നാം അവഗണിച്ചുകൊണ്ടിരിക്കുന്ന ഒരു മുന്‍വ്യവസ്ഥ
ഓരോ തിരഞ്ഞെടുപ്പ് ചക്രങ്ങള്‍ കഴിയുമ്പോഴും ഇന്ത്യയിലെ ബൗദ്ധിക സമൂഹം പരിചിതമായ ഒരു ആചാരത്തിലേക്ക് മടങ്ങിയെത്തുന്നു: ഇടതുപക്ഷത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം. പശ്ചിമ ബംഗാളില്‍ എന്തുകൊണ്ടാണ് സിപിഎം തകര്‍ന്നടിഞ്ഞത്? പാര്‍ലമെന്റില്‍ ഇടതുമുന്നണിക്ക് എന്തുകൊണ്ടാണ് വിരലിലെണ്ണാവുന്ന സീറ്റുകള്‍ മാത്രം ലഭിക്കുന്നത്? എന്തുകൊണ്ടാണ് സോഷ്യലിസ്റ്റ് ഭാഷ യുവ വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്താത്തത്? ഈ ചോദ്യങ്ങള്‍ ന്യായമാണ്. എന്നാല്‍, വോട്ട് ചെയ്യുന്ന രാഷ്ട്രീയ വ്യക്തിത്വം, അല്ലെങ്കില്‍ വോട്ട് രേഖപ്പെടുത്തുന്നതോ അതിന് വിസമ്മതിക്കുന്നതോ ആയ പൗരന്‍, മുപ്പത് വര്‍ഷത്തെ ഘടനാപരമായ മാറ്റങ്ങളാല്‍ ബാധിക്കപ്പെടാത്ത ഏതെങ്കിലും ഒരു ആദിമമായ അവസ്ഥയിലാണ് ജീവിക്കുന്നത് എന്ന രീതിയില്‍, തികച്ചും ഒരു ശൂന്യതയിലാണ് ഈ ചോദ്യങ്ങള്‍ എപ്പോഴും ചോദിക്കപ്പെടുന്നത്.
രാഷ്ട്രീയ ബോധം എന്നത് ഒരു സ്വാഭാവിക അവസ്ഥയല്ല. അത് പെട്ടെന്ന് തനിയെ ഉണ്ടാകുന്നതുമല്ല. അതിന് ഘടനാരഹിതമായ, സാമ്പത്തികവല്‍ക്കരിക്കപ്പെടാത്ത സമയം ആവശ്യമാണ്. ഒരാള്‍ക്ക് വായിക്കാനും, നിരീക്ഷിക്കാനും, ചര്‍ച്ച ചെയ്യാനും, വൈരുദ്ധ്യങ്ങള്‍ അനുഭവിക്കാനും, തങ്ങളെ സ്വാധീനിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് പേരിട്ടു വിളിക്കാനും സാധിക്കുന്ന സമയം. അതിന് ഒരു പരിധി വരെ സുരക്ഷിതത്വം ആവശ്യമാണ്.
നാം അവഗണിച്ചുകൊണ്ടിരിക്കുന്ന മുന്‍വ്യവസ്ഥ ഇതാണ്: ഇടതുപക്ഷത്തെ ഓഡിറ്റ് ചെയ്യുന്നതിന് മുന്‍പ്, ഇടതുപക്ഷത്തിന്റെ അണികളാകേണ്ട പൗരന്മാരോട് നവലിബറലിസം എന്താണ് ചെയ്തത് എന്ന് നാം ഓഡിറ്റ് ചെയ്യേണ്ടതുണ്ട്. ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ പ്രതിസന്ധി അതിലും ആഴത്തിലുള്ള മറ്റൊരു പ്രതിസന്ധിയുമായി വേര്‍പെടുത്താനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു. പൗരബോധത്തിന്റെ അപചയം, ജനാധിപത്യപരമായ ഭാവനകളുടെ ശൂന്യവല്‍ക്കരണം, രാഷ്ട്രീയ ബോധം രൂപപ്പെടുന്ന സാഹചര്യങ്ങളുടെ വ്യവസ്ഥാപിതമായ തകര്‍ക്കല്‍ എന്നിവയാണവ. ഈ പരിവര്‍ത്തനത്തെക്കുറിച്ച് ആലോചിക്കാതെ ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നത് കൃത്യമായ വിശകലനമല്ല. അത് കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കാതെ കേസ് നടത്തുന്നതുപോലെയാണ്.
രാഷ്ട്രീയ ബോധത്തിന് എന്താണ് ആവശ്യം?
രാഷ്ട്രീയ ബോധം എന്നത് ഒരു സ്വാഭാവിക അവസ്ഥയല്ല. അത് പെട്ടെന്ന് തനിയെ ഉണ്ടാകുന്നതുമല്ല. അതിന് ഘടനാരഹിതമായ, സാമ്പത്തികവല്‍ക്കരിക്കപ്പെടാത്ത സമയം ആവശ്യമാണ്. ഒരാള്‍ക്ക് വായിക്കാനും, നിരീക്ഷിക്കാനും, ചര്‍ച്ച ചെയ്യാനും, വൈരുദ്ധ്യങ്ങള്‍ അനുഭവിക്കാനും, തങ്ങളെ സ്വാധീനിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് പേരിട്ടു വിളിക്കാനും സാധിക്കുന്ന സമയം. അതിന് ഒരു പരിധി വരെ സുരക്ഷിതത്വം ആവശ്യമാണ്. കാരണം ഉടനടിയുള്ള അതിജീവനത്തിനായി പോരാടുന്ന ആളുകള്‍ക്ക് വ്യവസ്ഥാപിതമായ ചിന്താഗതികളുടെ ആഡംബരം താങ്ങാന്‍ കഴിയില്ല. ആശയങ്ങളുമായും, മറ്റുള്ളവരുടെ പോരാട്ടങ്ങളുമായും, പരമ്പരാഗത അറിവുകളെ സങ്കീര്‍ണ്ണമാക്കുന്ന ചരിത്രങ്ങളുമായും ഉള്ള സമ്പര്‍ക്കം അതിന് ആവശ്യമാണ്. കൂടാതെ രാഷ്ട്രീയമായ ഫലപ്രാപ്തിയെക്കുറിച്ചുള്ള ബോധവും ആവശ്യമാണ്. ഒരാളുടെ ചിന്തയ്ക്കും പ്രവൃത്തിക്കും കൂട്ടായ ജീവിതത്തിന്റെ ഗതി മാറ്റാന്‍ കഴിയുമെന്ന ശക്തമായ വിശ്വാസം. ഒരു രാഷ്ട്രീയ സാമ്പത്തിക പദ്ധതി എന്ന നിലയില്‍ നവലിബറലിസം ഈ ഓരോ സാഹചര്യങ്ങളെയും വ്യവസ്ഥാപിതമായി ആക്രമിച്ചിട്ടുണ്ട്.
സമയത്തിന്റെ അധിനിവേശം
ആദ്യം സമയത്തിന്റെ കാര്യം പരിഗണിക്കുക. ഇന്ത്യന്‍ തൊഴില്‍ മേഖലയിലെ നവലിബറലായ പുനഃക്രമീകരണം, താല്‍ക്കാലിക തൊഴിലുകളുടെ വര്‍ദ്ധനവ്, ഗിഗ് ഇക്കോണമി (Gig economy), എട്ട് മണിക്കൂര്‍ ജോലി എന്ന മാനദണ്ഡത്തിന്റെ തകര്‍ച്ച, കരാര്‍ അനൗപചാരിക ജോലികളുടെ സ്ഥിരമായ ആശങ്കകള്‍ ഇന്ത്യക്കാര്‍ തങ്ങളുടെ ഉണര്‍ന്നിരിക്കുന്ന സമയത്തെ എങ്ങനെ അനുഭവിക്കുന്നു എന്നതിനെ അടിസ്ഥാനപരമായി മാറ്റിമറിച്ചു. ശമ്പളം വാങ്ങുന്ന മധ്യവര്‍ഗം കുറഞ്ഞ സുരക്ഷിതത്വത്തിനാല്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നു. അനൗപചാരിക തൊഴിലാളി ജീവിക്കാനുള്ള വരുമാനം കണ്ടെത്താനായി ഒന്നിലധികം ജോലികള്‍ ഒരുമിച്ച് ചെയ്യുന്നു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി, ഒരു വ്യക്തമായ ചിത്രം ഓര്‍ത്തെടുത്താല്‍, ആദ്യ സെമസ്റ്റര്‍ മുതല്‍ അസൈന്‍മെന്റുകള്‍, പരീക്ഷകള്‍, പ്ലേസ്‌മെന്റ് ആശങ്കകള്‍ എന്നിവയ്ക്കടിയില്‍ പെട്ടുപോകുന്നു. ഓരോ നിമിഷവും ഉല്‍പ്പാദനക്ഷമതയ്ക്കായി മാറ്റിവെക്കപ്പെടുന്നു. ട്രേഡ് യൂണിയന്‍ നേതാക്കളെയും, വിദ്യാര്‍ത്ഥി പ്രസ്ഥാന സംഘാടകരെയും, ലഘുലേഖകള്‍ എഴുതുന്ന ആദര്‍ശവാദികളെയും സൃഷ്ടിച്ചിരുന്ന ആ 'ഒഴിവുസമയം' ഇപ്പോള്‍ കഠിനമായ ക്ഷീണത്തിനും ഉറക്കത്തിനും ഇടയില്‍ അവശേഷിക്കുന്ന ഒരു നിസ്സാര വിഭാഗം മാത്രമായി മാറിയിരിക്കുന്നു.
പണസമ്പാദനത്തില്‍ മാത്രമുള്ള സവിശേഷവും തീവ്രവുമായ ശ്രദ്ധ ഒരു അതിജീവന തന്ത്രം മാത്രമല്ല, ഒരു വ്യക്തിത്വം കൂടിയായി മാറുന്നു. പണം എല്ലാവര്‍ക്കും ഒരേപോലെ ലഭ്യമായിരുന്നെങ്കില്‍ ഇതില്‍ അസ്വാഭാവികത ഒന്നും ഉണ്ടാകുമായിരുന്നില്ല.
ഇത് യാദൃശ്ചികമല്ല. വിപണിയുക്തിയും പ്രൊഫഷണല്‍ യോഗ്യതാവാദവും രൂപപ്പെടുത്തിയ നവലിബറലായ സര്‍വ്വകലാശാലകള്‍, രാഷ്ട്രീയ ബോധമുള്ള വ്യക്തികളാകാന്‍ സാധ്യതയുള്ളവരെ മനുഷ്യ മൂലധനമാക്കി (Human capital) മാറ്റുന്നതില്‍ വലിയ വിജയം കൈവരിച്ചിട്ടുണ്ട്. പണ്ട് സാമ്പത്തിക നയങ്ങളെക്കുറിച്ച് സംവാദം നടത്തുകയോ ഐക്യദാര്‍ഢ്യ കാമ്പെയ്‌നുകള്‍ സംഘടിപ്പിക്കുകയോ ചെയ്യുമായിരുന്ന വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ലിങ്ക്ഡ്ഇന്‍ (LinkedIn) പ്രൊഫൈലുകള്‍ കൈകാര്യം ചെയ്യുന്നതിലും അഭിരുചി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിലും വ്യാപൃതരാണ്. സ്വാതന്ത്ര്യസമരം മുതല്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള പ്രതിരോധം വരെയുള്ള ജനകീയ പ്രസ്ഥാനങ്ങളുടെ കേന്ദ്രമായിരുന്ന കാമ്പസുകള്‍, ഇന്ന് ഒരു രാഷ്ട്രീയ ഇടം എന്ന നിലയില്‍ വലിയ തോതില്‍ നിഷ്‌ക്രിയമാക്കപ്പെട്ടിരിക്കുന്നു.
ചിന്തിക്കാന്‍ സമയമില്ലാത്തപ്പോള്‍ ആളുകള്‍ രാഷ്ട്രീയമായി ചിന്തിക്കില്ല. അവര്‍ പ്രതികരിക്കുക മാത്രം ചെയ്യുന്നു. കണ്‍സര്‍വേറ്റീവ് രാഷ്ട്രീയത്തെക്കുറിച്ച് പഠിക്കുന്ന ആര്‍ക്കും അറിയാവുന്നതുപോലെ, ആ പ്രതികരണങ്ങളെ ഘടനാപരമായ വിശകലനങ്ങളിലേക്ക് നയിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ വിദ്വേഷത്തിലേക്ക് വഴിതിരിച്ചുവിടാന്‍ കഴിയും.
പണത്തിന്റെ സത്ത (The Ontology of Money)
രണ്ടാമത്തെ പരിവര്‍ത്തനം കൂടുതല്‍ സൂക്ഷ്മവും എന്നാല്‍ ആഴത്തിലുള്ളതുമാണ്. നവലിബറലിസം സമ്പദ്വ്യവസ്ഥയെ മാത്രമല്ല പുനഃക്രമീകരിച്ചത്. അത് ധാര്‍മ്മിക ഭാവനകളെയും പുനഃക്രമീകരിച്ചു. പണം സമ്പാദിക്കുക എന്നത് അനേകം ന്യായമായ ലക്ഷ്യങ്ങളില്‍ ഒന്ന് മാത്രമല്ല, മറിച്ച് നല്ലൊരു ജീവിതത്തിന്റെ സംഘാടകതത്വമാണ് എന്നൊരു പുതിയ പൊതുബോധം അത് നിര്‍മ്മിച്ചെടുത്തു. പണസമ്പാദനത്തില്‍ മാത്രമുള്ള സവിശേഷവും തീവ്രവുമായ ശ്രദ്ധ ഒരു അതിജീവന തന്ത്രം മാത്രമല്ല, ഒരു വ്യക്തിത്വം കൂടിയായി മാറുന്നു. പണം എല്ലാവര്‍ക്കും ഒരേപോലെ ലഭ്യമായിരുന്നെങ്കില്‍ ഇതില്‍ അസ്വാഭാവികത ഒന്നും ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ജാതി, വര്‍ഗ്ഗം, പ്രദേശം, ലിംഗഭേദം എന്നിങ്ങനെ പലതട്ടുകളിലുള്ള ശ്രേണികളാല്‍ നിര്‍മ്മിതമാണ്; ആരാണ് പണം സമ്പാദിക്കേണ്ടതെന്നും ആര്‍ക്കാണ് അതിന് കഴിയാത്തതെന്നും നിര്‍ണ്ണയിക്കുന്നത് ഇവയാണ്.
ഓരോ തവണയും സ്ഥാപനപരമായ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍, ഓരോ തവണയും ഒരു ക്ഷേമപദ്ധതി ഇടനിലക്കാരാല്‍ കൈക്കലാക്കപ്പെടുമ്പോള്‍, ഓരോ തവണയും ഒരു പൊതുസേവനം സ്വകാര്യവല്‍ക്കരിക്കപ്പെടുമ്പോള്‍, ഓരോ തവണയും അഴിമതി എന്നത് ഒരു സേവനം ലഭിക്കാനുള്ള ചെലവായി സാധാരണവല്‍ക്കരിക്കപ്പെടുമ്പോള്‍, രാഷ്ട്രീയ ഇടപെടലുകളുടെ മൂല്യം ഇടിഞ്ഞുപോകുന്നു.
അസാധാരണമായ പ്രത്യയശാസ്ത്രപരമായ കാര്യക്ഷമതയോടെ നവലിബറലിസം നേടിയെടുത്തത്, ഈ അസമത്വ പൂര്‍ണ്ണമായ ഘടനയെ ഒരു മെറിറ്റോക്രസി (Meritocracy യോഗ്യതാവാദം) ആയി തോന്നിപ്പിച്ചു എന്നതാണ്. അഭിവൃദ്ധി പ്രാപിക്കുന്നവര്‍ അതിന് അര്‍ഹരാണെന്ന് വിലയിരുത്തപ്പെടുന്നു. അല്ലാത്തവര്‍ക്ക് കഠിനാധ്വാനമോ, നൈപുണ്യമോ, ലക്ഷ്യമോ ഇല്ലെന്ന് കരുതപ്പെടുന്നു. ഘടനാപരമായ വശങ്ങള്‍ - അംബേദ്കര്‍ തൊഴില്‍ വിഭജനമല്ല, മറിച്ച് തൊഴിലാളികളുടെ വിഭജനമാണെന്ന് വിശേഷിപ്പിച്ച ജാതി അധിഷ്ഠിത തൊഴില്‍ വിഭജനം, തലമുറകളായി കൈമാറിവരുന്ന ദാരിദ്ര്യം, വിദ്യാഭ്യാസം, വായ്പ, നെറ്റ്‌വര്‍ക്കുകള്‍ എന്നിവയിലെ വിവേചനം- വ്യക്തിഗതമായ കഠിനശ്രമങ്ങളുടെ തിളക്കത്തില്‍ അദൃശ്യമായി മാറുന്നു.
ഇത് ഇടതുപക്ഷ രാഷ്ട്രീയത്തിന് വിനാശകരമാണ്, കാരണം ഇടതുപക്ഷത്തിന്റെ മൊത്തത്തിലുള്ള വിശകലന പദ്ധതി നിലനില്‍ക്കുന്നത് ഘടനാപരമായ കാരണങ്ങളെ ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിലാണ്. പൗരന്മാര്‍ തങ്ങളുടെ അവസ്ഥ ഒരു രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയിലെ തങ്ങളുടെ സ്ഥാനം കൊണ്ടല്ല, മറിച്ച് സ്വന്തം വ്യക്തിപരമായ തിരഞ്ഞെടുപ്പുകള്‍ കൊണ്ടാണെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുമ്പോള്‍, ചൂഷണത്തെയും ഐക്യദാര്‍ഢ്യത്തെയും കൂട്ടായ പ്രവര്‍ത്തനത്തെയും കുറിച്ചുള്ള ഇടതുപക്ഷത്തിന്റെ ഭാഷ ഒരു വെളിപ്പെടുത്തലായല്ല, മറിച്ച് വെറും ഒഴികഴിവുകളായാണ് അനുഭവപ്പെടുക.
വ്യവസ്ഥാപിത യുക്തിയായി അഴിമതി
ഇന്ത്യയിലെ സ്ഥാപനപരമായ അഴിമതികളെക്കുറിച്ചുള്ള പരക്കെയുള്ള സിനിസിസം (ആശങ്കാകുലമായ അവിശ്വാസം) -അത് തികച്ചും ന്യായമായ അവിശ്വാസമാണ്- വൈരുദ്ധ്യാത്മകമായി, ഒരു രാഷ്ട്രീയവിരുദ്ധ ശക്തിയായി പ്രവര്‍ത്തിക്കുന്നു. എല്ലാ സ്ഥാപനങ്ങളും പ്രിവിലേജുകളാല്‍ (വിശേഷാധികാരങ്ങളാല്‍) പിടിച്ചെടുക്കപ്പെട്ടതായി കാണപ്പെടുമ്പോള്‍, 'സിസ്റ്റം' എന്നത് ഇതിനകം എല്ലാം ഉള്ളവര്‍ക്ക് അനുകൂലമായി തിരുത്താനാവാത്തവിധം കെണിവെച്ചിട്ടുള്ളതാണെന്ന് മനസ്സിലാക്കുമ്പോള്‍, പലരുടെയും യുക്തിസഹമായ പ്രതികരണം രാഷ്ട്രീയമായ സംഘാടനമല്ല, മറിച്ച് വ്യക്തിപരമായ അതിജീവനമാണ്. നിങ്ങള്‍ വ്യവസ്ഥിതിയോട് പോരാടുന്നില്ല. പകരം അതിനെ മറികടക്കാന്‍ നിങ്ങള്‍ പഠിക്കുന്നു, നിങ്ങളുടെ ഒരു രക്ഷാധികാരിയെ കണ്ടെത്തുന്നു, ബന്ധങ്ങള്‍ വളര്‍ത്തുന്നു, നല്‍കേണ്ടത് നല്‍കുന്നു, നിങ്ങളുടെ പക്കലുള്ളത് സംരക്ഷിക്കുന്നു. ഇത് ധാര്‍മ്മികമായ പരാജയമല്ല. കൂട്ടായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ട ഒരു ഘടനയോടുള്ള തികച്ചും യുക്തിസഹമായ പൊരുത്തപ്പെടലാണിത്.
ഓരോ തവണയും സ്ഥാപനപരമായ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍, ഓരോ തവണയും ഒരു ക്ഷേമപദ്ധതി ഇടനിലക്കാരാല്‍ കൈക്കലാക്കപ്പെടുമ്പോള്‍, ഓരോ തവണയും ഒരു പൊതുസേവനം സ്വകാര്യവല്‍ക്കരിക്കപ്പെടുമ്പോള്‍, ഓരോ തവണയും അഴിമതി എന്നത് ഒരു സേവനം ലഭിക്കാനുള്ള ചെലവായി സാധാരണവല്‍ക്കരിക്കപ്പെടുമ്പോള്‍, രാഷ്ട്രീയ ഇടപെടലുകളുടെ മൂല്യം ഇടിഞ്ഞുപോകുന്നു. പതിറ്റാണ്ടുകളായി, ഈ വഞ്ചനകളുടെ ആകെത്തുക രാഷ്ട്രീയ ശാസ്ത്രജ്ഞര്‍ 'ജനാധിപത്യപരമായ വിരക്തി' (Democratic disenchantment) എന്ന് വിളിക്കുന്ന അവസ്ഥ ഉണ്ടാക്കുന്നു: തത്വത്തില്‍ ജനാധിപത്യത്തോടുള്ള ശത്രുതയല്ല ഇത്, മറിച്ച് ജനാധിപത്യ പങ്കാളിത്തത്തിന് ഭൗതിക സാഹചര്യങ്ങളെ യഥാര്‍ത്ഥത്തില്‍ മാറ്റാന്‍ കഴിയുമോ എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള സംശയമാണ്.
കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഘടനാപരമായ ഫലങ്ങളെ മാറ്റാന്‍ കഴിയുമെന്ന് പൗരന്മാര്‍ വിശ്വസിക്കുന്നതിനെ പൂര്‍ണ്ണമായി ആശ്രയിക്കുന്ന ഇടതുപക്ഷം ഈ വിരക്തിയുടെ പ്രധാന ഇരയായി മാറുന്നു. ഇടതുപക്ഷം ഇതിന് കാരണക്കാരായതുകൊണ്ടല്ല -ഇടതുപക്ഷത്തിന്റെ തന്നെ ചില സ്ഥാപനപരമായ അഴിമതികള്‍ ഇതിന് കാരണമായിട്ടുണ്ടെങ്കിലും- നവലിബറലിസം വ്യവസ്ഥാപിതമായി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ഒരു പൗരവിശ്വാസം ഇടതുപക്ഷത്തിന്റെ നിലനില്‍പ്പിന് തന്നെ അത്യാവശ്യമായതുകൊണ്ടാണ്.
അധികാരം യഥാര്‍ത്ഥത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ ലഭിക്കാത്ത പൗരന്മാര്‍ക്ക് ജനാധിപത്യത്തിന് ആവശ്യമായ രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ല. അവര്‍ക്ക് മുന്നില്‍ വെറും കാഴ്ചപ്പൂരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്: വ്യക്തിത്വം, അഴിമതിക്കഥകള്‍, വര്‍ഗീയമായ പ്രകോപനങ്ങള്‍, വൈറല്‍ നിമിഷങ്ങള്‍ എന്നിവ. കാഴ്ചപൂരങ്ങള്‍ പ്രതികരണങ്ങളെയാണ് ഉണ്ടാക്കുന്നത്, പ്രതിഫലനങ്ങളെയല്ല.
ശ്രദ്ധ തിരിക്കലിന്റെ കാഴ്ചപൂരം (The Spectacle of Distraction)
രാഷ്ട്രീയ ബോധം ഒഴിഞ്ഞുപോയ ഇടത്തിലേക്ക് മറ്റൊന്ന് കടന്നുവരുന്നു. ഒരു നവലിബറലായ സമൂഹത്തില്‍ ഒഴിവുസമയം എന്നത് യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ സ്വതന്ത്രമായ സമയമല്ല. അത് പിടിച്ചെടുക്കപ്പെട്ട സമയമാണ് -വിനോദം, ഉപഭോഗം, ശ്രദ്ധ തിരിക്കുന്ന അല്‍ഗോരിതങ്ങള്‍ എന്നിവയാല്‍ അധിനിവേശം ചെയ്യപ്പെട്ട സമയം. ഇന്ത്യന്‍ ടെലിവിഷന്റെ ഉദാരവല്‍ക്കരണത്തില്‍ നിന്നും പിന്നീട് സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവത്തില്‍ നിന്നും ഉയര്‍ന്നുവന്ന മാധ്യമരംഗം അറിവുള്ള പൗരന്മാരെ സൃഷ്ടിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതല്ല. അത് തങ്ങളുമായി ഇടപഴകുന്ന പ്രേക്ഷകരെ (Engaged audiences) സൃഷ്ടിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഈ വ്യത്യാസം വളരെ പ്രധാനമാണ്.
അറിവുള്ള ഒരു പൗരന്‍ എന്നാല്‍ സ്വന്തം അനുഭവങ്ങളെ വിശാലമായ ഒരു രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയ്ക്കുള്ളില്‍ അടയാളപ്പെടുത്താന്‍ കഴിയുന്ന, തന്റെ ജീവിതത്തെ രൂപപ്പെടുത്തുന്ന ശക്തികളെ തിരിച്ചറിയാന്‍ കഴിയുന്ന, കൂട്ടായ പ്രതികരണങ്ങളെക്കുറിച്ച് ഭാവന ചെയ്യാന്‍ കഴിയുന്ന ഒരാളാണ്. എന്നാല്‍ ഇടപഴകുന്ന ഒരു പ്രേക്ഷകന്‍ എന്നാല്‍ ശക്തമായ വികാരങ്ങളുള്ള, ഉള്ളടക്കങ്ങളില്‍ ക്ലിക്ക് ചെയ്യുന്ന, പരസ്യ വരുമാനം ഉണ്ടാക്കുന്ന ഒരാളാണ്. ആദ്യത്തെയാള്‍ കേന്ദ്രീകൃതമായ അധികാരത്തിന് ഒരു ഭീഷണിയാണ്. രണ്ടാമത്തെയാള്‍ അതിന്റെ ഒരു ഉപകരണമാണ്.
ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യ പ്രതിസന്ധി -പ്രമുഖ വാര്‍ത്താ മാധ്യമങ്ങളെ കോര്‍പ്പറേറ്റുകളും രാഷ്ട്രീയ താല്‍പ്പര്യങ്ങളും വ്യവസ്ഥാപിതമായി പിടിച്ചെടുക്കല്‍, സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരെ പീഡിപ്പിക്കല്‍, സാമ്പത്തിക നയങ്ങളെക്കുറിച്ചുള്ള സുസ്ഥിരമായ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ഫലപ്രദമായ അപ്രത്യക്ഷമാകല്‍- പൗരബോധത്തിന്റെ പ്രതിസന്ധിയില്‍ നിന്ന് വ്യത്യസ്തമായ ഒരു പ്രശ്‌നമല്ല. അത് ഒരേ പ്രശ്‌നം തന്നെയാണ്. അധികാരം യഥാര്‍ത്ഥത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ ലഭിക്കാത്ത പൗരന്മാര്‍ക്ക് ജനാധിപത്യത്തിന് ആവശ്യമായ രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ല. അവര്‍ക്ക് മുന്നില്‍ വെറും കാഴ്ചപ്പൂരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്: വ്യക്തിത്വം, അഴിമതിക്കഥകള്‍, വര്‍ഗീയമായ പ്രകോപനങ്ങള്‍, വൈറല്‍ നിമിഷങ്ങള്‍ എന്നിവ. കാഴ്ചപൂരങ്ങള്‍ പ്രതികരണങ്ങളെയാണ് ഉണ്ടാക്കുന്നത്, പ്രതിഫലനങ്ങളെയല്ല. ഫാസിസത്തെക്കുറിച്ച് വാള്‍ട്ടര്‍ ബെഞ്ചമിന്‍ മനസ്സിലാക്കിയതുപോലെ, രാഷ്ട്രീയത്തെ സൗന്ദര്യവല്‍ക്കരിക്കുക (Aestheticization of politics) എന്നത് ജനകീയ ഊര്‍ജ്ജത്തെ നിഷ്‌ക്രിയമാക്കുന്നതിനുള്ള കൃത്യമായ ഒരു സംവിധാനമാണ്.
ആത്മീയ രക്ഷപെടല്‍
ഏതൊരു സത്യസന്ധമായ വിലയിരുത്തലിലും ഉള്‍പ്പെടുത്തേണ്ട ഇനിയും ഒരു വശം കൂടിയുണ്ട്. സമകാലിക ഇന്ത്യയില്‍, പ്രത്യേകിച്ച് നഗരങ്ങളിലെ മധ്യവര്‍ഗങ്ങള്‍ക്കിടയില്‍, മതവിശ്വാസത്തിന്റെയും ആത്മീയതയുടെയും പുനരുജ്ജീവനത്തെ ഒന്നുകില്‍ ആഘോഷിക്കപ്പെടേണ്ട ഒരു സാംസ്‌കാരിക പ്രതിഭാസമായി അല്ലെങ്കില്‍ അപലപിക്കപ്പെടേണ്ട ഒരു രാഷ്ട്രീയ പ്രശ്‌നമായി ചര്‍ച്ച ചെയ്യപ്പെടുന്നു. ഈ രണ്ട് കാഴ്ചപ്പാടുകളും അതിന്റെ ഘടനാപരമായ യുക്തിയെ വിട്ടുകളയുന്നു.
നവലിബറലിസം യഥാര്‍ത്ഥ ദുരിതങ്ങളാണ് സൃഷ്ടിക്കുന്നത്: അസ്ഥിരതയുടെ ആശങ്ക, ഒറ്റപ്പെട്ട നിലനില്‍പ്പിന്റെ ഏകാന്തത, കൂട്ടായ ദാരിദ്ര്യം സൃഷ്ടിക്കുമ്പോള്‍ തന്നെ വ്യക്തിഗതമായ കഠിനശ്രമം ആവശ്യപ്പെടുന്ന ഒരു വ്യവസ്ഥിതിയുടെ ധാര്‍മ്മിക വൈരുദ്ധ്യം എന്നിവ. ആളുകള്‍ക്ക് ഈ ദുരിതങ്ങളെ അതിജീവിക്കേണ്ടതുണ്ട്. ദുരിതങ്ങളെ തിരിച്ചറിയാനും അതിനെ ഒരു ഘടനയ്ക്കുള്ളില്‍ അടയാളപ്പെടുത്താനും കഴിയുന്ന രാഷ്ട്രീയ കൂട്ടായ്മകളുടെ അഭാവത്തില്‍, വ്യക്തി ഉള്ളിലേക്ക് തിരിയുന്നു. സമകാലിക ഇന്ത്യന്‍ രൂപങ്ങളിലുള്ള ആത്മീയത കൃത്യമായി ആവശ്യമുള്ളത് വാഗ്ദാനം ചെയ്യുന്നു: ദുരിതങ്ങളെ സാമൂഹിക ഘടനയ്ക്കുള്ളിലല്ല, മറിച്ച് വ്യക്തിക്കുള്ളില്‍ തന്നെ അടയാളപ്പെടുത്തുന്ന ഒരു ചട്ടക്കൂട്, കൂടാതെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയല്ല, മറിച്ച് ആന്തരിക പരിവര്‍ത്തനത്തിലൂടെ പരിഹാരം വാഗ്ദാനം ചെയ്യുന്ന ഒന്ന്.
ഇത് എല്ലാ സാഹചര്യങ്ങളിലും വഞ്ചനാപരമായ കൃത്രിമത്വമല്ല. പലരും ആത്മീയ പരിശീലനങ്ങളില്‍ യഥാര്‍ത്ഥ അര്‍ത്ഥവും ആശ്വാസവും കണ്ടെത്തുന്നുണ്ട്. എന്നാല്‍ അതിന്റെ ഫലം -പ്രത്യേകിച്ച് ആത്മീയത ഒരു വലിയ വിപണി ഉല്‍പ്പന്നമായി മാറുകയും, ഗുരുസംരംഭകര്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും, നവലിബറലായ താല്‍പ്പര്യങ്ങള്‍ക്ക് സേവനം ചെയ്യുന്ന അതേ മാധ്യമ ഇന്‍ഫ്രാസ്ട്രക്ചറിലൂടെ അത് വിതരണം ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ - തീര്‍ത്തും രാഷ്ട്രീയവിരുദ്ധമാണ്. ദുരിതം എന്നത് കര്‍മ്മത്തിന്റെയോ, മോഹങ്ങളുടെയോ, അല്ലെങ്കില്‍ ആത്മീയമായ കുറവുകളുടെയോ ഫലമായി ചിത്രീകരിക്കപ്പെടുമ്പോള്‍, 'ആരാണ് ഇത് നമ്മളോട് ചെയ്തത്?' എന്ന ചോദ്യം ഉത്തരം കിട്ടാത്തത് എന്ന് മാത്രമല്ല, കര്‍മ്മയുമായും മാറുന്നു.
പാവപ്പെട്ടവര്‍ തങ്ങളുടെ ദാരിദ്ര്യത്തില്‍ സമാധാനം കണ്ടെത്താന്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു. പ്രിവിലേജ് ഉള്ളവര്‍ തങ്ങളുടെ വിശേഷാധികാരങ്ങളെ ആത്മീയ നേട്ടങ്ങളായി അനുഭവിക്കാന്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു.
ചരിത്രപരമായി മതത്തോടും ആത്മീയതയോടും അസ്വസ്ഥത പുലര്‍ത്തിയിരുന്ന ഇടതുപക്ഷത്തിന് (അത് ചിലപ്പോഴൊക്കെ രാഷ്ട്രീയമായി വലിയ വില നല്‍കേണ്ടി വന്നിട്ടുണ്ട്), ഈ പ്രതിഭാസത്തെ നേരിടാന്‍ അനുയോജ്യമായ ഒരു ഭാഷ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ആ പ്രതിഭാസത്തെ ആദ്യമേ സൃഷ്ടിച്ച ഘടനാപരമായ സാഹചര്യങ്ങളെ അംഗീകരിച്ചതിന് ശേഷം മാത്രം നടത്തേണ്ട ഒരു വിമര്‍ശനമാണത്.
രണ്ട് പതിറ്റാണ്ടുകളുടെ ഉദാരവല്‍ക്കരണത്തിന് ശേഷം ആഗോള സാമ്പത്തിക താല്‍പ്പര്യങ്ങളുമായി കൂടുതല്‍ ബന്ധം സ്ഥാപിച്ച ഇന്ത്യന്‍ കോര്‍പ്പറേറ്റ് മൂലധനം, ഉദാരവല്‍ക്കരണത്തിന് സഹായിക്കുന്നിടത്തോളം കാലം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ. ഭരണത്തെ സഹിച്ചു. 2010-11 ഓടെ ആ സഹിഷ്ണുത അവസാനിച്ചു. കാരണങ്ങള്‍ രാഷ്ട്രീയപരം മാത്രമല്ല, ഘടനാപരം കൂടിയായിരുന്നു.
2008ലെ തകര്‍ച്ചയും നിയോകോളനൈസേഷനും
മുന്‍പ് പ്രതിപാദിച്ച ഭാഗങ്ങള്‍ പൗരബോധത്തെ നവലിബറലിസം സാവധാനം തകര്‍ത്തതിനെക്കുറിച്ചാണ് വിവരിക്കുന്നത്. എന്നാല്‍ ഈ പ്രതിസന്ധിയെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ - പ്രത്യേകിച്ച് ഇടതുപക്ഷത്തിന്റെ ഏതാണ്ട് പൂര്‍ണ്ണമായ രാഷ്ട്രീയ തകര്‍ച്ചയെക്കുറിച്ച് അറിയാന്‍ - 2008ഓടെ ഈ വ്യവസ്ഥിതി ഒരു ഘട്ട പരിവര്‍ത്തനത്തിന് (P hase transition) വിധേയമായി എന്ന് നാം തിരിച്ചറിയണം. അതിനുമുമ്പ് നിലനിന്നിരുന്നത് തികച്ചും അനീതിയുള്ളതാണെങ്കിലും തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള ഒരു വിപണി ലിബറലിസം ആയിരുന്നു. അതിനുശേഷം ഉയര്‍ന്നുവന്നത് ഗുണപരമായി വ്യത്യസ്തമായ ഒന്നാണ്: ഒരു കോര്‍പ്പറേറ്റ്അധികാര കേന്ദ്രീകൃത പിടിച്ചെടുക്കല്‍ ഘടന. ഇത് ഒരു നയപരമായ ഭരണം പോലെയല്ല, മറിച്ച് ജനാധിപത്യപരമായ ഉത്തരവാദിത്തങ്ങള്‍ക്കെതിരെ ആഭ്യന്തരആഗോള മൂലധനങ്ങളുടെ ഒരു കൂട്ടായ്മയാണ് പ്രവര്‍ത്തിക്കുന്നത്.
2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന്റെ പ്രധാന കേന്ദ്രം. അത് വെറുമൊരു സാമ്പത്തിക സംഭവം മാത്രമായിരുന്നില്ല. അതൊരു രാഷ്ട്രീയ വെളിപ്പെടുത്തലായിരുന്നു. വിപണികള്‍ സ്വതന്ത്രമായി വിട്ടാല്‍ വിഭവങ്ങള്‍ കാര്യക്ഷമമായി വിതരണം ചെയ്യുകയും പൊതുവായ അഭിവൃദ്ധി ഉണ്ടാക്കുകയും ചെയ്യുമെന്ന നവലിബറലായ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനപരമായ കള്ളത്തെ ആ പ്രതിസന്ധി തുറന്നുകാട്ടി. പകരം, ഭൂമിയിലെ ഏറ്റവും കൂടുതല്‍ സാമ്പത്തികവല്‍ക്കരിക്കപ്പെട്ട സമ്പദ്വ്യവസ്ഥകള്‍ സ്വന്തം ഊഹക്കച്ചവടങ്ങളുടെ ഭാരത്താല്‍ തകരുകയും, ലാഭം സ്വകാര്യവല്‍ക്കരിക്കപ്പെടുകയും ചെയ്തപ്പോള്‍ നഷ്ടങ്ങള്‍ പൊതുവല്‍ക്കരിക്കപ്പെടുകയും ചെയ്തു. ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകള്‍ പ്രതിസന്ധിക്ക് കാരണമായ സ്ഥാപനങ്ങളിലേക്ക് ട്രില്യണ്‍ കണക്കിന് പണം കൈമാറി. ദുരന്തത്തിന്റെ ശില്പികള്‍ രക്ഷിച്ചെടുക്കപ്പെട്ടു. എന്നാല്‍ അവരുടെ തൊഴിലാളികളും കടക്കാരും കമ്മ്യൂണിറ്റികളും രക്ഷിക്കപ്പെട്ടില്ല.
ഇന്ത്യയില്‍ ഇതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ പ്രത്യേകവും നിര്‍ണ്ണായകവുമായിരുന്നു. 1991ലെ ഉദാരവല്‍ക്കരണത്തിന്റെ ശില്പിയായ മന്‍മോഹന്‍ സിംഗ് ഗവണ്‍മെന്റ് ഈ അടിയന്തിര ആഘാതത്തെ താരതമ്യേന കാര്യക്ഷമമായി നേരിട്ടു. നവലിബറലായ യാഥാസ്ഥിതികത്വം തകര്‍ക്കാന്‍ ശ്രമിച്ചിരുന്ന നിയന്ത്രണപരമായ മുന്‍കരുതലുകള്‍ കാരണമാണ് ഇന്ത്യ ഈ തകര്‍ച്ചയില്‍ നിന്ന് ഒരു പരിധി വരെ രക്ഷപ്പെട്ടത്. എന്നാല്‍ ഇത് രാഷ്ട്രീയമായി പ്രസക്തമല്ലാതായി മാറി. അതിനുശേഷം വന്ന വിവരണങ്ങളാണ് പ്രധാന്യമര്‍ഹിക്കുന്നത്.
രണ്ട് പതിറ്റാണ്ടുകളുടെ ഉദാരവല്‍ക്കരണത്തിന് ശേഷം ആഗോള സാമ്പത്തിക താല്‍പ്പര്യങ്ങളുമായി കൂടുതല്‍ ബന്ധം സ്ഥാപിച്ച ഇന്ത്യന്‍ കോര്‍പ്പറേറ്റ് മൂലധനം, ഉദാരവല്‍ക്കരണത്തിന് സഹായിക്കുന്നിടത്തോളം കാലം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ. ഭരണത്തെ സഹിച്ചു. 2010-11 ഓടെ ആ സഹിഷ്ണുത അവസാനിച്ചു. കാരണങ്ങള്‍ രാഷ്ട്രീയപരം മാത്രമല്ല, ഘടനാപരം കൂടിയായിരുന്നു. യു.പി.എ.യുടെ സഖ്യ സമവാക്യങ്ങള്‍ക്ക് ക്ഷേമപദ്ധതികള്‍ക്കായി (തൊഴിലുറപ്പ് പദ്ധതി MGNREGA, ഭക്ഷ്യാവകാശ നിയമം, വനാവകാശ നിയമം) പണം ചിലവഴിക്കേണ്ടി വന്നു; ഇത് വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനും സ്വകാര്യവല്‍ക്കരണത്തിന്റെ വേഗതയ്ക്കും തടസ്സമുണ്ടാക്കി. ആര്‍.ടി.ഐ.യും (RTI) പുതുതായി സജീവമായ നീതിന്യായ വ്യവസ്ഥയും കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന ഉത്തരവാദിത്ത സംവിധാനങ്ങള്‍ സൃഷ്ടിച്ചു. അന്ന ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനം, അതിന്റെ സ്വന്തം വൈരുദ്ധ്യങ്ങള്‍ എന്തുതന്നെയായാലും, ജനാധിപത്യ ഭരണത്തിന്റെ മൊത്തത്തിലുള്ള ചട്ടക്കൂടിനെ അഴിമതി നിറഞ്ഞതാണെന്ന് വരുത്തിതീര്‍ക്കാന്‍ ആയുധമാക്കപ്പെട്ടു. അതോടൊപ്പം, ഭൂരിഭാഗം പ്രമുഖ വാര്‍ത്താ മാധ്യമങ്ങളെയും കോര്‍പ്പറേറ്റ് ആസ്തികളാക്കി മാറ്റിയ ഉടമസ്ഥതാ കേന്ദ്രീകരണം സാധ്യമാക്കിയ ഒരു സംയോജിത മാധ്യമ കാമ്പെയ്ന്‍ — യു.പി.എ.യുടെ അനാസ്ഥ, നയപരമായ തളര്‍ച്ച, തിരുത്താനാവാത്ത അഴിമതി സംസ്‌കാരം എന്നിവയുടെ ഒരു വിവരണം നിര്‍മ്മിച്ചെടുത്തു. തുടര്‍ന്നുണ്ടായത് വെറുമൊരു രാഷ്ട്രീയ മാറ്റമായിരുന്നില്ല. അത് ജനാധിപത്യ രൂപത്തിലൂടെ നടന്ന ഒരു കോര്‍പ്പറേറ്റ് അട്ടിമറിയായിരുന്നു.
2014ല്‍ നരേന്ദ്ര മോദിയുടെ വരവ് പ്രതിനിധീകരിക്കുന്നത്, ഇന്ത്യന്‍ മൂലധനവും (ആഗോള ലക്ഷ്യങ്ങളുള്ള ആഭ്യന്തര കോര്‍പ്പറേറ്റുകള്‍) വിശ്വസ്തനായ ഒരു ഏകാധിപത്യ പങ്കാളിയെ തിരയുന്ന ആഗോള മൂലധനവും, ബഹുസ്വര ജനാധിപത്യത്തിന്റെ തടസ്സങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിവരുമെന്ന് തീരുമാനിച്ച നിമിഷത്തെയാണ്. സഖ്യകക്ഷി രാഷ്ട്രീയം, നീതിന്യായ സ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം, അല്ലെങ്കില്‍ സിവില്‍ സൊസൈറ്റി ഉത്തരവാദിത്തങ്ങള്‍ എന്നിവയാല്‍ തടസ്സപ്പെടാത്ത ശക്തനായ ഒരു ഭരണാധികാരിയെയാണ് അവര്‍ക്ക് ആവശ്യമായിരുന്നത്. ചുരുക്കത്തില്‍, ഒരു ജനാധിപത്യവാദിയെയല്ല, ഒരു മാനേജറെയാണ് ആവശ്യമായിരുന്നത്.
ഇതാണ് നവകൊളോണിയല്‍ വശം. ക്ലാസിക്കല്‍ കൊളോണിയല്‍ ബന്ധത്തില്‍ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതും ജനാധിപത്യപരമായ സ്വയം നിര്‍ണ്ണയാവകാശത്തെ അടിച്ചമര്‍ത്തുന്നതും ഒരു വിദേശ ശക്തിയായിരുന്നു. പുതിയ ക്രമീകരണം ഇതേ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നു - ചൂഷണം, ഉത്തരവാദിത്തങ്ങള്‍ അടിച്ചമര്‍ത്തല്‍, പൊതുതാല്‍പ്പര്യങ്ങളെ സ്വകാര്യ സമ്പാദ്യത്തിന് കീഴ്‌പ്പെടുത്തല്‍ - എന്നാല്‍ നിയന്ത്രിക്കുന്ന താല്‍പ്പര്യങ്ങള്‍ ഇപ്പോള്‍ ആഭ്യന്തര ഒലിഗാര്‍ക്കുകളുടെയും (Oligarchs) ആഗോള മൂലധനത്തിന്റെയും ഒരു മിശ്രിതമാണ്, കൂടാതെ അടിച്ചമര്‍ത്തലുകള്‍ നടത്തുന്നത് നിര്‍മ്മിതമായ ഒരു ജനകീയ ജനവിധിയില്‍ നിന്ന് നിയമസാധുത നേടുന്ന ഒരു തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റാണ്.
പൗരന്‍ ഒരു വിദേശ സൈന്യത്താല്‍ കോളനിവല്‍ക്കരിക്കപ്പെടുന്നില്ല. അവര്‍ തങ്ങള്‍ വോട്ട് ചെയ്ത ഒരു വ്യവസ്ഥിതിയാല്‍ കോളനിവല്‍ക്കരിക്കപ്പെടുന്നു, അതിന്റെ അക്രമങ്ങള്‍ ശാരീരികമാകുന്നതിന് മുന്‍പ് തന്നെ വാചാടോപപരവും നിയമപരവുമാണ്, കൂടാതെ അതിന്റെ ഏറ്റവും ഫലപ്രദമായ ആയുധം തോക്കല്ല, മറിച്ച് വിവരങ്ങളുടെ മാനേജ്‌മെന്റും വ്യക്തിത്വങ്ങളുടെ നിര്‍മ്മിതിയുമാണ്.
ഇടതുപക്ഷം പരാജയപ്പെട്ടു, അതിന് പ്രധാന കാരണം രാഷ്ട്രീയ ഇടപെടലുകളുടെ നിയമങ്ങള്‍ ഇടതുപക്ഷ സംഘാടനം സാധ്യമാകുന്ന സാഹചര്യങ്ങളെ കൃത്യമായി ലക്ഷ്യമിട്ട് മാറ്റപ്പെട്ടു എന്നതാണ്.
ഇടതുപക്ഷത്തിന് ഈ പരിവര്‍ത്തനത്തെ കൃത്യസമയത്ത് പ്രതിരോധിക്കാന്‍ ആവശ്യമായ വിശകലനം വികസിപ്പിക്കാന്‍ കഴിഞ്ഞില്ല. ഭൂരിഭാഗം ഇടതുപക്ഷ രൂപീകരണങ്ങളും പ്രവര്‍ത്തിച്ചിരുന്നത് തങ്ങളുടെ പ്രധാന ശത്രു സാങ്കേതിക നവലിബറലിസം (Technocratic neoliberalism) ആണെന്ന രീതിയിലാണ് - ആ വ്യവസ്ഥിതി അതിന്റെ ക്രൂരതകള്‍ക്കിടയിലും തിരിച്ചറിയാന്‍ കഴിയുന്ന ജനാധിപത്യ മാനദണ്ഡങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്നു, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിരുന്നു, ഒരു പരിധി വരെ പത്രസ്വാതന്ത്ര്യം സഹിച്ചിരുന്നു, കൂടാതെ ഇടതുപക്ഷ വാദങ്ങള്‍ക്ക് വല്ലപ്പോഴും ജനങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന ഒരു മാധ്യമ അന്തരീക്ഷത്തില്‍ മത്സരിച്ചിരുന്നു. കോര്‍പ്പറേറ്റ്അധികാര കേന്ദ്രീകൃത പിടിച്ചെടുക്കലിലേക്കുള്ള മാറ്റം ഈ എല്ലാ സാഹചര്യങ്ങളെയും ഒരേസമയം മാറ്റിമറിച്ചു.
തൊഴില്‍ നിയമ 'പരിഷ്‌കാരങ്ങളാല്‍' യൂണിയനുകള്‍ ദുര്‍ബലമാക്കപ്പെട്ടു. പത്രങ്ങള്‍ പിടിച്ചെടുക്കപ്പെടുകയോ ഭയപ്പെടുത്തപ്പെടുകയോ ചെയ്തു. എഫ്.സി.ആര്‍.എ. (FCRA) പ്രകാരം സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകള്‍ ലക്ഷ്യമിടപ്പെട്ടു. ഇടതുപക്ഷ സംഘാടനത്തിനുള്ള അവസാനത്തെ സ്ഥാപന ഇടങ്ങളായിരുന്ന സര്‍വ്വകലാശാലകള്‍- ഭരണപരമായ പീഡനങ്ങള്‍ക്കും, രാജ്യദ്രോഹക്കുറ്റങ്ങള്‍ക്കും, സോഷ്യല്‍ സയന്‍സുകളുടെയും ഹ്യുമാനിറ്റീസിന്റെയും വ്യവസ്ഥാപിതമായ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കലിനും വിധേയമായി.
ഈ ശത്രുതാപരമായ പരിവര്‍ത്തനത്തെ പേരെടുത്ത് പറയാതെ ഇടതുപക്ഷത്തിന്റെ സംഘടനാപരമായ പരാജയത്തെ വിമര്‍ശിക്കുന്നത്, യുദ്ധഭൂമിയെക്കുറിച്ച് വിവരിച്ചതിന് ശേഷം പീരങ്കികളെക്കുറിച്ച് പറയാതെ ഒരു സൈനികന്‍ യുദ്ധം തോറ്റതിന് അവനെ കുറ്റപ്പെടുത്തുന്നത് പോലെയാണ്. ഇടതുപക്ഷം പരാജയപ്പെട്ടു, അതിന് പ്രധാന കാരണം രാഷ്ട്രീയ ഇടപെടലുകളുടെ നിയമങ്ങള്‍ ഇടതുപക്ഷ സംഘാടനം സാധ്യമാകുന്ന സാഹചര്യങ്ങളെ കൃത്യമായി ലക്ഷ്യമിട്ട് മാറ്റപ്പെട്ടു എന്നതാണ്. ജനാധിപത്യത്തിന്റെ ചെലവുകള്‍ അതിന്റെ നേട്ടങ്ങളേക്കാള്‍ കൂടുതലാണെന്ന് കണക്കുകൂട്ടിയ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളുടെ സജീവ പിന്തുണയോടെയാണ് ഇത് സംഭവിച്ചത് എന്നതും, മൂന്ന് പതിറ്റാണ്ടുകളുടെ നവലിബറലായ പൊതുബോധം നിര്‍മ്മിച്ച പ്രത്യയശാസ്ത്രപരമായ അടിത്തറയിലാണ് ഇത് സംഭവിച്ചത് എന്നതും ഇടതുപക്ഷത്തിന്റെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കാന്‍ അത്യാവശ്യമായ പശ്ചാത്തലമാണ്.
അന്യായമായ വിചാരണ
ഈ പശ്ചാത്തലം വ്യക്തമാക്കിക്കൊണ്ട് നമുക്ക് ഇടതുപക്ഷത്തിലേക്ക് മടങ്ങാം.
ഇന്ത്യന്‍ ഇടതുപക്ഷം - പ്രത്യേകിച്ച് പാര്‍ലമെന്ററി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ - കടുത്ത വിമര്‍ശനം അര്‍ഹിക്കുന്നുണ്ട്. ജാതിയെ ഒരു രാഷ്ട്രീയ സാമ്പത്തിക ഘടനയായി വികസിപ്പിക്കുന്നതിലെ പരാജയം, തങ്ങളുടെ ശക്തമായ സംസ്ഥാനങ്ങളിലെ ബ്യൂറോക്രാറ്റിക് തളര്‍ച്ച, ഉദാരവല്‍ക്കരണാനന്തര ആഗ്രഹങ്ങളോട് ഒന്നുകില്‍ കീഴടങ്ങുകയോ അല്ലെങ്കില്‍ അതിനെ അപലപിക്കുകയോ ചെയ്യാതെ അവരോട് സംസാരിക്കാനുള്ള കഴിവില്ലായ്മ, ആഭ്യന്തര ജനാധിപത്യത്തിന്റെ കുറവുകള്‍, ലിംഗനീതിയിലെ അസ്ഥിരമായ ചരിത്രം, ദലിത്ബഹുജന്‍ പ്രസ്ഥാനങ്ങളുമായി സുസ്ഥിരമായ സഖ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിലെ പരാജയം - ഇവയെല്ലാം യഥാര്‍ത്ഥവും നിര്‍ണ്ണായകവുമായ പരാജയങ്ങളാണ്. പ്രതിരോധപരമായ ഒഴികഴിവുകള്‍ ഇല്ലാതെ ഇവ വ്യക്തതയോടെ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.
എന്നാല്‍ ഇടതുപക്ഷത്തെക്കുറിച്ചുള്ള മുഖ്യധാരാ വിമര്‍ശനങ്ങളില്‍ ഒരിക്കലും അംഗീകരിക്കപ്പെടാത്ത ഒരു കാര്യം ഇതാണ്: നവലിബറലിസം മൂന്ന് പതിറ്റാണ്ടുകളായി വ്യവസ്ഥാപിതമായി അസംഘടിതമാക്കിക്കൊണ്ടിരിക്കുന്ന ഒരു വര്‍ഗ്ഗത്തെ സംഘടിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിന് ഇടതുപക്ഷമാണ് ഉത്തരവാദി എന്ന് പറയപ്പെടുന്നു. രാഷ്ട്രീയ ബോധത്തിനുള്ള ഭൗതിക സാഹചര്യങ്ങള്‍ വ്യവസ്ഥാപിതമായി ഇല്ലാതാക്കപ്പെട്ട ഒരു ജനസംഖ്യയില്‍ രാഷ്ട്രീയ ബോധം ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതിന് അത് കുറ്റപ്പെടുത്തപ്പെടുന്നു. തങ്ങളുടെ സന്ദേശങ്ങള്‍ കേള്‍ക്കാന്‍ സാധിക്കാത്തവിധം രൂപകല്‍പ്പന ചെയ്തിട്ടുള്ള ഒരു മാധ്യമ അന്തരീക്ഷത്തില്‍, ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയേക്കാളും ശക്തമായ ശക്തികളാല്‍ സമയവും ശ്രദ്ധയും അറിവുകളും കൈയടക്കപ്പെട്ട പൗരന്മാര്‍ക്കിടയില്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാത്തതിന് അത് വിമര്‍ശിക്കപ്പെടുന്നു.
ഇത് ഇടതുപക്ഷത്തിന്റെ പരാജയങ്ങള്‍ക്ക് ഒരു ഒഴികഴിവല്ല. ഇത് അവയ്ക്ക് പശ്ചാത്തലം നല്‍കുന്നു. ഈ വ്യത്യാസം പ്രധാനമാണ്, കാരണം പശ്ചാത്തലം അവഗണിക്കുന്ന ഒരു രോഗനിര്‍ണ്ണയം ഫലപ്രദമല്ലാത്ത നിര്‍ദ്ദേശങ്ങളെയാണ് നല്‍കുക. ഇടതുപക്ഷത്തിന്റെ നേതൃത്വത്തിന്റെ അപാകത കൊണ്ടോ അല്ലെങ്കില്‍ അതിന്റെ പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടതുകൊണ്ടോ മാത്രമാണ് അത് പരാജയപ്പെട്ടതെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍, പുതിയ നേതൃത്വത്തെയും പുതിയ സന്ദേശങ്ങളെയും നിങ്ങള്‍ നിര്‍ദ്ദേശിക്കും. എന്നാല്‍ ജനാധിപത്യ പൗരത്വത്തിന്റെ അടിത്തറ തന്നെ മാറിപ്പോയതുകൊണ്ടാണ് ഇടതുപക്ഷം പരാജയപ്പെട്ടതെന്ന് നിങ്ങള്‍ മനസ്സിലാക്കുകയാണെങ്കില്‍, പൗരത്വ ഇന്‍ഫ്രാസ്ട്രക്ചര്‍ പുനര്‍നിര്‍മ്മിക്കുന്നതിനെക്കുറിച്ചും, രാഷ്ട്രീയ സമയം പുന?സ്ഥാപിക്കുന്നതിനെക്കുറിച്ചും, ജാതിവര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്കതീതമായി പുതിയ ഐക്യദാര്‍ഢ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും, രക്ഷപെടലുകളെ സൗന്ദര്യവല്‍ക്കരിക്കാതെ യഥാര്‍ത്ഥ ദുരിതങ്ങളോട് സംസാരിക്കാന്‍ കഴിയുന്ന ഒരു പദാവലി വികസിപ്പിക്കുന്നതിനെക്കുറിച്ചും ഉള്ള കൂടുതല്‍ കഠിനമായ ചോദ്യങ്ങള്‍ നിങ്ങള്‍ ചോദിക്കാന്‍ തുടങ്ങും.
വ്യത്യസ്തമായ ഒരു വിമര്‍ശനത്തിലേക്ക്
നവലിബറലായ പരിവര്‍ത്തനങ്ങളെ പശ്ചാത്തലമാക്കി ഇടതുപക്ഷത്തെ ഉത്തരവാദിത്തത്തോടെ വിമര്‍ശിക്കുന്നത് എങ്ങനെയായിരിക്കും? അത് 'എന്തുകൊണ്ടാണ് ഇടതുപക്ഷം തോറ്റത്' എന്നല്ല, മറിച്ച് 'ഒരു പരിവര്‍ത്തനപരമായ ഇടതുപക്ഷ രാഷ്ട്രീയത്തിന് വീണ്ടും പ്രസക്തിയുണ്ടാകാന്‍ എന്താണ് വേണ്ടത്?' എന്ന ചോദ്യത്തോടെയായിരിക്കും ആരംഭിക്കുക. ഇത് ചോദ്യത്തെ തിരഞ്ഞെടുപ്പ് പ്രകടനത്തില്‍ നിന്ന് പൗരത്വ പുനര്‍നിര്‍മ്മാണത്തിലേക്ക് മാറ്റുന്നു. ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് തകര്‍ച്ച ഒരു ലക്ഷണമാണ്. രാഷ്ട്രീയ വ്യക്തിത്വത്തിനുള്ള സാഹചര്യങ്ങളുടെ അപചയമാണ് രോഗം.
അത് ജാതി ചോദ്യത്തെ ഗൗരവമായി എടുക്കും. അസ്തിത്വ രാഷ്ട്രീയത്തോടുള്ള (Identity politics) ഒരു വിട്ടുവീഴ്ചയായിട്ടല്ല, മറിച്ച് അംബേദ്കര്‍ പറഞ്ഞത് ശരിയാണെന്ന അംഗീകാരത്തോടെയായിരിക്കും അത്: തൊഴിലാളികളുടെ വിഭജനത്തെ ജാതി എങ്ങനെ രൂപപ്പെടുത്തുന്നു, രാഷ്ട്രീയ അധികാരം എങ്ങനെ വിതരണം ചെയ്യുന്നു, ആരാണ് സ്വയം ഒരു പൂര്‍ണ്ണ രാഷ്ട്രീയ വ്യക്തിത്വമായി ചിന്തിക്കേണ്ടത് എന്ന് എങ്ങനെ നിര്‍ണ്ണയിക്കുന്നു എന്ന് അഭിമുഖീകരിക്കാതെ നിങ്ങള്‍ക്ക് ഇന്ത്യയില്‍ ഒരു പരിവര്‍ത്തനപരമായ വര്‍ഗ്ഗ രാഷ്ട്രീയം കെട്ടിപ്പടുക്കാന്‍ കഴിയില്ല.
അത് മാധ്യമ അന്തരീക്ഷത്തെ കണക്കിലെടുക്കും -അതിനര്‍ത്ഥം പത്രസ്വാതന്ത്ര്യം ആവശ്യപ്പെടുക എന്ന് മാത്രമല്ല (അത് അത്യാവശ്യമാണെങ്കിലും), മറിച്ച് ബദല്‍ വിവര ഇന്‍ഫ്രാസ്ട്രക്ചറുകളില്‍ നിക്ഷേപം നടത്തുക കൂടിയാണ്: കമ്മ്യൂണിറ്റി മാധ്യമങ്ങള്‍, പ്രാദേശിക പത്രപ്രവര്‍ത്തനം, അയല്‍പക്ക തലത്തിലുള്ള രാഷ്ട്രീയ വിദ്യാഭ്യാസം. ഇടതുപക്ഷം ചരിത്രപരമായി രാഷ്ട്രീയ ബോധം കെട്ടിപ്പടുത്തത് സംഘടനാപരമായ ഇന്‍ഫ്രാസ്ട്രക്ചറുകളിലൂടെയാണ് (യൂണിയനുകള്‍, സഹകരണ സംഘങ്ങള്‍, വായനശാലകള്‍, സാംസ്‌കാരിക സംഘടനകള്‍). ഈ ഇന്‍ഫ്രാസ്ട്രക്ചറിന്റെ തകര്‍ച്ച ഇടതുപക്ഷത്തിന്റെ തകര്‍ച്ചയുടെ ഒരു ലക്ഷണം മാത്രമല്ല; അത് ഏതൊരു പുനരുജ്ജീവനത്തിനുമുള്ള ഒരു നിബന്ധന കൂടിയാണ്.
അത് സമകാലിക ഇന്ത്യന്‍ ജീവിതത്തിന്റെ ആത്മീയവും മാനസികവുമായ വശങ്ങളുമായി സത്യസന്ധമായി ഇടപഴകും - ഭൗതികവാദത്തെ ഉപേക്ഷിച്ചുകൊണ്ടല്ല, മറിച്ച് ആളുകളുടെ അര്‍ത്ഥം കണ്ടെത്തലുകള്‍ ഒരു ന്യായമായ രാഷ്ട്രീയ ഭൂമികയാണെന്ന് മനസ്സിലാക്കിക്കൊണ്ട്, മനുഷ്യന് അന്തസ്സ്, ഒരു കൂട്ടായ്മയോടുള്ള ഐക്യം, അതിഭൗതികത എന്നിവയ്ക്കുള്ള ആവശ്യങ്ങളെ അവഗണിച്ചുകൊണ്ട് ഭൗതിക താല്‍പ്പര്യങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്ന ഒരു രാഷ്ട്രീയത്തെ എപ്പോഴും മറികടക്കാന്‍ കഴിയും എന്ന് മനസ്സിലാക്കിക്കൊണ്ട്.
കൂടാതെ, ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ ആവശ്യമായ രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ നിലവില്‍ ആവശ്യത്തിന് എണ്ണത്തില്‍ ഇല്ലെന്ന് അത് തിരിച്ചറിയും. ആ വ്യക്തിത്വങ്ങള്‍ വിദ്യാഭ്യാസം, സംഘാടനം, പരസ്പരം മത്സരാര്‍ത്ഥികളായി കാണാന്‍ പഠിപ്പിക്കപ്പെട്ട കമ്മ്യൂണിറ്റികള്‍ക്കിടയില്‍ ഐക്യദാര്‍ഢ്യം കെട്ടിപ്പടുക്കുന്ന സാവധാനത്തിലുള്ള, ഗ്ലാമര്‍ ഇല്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെ നിര്‍മ്മിക്കപ്പെടേണ്ടതുണ്ട്. ഇത് തിരഞ്ഞെടുപ്പ് ചക്രങ്ങളുടെ ജോലിയല്ല. ഇത് തലമുറകളുടെ ജോലിയാണ്.
മൂന്ന് പതിറ്റാണ്ടുകളുടെ നവലിബറലായ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയ്ക്ക് കീഴില്‍ പൗരജീവിതത്തിലുണ്ടായ വലിയ പരിവര്‍ത്തനത്തിനുള്ളിലാണ് തിരഞ്ഞെടുപ്പ് സംഘടനാപരമായ തകര്‍ച്ചകള്‍ നിലനില്‍ക്കുന്നത് എന്ന് ഇത് അടയാളപ്പെടുത്തുന്നു.
പശ്ചാത്തലത്തിന്റെ ഉത്തരവാദിത്തം
ഈ പോയിന്റ് രാഷ്ട്രീയപരം എന്നപോലെ തന്നെ ജ്ഞാനശാസ്ത്രപരവുമാണ് (Epistemological). നമ്മള്‍ ഒരു പ്രശ്‌നത്തെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നത് ഏത് പരിഹാരങ്ങളാണ് സാധ്യമാകുക എന്ന് നിര്‍ണ്ണയിക്കുന്നു. ഇടതുപക്ഷത്തിന്റെ പ്രതിസന്ധിയെ പ്രാഥമികമായി നേതൃത്വത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ പരാജയമായി നമ്മള്‍ ചിത്രീകരിക്കുകയാണെങ്കില്‍, തകര്‍ച്ചയ്ക്ക് ഏത് പാര്‍ട്ടി നേതാവാണ് കൂടുതല്‍ ഉത്തരവാദി എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളോ അല്ലെങ്കില്‍ മാര്‍ക്‌സിസം ഇപ്പോഴും പ്രസക്തമാണോ എന്നതിനെക്കുറിച്ചുള്ള വാദങ്ങളോ നമുക്ക് ലഭിക്കും. ഈ ചര്‍ച്ചകള്‍ വ്യര്‍ത്ഥമല്ല, പക്ഷേ അവ അപര്യാപ്തമാണ്.
ഇടതുപക്ഷത്തിന്റെ പ്രതിസന്ധിയെ നവലിബറലായ പുനഃക്രമീകരണം മൂലം ഉണ്ടായ ജനാധിപത്യ പൗരത്വത്തിന്റെ വലിയൊരു പ്രതിസന്ധിയുടെ ഭാഗമായി നമ്മള്‍ കാണുകയാണെങ്കില്‍, ചുമതല ഇടതുപക്ഷത്തെ ശരിയാക്കുക എന്നതല്ല, മറിച്ച് യഥാര്‍ത്ഥ ജനാധിപത്യപരമായ - ഭൗതിക, സമയ, വിവര, പൗരത്വ - രാഷ്ട്രീയം വീണ്ടും സാധ്യമാകുന്ന സാഹചര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുക എന്നതാണെന്ന് നമ്മള്‍ മനസ്സിലാക്കാന്‍ തുടങ്ങും.
ഇന്ത്യയില്‍ നവലിബറലിസത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടം ഏതെങ്കിലും ഒരു പ്രത്യേക നയമല്ല. തങ്ങളുടെ അവസ്ഥയെ വെല്ലുവിളിക്കാന്‍ ആവശ്യമായ സമയമോ, വിവരങ്ങളോ, രാഷ്ട്രീയ കൂട്ടായ്മയോ, ഫലപ്രാപ്തിയെക്കുറിച്ചുള്ള ബോധമോ ഇല്ലാത്ത ഒരു പൗരനെ നിര്‍മ്മിച്ചെടുത്തു എന്നതാണ് അത്. ഈ നേട്ടത്തെ പേരെടുത്ത് പറയാതെ ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നത്, ബോധപൂര്‍വമോ അല്ലാതെയോ, നവലിബറലിസത്തെ അതിന്റെ സ്വന്തം പദ്ധതിയുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ്.
തളര്‍ന്ന പൗരന്‍ ഒരു യാദൃശ്ചികതയല്ല. തളര്‍ന്ന പൗരന്‍ തന്നെയാണ് അതിന്റെ ലക്ഷ്യം.
മൂന്ന് പതിറ്റാണ്ടുകളുടെ നവലിബറലായ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയ്ക്ക് കീഴില്‍ പൗരജീവിതത്തിലുണ്ടായ വലിയ പരിവര്‍ത്തനത്തിനുള്ളിലാണ് തിരഞ്ഞെടുപ്പ് സംഘടനാപരമായ തകര്‍ച്ചകള്‍ നിലനില്‍ക്കുന്നത് എന്ന് ഇത് അടയാളപ്പെടുത്തുന്നു. ഇടതുപക്ഷത്തെക്കുറിച്ചുള്ള വിമര്‍ശനം ആവശ്യവും വൈകിയതുമാണ്. എന്നാല്‍ ഉത്തരവാദിത്തമുള്ള വിമര്‍ശനം ആരംഭിക്കേണ്ടത് രാഷ്ട്രീയം യഥാര്‍ത്ഥത്തില്‍ നടക്കുന്ന ഭൂമിയെ അടയാളപ്പെടുത്തിക്കൊണ്ടായിരിക്കണം, നമ്മള്‍ ആഗ്രഹിക്കുന്ന ഭൂമിയെ അടയാളപ്പെടുത്തിക്കൊണ്ടായിരിക്കരുത്.