News n Views

ഹെലികോപ്റ്റര്‍ കരാര്‍ വിവാദം: സാമ്പത്തിക പ്രതിസന്ധിക്കിടെ ആകാശക്കൊളളയെന്ന് പ്രതിപക്ഷം

THE CUE

സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ മാസ വാടകക്ക് എടുക്കല്‍ കരാറിലെ ദുരൂഹത വിവാദമായിരിക്കെ രൂക്ഷ വിമര്‍ശനവുയമായി പ്രതിപക്ഷം. മാവോയിസ്റ്റുകളുടെ പേരില്‍ ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കേണ്ട യാതൊരു സാഹചര്യവും കേരളത്തില്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ചില വ്യക്തികളുടെ താല്‍പര്യം മാത്രമാണ് നടപ്പാക്കുന്നത്. ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കുന്നത് ചില കമ്പനികളെ സഹായിക്കാനാണ്. മുഖ്യമന്ത്രി ഇപ്പോള്‍ തന്നെ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നുണ്ട്. ആകാശക്കൊള്ളക്കാണ് കേരളത്തില്‍ അവസരമൊരുങ്ങുന്നത്. ആവശ്യമില്ലാത്ത ഈ പദ്ധതി ഉപേക്ഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്ത് ഉള്ളത്. അതിനിടയിലാണ് കോടികളുടെ ബാധ്യത വരുന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
രമേശ് ചെന്നിത്തല

മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ വന്‍തുക ചെലവഴിച്ച് ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കുന്നത് അഴിമതിയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ഏറ്റവും ദുര്‍ബലമായ മാവോയിസ്റ്റ് ഗ്രൂപ്പാണ് കേരളത്തിലേത്. അതിന്റെ പേരില്‍ കോടികള്‍ ചെലവഴിക്കുന്നത് ധൂര്‍ത്താണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവയാണ് ഹെലികോപ്റ്റര്‍ കരാറിന്റെ ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തിയത്. പവന്‍ഹാന്‍സുമായ ധാരണയുണ്ടാക്കിയത് ഉയര്‍ന്ന തുകയ്ക്കാണെന്ന് ചൂണ്ടിക്കാണിച്ച് ചിപ്‌സണ്‍ ഏവിയേഷന്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. പവന്‍ഹാന്‍സിന് കരാര്‍ കിട്ടാന്‍ രമണ്‍ ശ്രീവാസ്തവയുടെ ഇടപെടലുണ്ടായെന്നാണ് ആരോപണം.

അമിതവാടകക്ക് ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കുന്ന നടപടിയേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതിനേത്തുടര്‍ന്ന് ഗുരുതര ആരോപണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നേരിടുന്നത്. ബെംഗളുരു ആസ്ഥാനമായ ചിപ്‌സണ്‍ ഏവിയേഷന്റെ കുറഞ്ഞ തുകയ്ക്കുള്ള ക്വട്ടേഷന്‍ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ പവന്‍ ഹാന്‍സിന് കരാര്‍ നല്‍കിയതെന്നാണ് വിമര്‍ശനം. പ്രതിമാസം ഒരു ഹെലികോപ്റ്റര്‍ 20 മണിക്കൂര്‍ പറക്കാന്‍ 1.44 കോടിയാണ് പവന്‍ ഹാന്‍സിന് നല്‍കേണ്ട വാടക. 11 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിനാണ് പവന്‍ ഹാന്‍സ് വാടകക്ക് നല്‍കുന്നത്. ചര്‍ച്ചയില്‍ ഒരിക്കലും 11 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്റര്‍ വേണമെന്ന ആവശ്യം രമണ്‍ ശ്രീവാസ്തവ ഉന്നയിച്ചില്ലെന്ന് ചിപ്‌സണ്‍ ചൂണ്ടിക്കാണിക്കുന്നു. ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ വേണമെന്ന് പൊലീസ ഉപദേശകന്‍ ആവശ്യപ്പെട്ടു. അതില്ലെന്ന് അറിയിച്ചതോടെ ശ്രീവാസ്തവ ചിപ്‌സണുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തി. എന്നാല്‍ കരാറിലെത്തിയ പവന്‍ഹാന്‍സിന്റെ ഹെലികോപ്റ്ററുകളിലും സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലെന്ന് ചിപ്‌സണ്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

1.44 കോടിക്ക് മൂന്ന് ഹെലികോപ്റ്റര്‍ നല്‍കാമെന്ന വാഗ്ദാനം ചിപ്‌സന്‍ ഏവിയേഷന്‍ മുന്നോട്ട് വെക്കുന്നുണ്ട്. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഒരു ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്റര്‍ പ്രതിമാസം 37 ലക്ഷം രൂപയ്ക്കും ആറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന സിംഗിള്‍ എഞ്ചിന്‍ ഹെലികോപ്റ്റര്‍ 19 ലക്ഷം രൂപക്കും നല്‍കാമെന്ന് ചിപ്‌സണ്‍ പറയുന്നു. 1.44 കോടിക്ക് മൂന്ന് ഹെലികോപ്റ്ററുകളുടെ സേവനം 60 മണിക്കൂര്‍ നല്‍കാമെന്നും ചിപ്‌സണ്‍ ഏവിയേഷന്‍ ഉറപ്പുനല്‍കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT