.

പെണ്‍കുഞ്ഞുങ്ങളെ അപമാനിച്ച ഉദ്യോഗസ്ഥന്‍ സെക്ഷന്‍ 22 (1) പ്രകാരമുള്ള കുറ്റമാണ് ചെയ്തത്. സാമാന്യ ബുദ്ധിയുള്ളവര്‍ അങ്ങനെ പറയില്ല. പതിനെട്ട് വയസ്സ് തികയാത്തവരാണ് കുട്ടികള്‍. 9 വയസ്സുള്ള കുട്ടി എങ്ങനെയാണ് സമ്മതം നല്‍കുക. ഇങ്ങനെയൊരാള്‍ കേസ് അന്വേഷിച്ചാല്‍ എങ്ങിനെ ശരിയാകും. മുന്‍വിധിയോടെയാണ് അയാളുടെ ഇടപെടലുണ്ടായത്.
കെമാല്‍ പാഷ

ഉഭയസമ്മതം ആരോപിക്കാന്‍ അയാള്‍ അത് നേരിട്ട് കണ്ടോയെന്നും കെമാല്‍ പാഷ ചോദിച്ചു. വൃത്തികേടും വിവരക്കേടും പറയുന്നതിന് പരിധിയുണ്ട്. ഇതാണ് അദ്ദേഹത്തിന്റെ അന്വേഷണത്തിന്റെ മികവെന്നും ഇത്തരം ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും കെമാല്‍ പാഷ ദ ക്യുവിനോട് പറഞ്ഞു.

കേസില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ല, ശരിയായ സാക്ഷികളെ കൊണ്ടുവന്നില്ല. കുട്ടികളുടേത് ആത്മഹത്യയാക്കാനുള്ള വ്യഗ്രത കേസില്‍ പ്രകടമാണ്. 9 വയസ്സുകാരിയുടേത് ആത്മഹത്യയാണെന്ന് വിശ്വസിക്കാനാകില്ല. അത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. ആദ്യ കുട്ടിയുടെ മരണത്തിന് പിന്നാലെ 9 വയസ്സുകാരി പറഞ്ഞ കാര്യങ്ങള്‍ മൊഴിയായി ഉള്‍പ്പെടുത്തിയില്ല. കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തേണ്ടിയിരുന്നു. കുട്ടിയുടേത് കൊലപാതകമാകാമെന്ന് ചിന്തിക്കത്തക്ക തെളിവുകളുണ്ട്. അത് പരിഗണിച്ചില്ല.

ആദ്യ കുട്ടിയുടെ മരണത്തില്‍ ഫലപ്രദമായ അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടിയിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയെ രക്ഷിക്കാമായിരുന്നു.

ഇത്തരത്തില്‍ ഗുരുതര വീഴ്ചയാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും കെമാല്‍ പാഷ വിശദീകരിച്ചു.

ഒരു സാക്ഷിയെ 4 തവണ വിളിച്ചുവരുത്തി വിസ്തരിക്കാതെ വിട്ടയച്ചു. പ്രോസിക്യൂഷന്റെ ഗുരുതര വീഴ്ചയുടെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ബോധമുള്ള പ്രോസിക്യൂട്ടറായിരുന്നെങ്കില്‍ തുടര്‍ അന്വേഷണം ആവശ്യപ്പെടുമായിരുന്നു. അല്ലെങ്കില്‍ പുതിയ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുമായിരുന്നു.

സാക്ഷിയെ വിസ്തരിക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ ജഡ്ജിക്ക് ഇടപെടാമായിരുന്നു. എന്തുകൊണ്ട് വിസ്തരിക്കുന്നില്ലെന്ന് ചോദിക്കാമായിരുന്നു

കേസില്‍ പുനര്‍വിചാരണ കൊണ്ട് കാര്യമില്ല. വൃത്തികെട്ട അന്വേഷണമാണ് നടന്നത്. അതിനാല്‍ കേസ് പുതുതായി അന്വേഷിക്കണം. തുടര്‍ അന്വേഷണമാണെങ്കില്‍ ഇതേ ഏജന്‍സി തന്നെ വരും. പ്രതികള്‍ രാഷ്ട്രീയ ബന്ധമുള്ളവരായതിനാല്‍ ഈ സംവിധാനത്തെ തന്നെ വീണ്ടും അന്വേഷണം ഏല്‍പ്പിക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കുട്ടികളുടെ കുടുംബം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പട്ടിക ജാതി വിഭാഗക്കാരാണ്. അവരുടെ പുറകില്‍ രാഷ്ട്രീയക്കാരില്ല. അപ്പീല്‍ നല്‍കിയാല്‍ കാലതാമസമുണ്ടാകും. എന്നാല്‍ മോശം അന്വേഷണമാണ് നടന്നതെന്നും വിചാരണയില്‍ വീഴ്ചകള്‍ പറ്റിയിട്ടുണ്ടെന്നും ഹൈക്കോടതിയെ ബോധ്യപ്പെടുത്തി സര്‍ക്കാരിന് പുനരന്വേഷണത്തിനുള്ള സാധ്യത തുറക്കാം.

തെളിവുകള്‍ നശിപ്പിക്കപ്പെട്ടത് ഗുരുതര വിഷയമാണ്. പ്രതികള്‍ രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും കാണണം. തുടര്‍ നിയമനടപടികളില്‍ അത്തരം കടമ്പകളുണ്ട്. എന്നാല്‍ ശരിയായ അന്വേഷണമുണ്ടെങ്കില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനാകും.
കെമാല്‍ പാഷ

കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതിന് തെളിവുണ്ട്. പ്രതികളെ കണ്ട സാക്ഷികളുണ്ട്.അത്തരം സാധ്യതകള്‍ ഉപയോഗപ്പെടുത്തി സമഗ്രവും കാര്യക്ഷമവുമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ തെളിവാണ് കേസിലെ പൊലീസ് നിഷ്‌ക്രിയത്വം.

സിഡബ്ല്യുസി രൂപീകരിക്കുന്നതിനായി പാലിക്കേണ്ട ചട്ടങ്ങളുണ്ട്. മതിയായ യോഗ്യതയുള്ളവരെയാണ് നിയമിക്കേണ്ടത്. അല്ലാതെ രാഷ്ട്രീയക്കാര്‍ക്ക് മിനുങ്ങാനുള്ള വേദിയാക്കി അതിനെ മാറ്റരുത്.

തോന്നിവാസം പോലെ രാഷ്ട്രീയക്കാര്‍ക്ക് ജോലി കൊടുക്കാനും പ്രീണിപ്പിക്കാനും ഇടപാട് ഒപ്പിക്കാനുമുള്ള നിയമനങ്ങളാണ് നടക്കുന്നത്. ഇത് ഗുരുതര കൃത്യവിലോപമാണെന്നും കെമാല്‍ പാഷ ചൂണ്ടിക്കാട്ടി.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT